പയ്യോളി ∙ വൻ സ്ഫോടന ശബ്ദവും തീഗോളങ്ങൾ ആകാശത്തേക്ക് ഉയരുന്ന കാഴ്ചയും മനുഷ്യരുടെ ആർത്തനാദങ്ങളും പിന്നെ ഏറെ സമയത്തേക്കു മനസ്സും ശരീരവും മരവിച്ചതു പോലെയായി. ഡൽഹി ചെങ്കോട്ടയിലെ അനുഭവം വിവരിച്ചു പയ്യോളി സ്വദേശി അരക്കന്റെ വളപ്പിൽ അനീഷ് പറയുന്നു. രാഷ്ട്രത്തെ നടുക്കിയ സ്ഫോടനം നടന്ന സ്ഥലത്തിനു തൊട്ടടുത്തുണ്ടായിരുന്നു അനീഷ്. മനസ്സിനേറ്റ ആഘാതത്തിൽ നിന്നും ഇപ്പോഴും മോചനം കിട്ടിയിട്ടില്ല. അനീഷ് വാങ്ങിയ‘ ട്രാവലറിന്റെ’ രേഖകൾ ശരിയാക്കുന്നതിനാണ് ഡൽഹിയിൽ എത്തിയത്.
Read Also
- 1997ലെ ട്രെയിൻ സ്ഫോടനം: നടുക്കം മാറാതെ ഇപ്പോഴും തൃശൂർ; അന്ന് ജീവൻ നഷ്ടമായത് 4 പേർക്ക് Thrissur
വന്ന കാര്യങ്ങളൊക്കെ പൂർത്തിയാക്കി തിരിച്ചു വരുന്നതിനു മുൻപ് നാട്ടിൽ നിന്നു സുഹൃത്ത് ആവശ്യപ്പെട്ടതനുസരിച്ച് പണി ഉപകരണം (ടൂൾ) വാങ്ങാൻ പോയതായിരുന്നു ചെങ്കോട്ടയ്ക്ക് സമീപമുള്ള മാർക്കറ്റിൽ. അതിനിടയ്ക്ക് ബിഹാർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലോക്കൽ മീഡിയ പ്രവർത്തകരുമായി സംസാരിച്ചു കൊണ്ടിരിക്കെയാണ് ഉഗ്രമായ സ്ഫോടന ശബ്ദം കേട്ടത്. പിന്തിരിഞ്ഞു നോക്കുമ്പോൾ ചുവന്നും കറുത്തും തീഗോളങ്ങൾ ആകാശത്തേക്ക് ഉയരുന്നതാണ് കണ്ടത്.
സ്ഫോടനം നടന്ന സ്ഥലത്തു നിന്നു നൂറു മീറ്ററോളം അകലെയാണ് ഞാനുണ്ടായിരുന്നത്. കുറച്ചു നേരത്തേക്ക് പിന്നെ ഒന്നും ഓർമയുണ്ടായിരുന്നില്ല. മനസ്സിനും ശരീരത്തിനും ആകെ വിറയലും തളർച്ചയും. ആദ്യത്തെ ഷോക്ക് മാറിയപ്പോൾ വീട്ടിലേക്കു വിളിച്ച് ഭാര്യ സ്നേഹയോട് വിവരങ്ങൾ ധരിപ്പിച്ചു. സുരക്ഷിതനാണെന്ന്. തുടർന്ന് സുഹൃത്തുക്കളോടും. വൻ ശബ്ദമുണ്ടാക്കിയ ആഘാതത്തിൽ നിന്നും മോചിതനായി സംഭവ സ്ഥലത്തേക്ക് ഓടി എത്തുമ്പോഴേക്കും സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരുന്നു പ്രദേശം. ബാരിക്കേഡുകൾ നിരത്തി റോഡുകൾ അടച്ചിരുന്നു. പൊലീസിന്റെയും ആംബുലൻസിന്റെയും വാഹനങ്ങളിലെ സൈറൺ നിരന്തരം കേൾക്കാമായിരുന്നു.
മരിച്ചവരെയും പരുക്കേറ്റവരെയും ആശുപത്രിയിലേക്കു മാറ്റാനുള്ള തിരക്കായിരുന്നു. സുരക്ഷയുടെയും അന്വേഷണത്തിന്റെയും ഭാഗമായി ആരേയും അകത്തേക്കു കടത്തി വിട്ടില്ല. അപ്പോഴും സമീപ സ്ഥലങ്ങളിൽ തുടർസ്ഫോടനം ഉണ്ടാകുമോ എന്ന ആശങ്കയിലായിരുന്നു ജനങ്ങൾ. തിരക്കേറിയ മാർക്കറ്റിലായിരുന്നു സ്ഫോടനമെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാകുമായിരുന്നു. വിറങ്ങലിച്ച മനസ്സുമായാണ് ഡൽഹിയിൽ നിന്നുമുള്ള മടക്കം. മംഗള എക്സ്പ്രസിൽ ഇപ്പോൾ നാട്ടിലേക്കുള്ള ട്രെയിനിലാണുള്ളത്. ഇന്നു രാത്രി നാട്ടിലെത്തും. അനീഷ് പറഞ്ഞു നിർത്തി. English Summary:
Delhi Red Fort Blast survivor recounts the harrowing experience of witnessing the explosion. The Payyoli native was near the site when the blast occurred and describes the aftermath. |
|