തൃശൂർ ∙ സംസ്ഥാനാതിർത്തി കടന്നെത്തുന്ന ശബരിമല തീർഥാടക വാഹനങ്ങളെ ‘പിഴിയാൻ’ ഏഴിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ചെക്പോസ്റ്റുകൾ ഒരുക്കാൻ മോട്ടർവാഹന വകുപ്പ്. വയനാട്ടിൽ രണ്ടെണ്ണവും കണ്ണൂർ, വാളയാർ, ഗോപാലപുരം, ഗോവിന്ദാപുരം, വഴിക്കടവ് എന്നിവിടങ്ങളിൽ ഓരോ ചെക്പോസ്റ്റ് വീതവും ഒരുക്കി ഇന്നു മുതൽ ശബരിമല സീസൺ തീരുന്നതു വരെ നികുതി പിരിക്കാനാണു ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഓഫിസ് ഡപ്യൂട്ടി കമ്മിഷണർമാർക്കു രേഖാമൂലം നൽകിയ നിർദേശം. നികുതിപിരിവും സേവനങ്ങളും പൂർണമായി ഓൺലൈനായതോടെ ചെക്പോസ്റ്റുകൾ അപ്രസക്തമായി മാറിയതു കണക്കിലെടുക്കാതെയാണു വ്യാപക പിരിവിനു വഴിയൊരുങ്ങിയത്.
നോർത്ത്, സെൻട്രൽ സോണുകളിലായി ഒരുക്കുന്ന ഏഴു ചെക്പോസ്റ്റുകളിൽ ഒരു മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ, 2 അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എന്നിവരെ വീതം നിയമിക്കാനാണു നിർദേശം. കളങ്കിതരായ ഉദ്യോഗസ്ഥരെ നിയോഗിക്കരുതെന്ന‍് ഉത്തരവിൽ പറയുന്നുണ്ടെങ്കിലും ചെക്പോസ്റ്റുകളിൽ പണപ്പിരിവ് ഒഴിവാക്കുന്നതെങ്ങനെയെന്നു വ്യക്തമല്ല. അതിർത്തി കടന്നെത്തുന്ന തീർഥാടക വാഹനങ്ങളിലെ പെർമിറ്റ് ലംഘനമടക്കം പിടികൂടാനാണു നിർദേശം.
ഇതോടെ വാഹനങ്ങൾ ചെക്പോസ്റ്റിൽ തടഞ്ഞുവയ്ക്കുന്ന ഏർപ്പാടിനു വീണ്ടും തുടക്കമാകും. ചെക്പോസ്റ്റ് തുറന്നാലും നികുതി, വിവിധ ഫീസ് എന്നിവ ഓൺലൈൻ ആയല്ലാതെ പിരിക്കാൻ ഉദ്യോഗസ്ഥർക്കു കഴിയില്ല. ഇതോടെ കൈക്കൂലി പിരിക്കാനുള്ള സാഹചര്യം കൂടുതൽ സജീവമാകുമെന്നാണു സൂചന. സംസ്ഥാനത്തെ എല്ലാ അതിർത്തി ചെക്പോസ്റ്റുകളും 3 മാസത്തിനകം അടച്ചുപൂട്ടുമെന്നു കഴിഞ്ഞ മാർച്ച് 11നു വകുപ്പുമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. English Summary:
Sabarimala Pilgrims face potential tax collection at Kerala border checkposts. These checkposts, despite online payment options, raise concerns about bribery and vehicle delays. The initiative contradicts previous announcements to close border checkpoints, sparking controversy. |