ആലപ്പുഴ∙ മോട്ടർവാഹന വകുപ്പിന്റെ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ലേണേഴ്സ് ടെസ്റ്റിലെ കൂട്ടത്തോൽവികൾക്കു പരിഹാരമായി പരീക്ഷയിൽ ഭേദഗതി. 3 ചോദ്യങ്ങൾക്ക് ഒന്നു വീതം ക്യാപ്ച നൽകിയതാണു പ്രശ്നമെന്നു കണ്ടെത്തിയതിനാൽ ഇതിന്റെ എണ്ണം കുറച്ചു. ഇനി 10 ചോദ്യങ്ങൾക്ക് ഒന്നു വീതം ആകെ മൂന്നു ക്യാപ്ചകൾ നൽകിയാൽ മതി.
ഒക്ടോബർ ഒന്നിനാണ് ടെസ്റ്റ് പരിഷ്കരിച്ചത്. സുരക്ഷ വർധിപ്പിക്കാനെന്ന പേരിൽ കൂടുതൽ ക്യാപ്ചകൾ നൽകിയതോടെ നിശ്ചിത സമയത്തു പരീക്ഷ പൂർത്തിയാക്കാനാകുന്നില്ലെന്നു വ്യാപക പരാതി ഉയർന്നു. അപേക്ഷകർ കൂട്ടമായി തോറ്റതോടെയാണു ക്യാപ്ചകളുടെ ഇടവേള കൂട്ടിയത്. തകരാറുകൾ കാരണം സാരഥി സോഫ്റ്റ്‌വെയറിന് ആവശ്യത്തിനു വേഗമില്ലാത്തതും പരീക്ഷയെയും മോട്ടർ വാഹന വകുപ്പിന്റെ മറ്റു നടപടികളെയും ബാധിക്കുന്നുണ്ട്. ഓഫിസുകളിലെ ഇന്റർനെറ്റ് സേവനത്തിനും വേഗമില്ല.
ടെസ്റ്റിൽ സിലബസിനു പുറത്തു നിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയതും നിശ്ചിത സമയത്തിനകം മനസ്സിലാക്കാൻ കഴിയാത്ത ചോദ്യങ്ങളും അപേക്ഷകരെ വലയ്ക്കുന്നുണ്ട്. ചോദ്യങ്ങൾ ഇരുപതിൽ നിന്ന് 30 ആക്കിയിരുന്നു. ജയിക്കാൻ 18 ചോദ്യങ്ങൾക്കെങ്കിലും ശരിയുത്തരം നൽകണം. സാധാരണ ചോദ്യങ്ങൾക്ക് 30 സെക്കൻഡും ക്യാപ്ചയുള്ള ചോദ്യങ്ങൾക്കു 45 സെക്കൻഡുമാണ് ഉത്തരം നൽകാനുള്ള സമയം. ഇന്റർനെറ്റ് പരിജ്ഞാനവും ടൈപ്പിങ് വേഗവും കുറവുള്ളവർക്ക് ഈ സമയം അപര്യാപ്തമാണെന്നാണു പരാതി. English Summary:
Learner\“s test changes have been implemented in Kerala due to widespread failures. The number of CAPTCHAs has been reduced to address complaints about the difficulty in completing the test within the allotted time. |
|