LHC0088 • 3 hour(s) ago • views 257
തിരുവനന്തപുരം ∙സർക്കാർ സമിതിയിലേക്കു പാർട്ടി ആളെ നിശ്ചയിച്ചുകൊടുക്കുന്ന മറിമായം നവകേരള ക്ഷേമ പഠനസർവേയിൽ പ്രകടം. സർക്കാർ ഉത്തരവു പ്രകാരം രൂപീകരിക്കുന്ന ജില്ലാ, നിയമസഭാ മണ്ഡല, തദ്ദേശസ്ഥാപന സമിതികളിൽ പാർട്ടി ആളെ കണ്ടെത്തി കൊടുക്കണമെന്നാണു സിപിഎം സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റികൾക്ക് അയച്ച കുറിപ്പിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
- Also Read അഴീക്കൽ തുറമുഖം: വരുമാനവ്യവസ്ഥ തിരുത്തി സർക്കാർ; കാത്തിരിക്കാം 30 വർഷം !
ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് (13–2025) ഇൻഫർമേഷൻ ആൻഡ് പിആർ വകുപ്പാണ് ഒക്ടോബർ 10ന് ഇറക്കിയത്. പഞ്ചായത്തുതലത്തിൽ മൂന്നംഗ സമിതിയാണു വേണ്ടതെന്ന് ഉത്തരവിൽ നിഷ്കർഷിക്കുന്നു. ശേഷം, അതിന്റെ ഘടന എന്താണെന്നു നിർദേശിക്കുന്നത് സിപിഎമ്മാണ്. സംസ്ഥാന കമ്മിറ്റിയുടെ ചിറ്റ് നമ്പർ 63–2025 ഇങ്ങനെ വ്യവസ്ഥ ചെയ്യുന്നു:
‘കേന്ദ്ര–സംസ്ഥാന ബാങ്ക്, എൽഐസി തുടങ്ങിയ സർവീസുകളിൽനിന്ന് ഈ അടുത്ത് വിരമിച്ചവരോ മടങ്ങിവന്ന പ്രവാസികളിൽനിന്നോ എൽഡിഎഫ് അനുഭാവമുള്ളവരും സന്നദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താൻ താൽപര്യവും കഴിവുമുള്ള 2 പേരെയും തദ്ദേശസ്ഥാപന പരിധിയിലെ ഒരു സർക്കാർ ജീവനക്കാരനെയും നിശ്ചയിക്കണം.’
- എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി
- എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
- കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?
MORE PREMIUM STORIES
നിയമസഭാ മണ്ഡല തലത്തിൽ ഏഴംഗ സമിതിയാണു വേണ്ടതെന്നാണ് സർക്കാർ ഉത്തരവ്. ഇതിൽ 3 പേരെ നിശ്ചയിക്കുന്നത് സിപിഎമ്മാണെന്നു പാർട്ടിരേഖ വ്യക്തമാക്കുന്നു. ആ വ്യവസ്ഥ ഇങ്ങനെ: ‘നിലവിൽ സർക്കാർ ഉദ്യോഗസ്ഥനായ, ആ പ്രദേശത്ത് ജോലിയുള്ള ഒരാളെയും കേന്ദ്ര–സംസ്ഥാന, ബാങ്ക് എൽഐസി തുടങ്ങിയ സർവീസുകളിൽനിന്നും ഈയിടെ വിരമിച്ച എൽഡിഎഫ് അനുഭാവമുള്ള 2 പേരെയുമാണ് നിശ്ചയിക്കേണ്ടത്’.
ജില്ലാതലത്തിലുള്ള ഏഴംഗ സമിതിയുടെ അധ്യക്ഷൻ കലക്ടറാണ്. അതിലേക്കും 3 പേരെ സിപിഎം കൊടുക്കും. ‘ജനകീയാസൂത്രണ ജില്ലാ ഫെസിലേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ, മാലിന്യമുക്ത നവകേരളം ജില്ലാ കോഓർഡിനേറ്റർ എന്നിവരിൽനിന്ന് ഒരാൾ, കേന്ദ്ര,സംസ്ഥാന, എൽഐസി സർവീസുകളിൽനിന്നു വിരമിച്ച എൽഡിഎഫ് അനുഭാവികളായ 2 പേർ എന്നിങ്ങനെ 3 പേരെ തീരുമാനിക്കണം’.
ഈ മൂന്നു തലത്തിലും ഉൾപ്പെടുത്തേണ്ടവരുടെ പേരുകൾ ജില്ലാ സെക്രട്ടറിമാർ പാർട്ടി സെന്ററിനു നൽകണമെന്നാണ് സിപിഎം സെക്രട്ടറിയുടെ നിർദേശം.
ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ അടങ്ങുന്ന ഉപദേശകസമിതിയാണു സർവേക്കു നേതൃത്വം കൊടുക്കുന്നത്. സംസ്ഥാനതല നിർവഹണസമിതിയിൽ പിആർഡി, തദ്ദേശഭരണ, ഐടി സ്പെഷൽ സെക്രട്ടറിമാർ തുടങ്ങിയവരുണ്ട്. സർക്കാരിന്റെ ഒരു പദ്ധതി പാർട്ടിയുമായി സഹകരിച്ച് ഇങ്ങനെ നടപ്പാക്കുന്നത് സർക്കാർ ഉദ്യോഗസ്ഥർക്കുള്ള പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടുന്നവരുണ്ട്. സർവേയുടെ കാലാൾപ്പടയായി പ്രവർത്തിക്കുന്ന സാമൂഹിക സന്നദ്ധ സേനയും സർക്കാരിന്റെ സംരംഭമാണ്. ഇതിലേക്കും ആളെ കണ്ടെത്തിക്കൊടുക്കേണ്ടതും പാർട്ടിയാണെന്നാണു പാർട്ടിരേഖ സാക്ഷ്യപ്പെടുത്തുന്നത്.
ചുരുക്കത്തിൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഒരു പ്രചാരണ പരിപാടി സർക്കാർ ചെലവിൽ ആവിഷ്കരിക്കുകയും വിശദാംശങ്ങൾ പാർട്ടി നിശ്ചയിച്ച് നടപ്പാക്കുകയും ചെയ്യുന്ന രീതിയാണു നവകേരള സർവേയിലുള്ളത്. English Summary:
Nava Kerala Survey Row: CPM\“s Controversial Role in Government Appointments |
|