ആലപ്പുഴ∙ ഒരു വയസ്സിനിടെ ഇസാൻ മുഹമ്മദ് അനുഭവിച്ച കൊടിയ വേദനകളുടെ അടയാളങ്ങൾ അവന്റെ പിഞ്ചുശരീരത്തിൽ നിഴലിച്ചു കാണാം. വേദന കൊണ്ടുള്ള ഞെരക്കവും മൂളലുമല്ലാതെ കളിചിരികളോ കൊഞ്ചലുകളോ ലജ്നത്ത് വാർഡ് നവറോജി പുരയിടം വീട്ടിൽ ഇതുവരെ ഉണ്ടായിട്ടില്ല. അപൂർവ രൂപമാറ്റത്തോടെയും ഗുരുതര ആരോഗ്യ പ്രശ്നങ്ങളോടെയും ജനിച്ച അനീഷ് മുഹമ്മദ്–സുറുമി ദമ്പതികളുടെ ഇളയ മകൻ ഇസാന്റെ ആദ്യ ജന്മദിനത്തിലും അധികൃതരുടെ അവഗണനയിലുള്ള സങ്കടം മാത്രമാണ് ഈ കുടുംബത്തിനുള്ളത്.
ഏഴ് തവണ സ്കാനിങ് നടത്തിയിട്ടും രണ്ട് ഡോക്ടർമാർ പരിശോധന നടത്തിയിട്ടും ഗർഭസ്ഥ ശിശുവിന്റെ അസാധാരണ വൈകല്യം കണ്ടെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ വർഷം നവംബർ എട്ടാം തീയതി സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.കഴിഞ്ഞ ഒരു വർഷത്തിനിടെ ഏതാനും മാസങ്ങൾ ഒഴിച്ചാൽ ബാക്കി മുഴുവനും ആശുപത്രികളിൽ തന്നെയായിരുന്നു ഇസാന്റെയും മാതാപിതാക്കളുടെയും ജീവിതം.
ചികിത്സകളെത്തുടർന്ന് നേരിയ പുരോഗതിയൊഴിച്ചാൽ കുഞ്ഞിന്റെ നിലയിൽ ഇപ്പോഴും കാര്യമായ മാറ്റമില്ല. കുഞ്ഞ് കരയുന്നതിന്റെ ശബ്ദം പോലും പുറത്തേക്കു വരുന്നില്ല. കൂടാതെ ഇടക്കിടെയുണ്ടാകുന്ന ശ്വാസതടസ്സവും കുഞ്ഞിന്റെ ജീവിതം ദുരിതപൂർണമാക്കുകയാണ്. കുഞ്ഞിനു സൗജന്യ ചികിത്സയെന്ന സർക്കാർ വാഗ്ദാനം പാലിക്കാത്തതു ചൂണ്ടിക്കാട്ടി കുഞ്ഞിന്റെ ജന്മദിനമായ ഇന്ന് ജില്ലാ കലക്ടർക്കും ജില്ലാ മെഡിക്കൽ ഓഫിസർക്കും കത്ത് കൈമാറും. നടപടിയില്ലെങ്കിൽ ജില്ലാ മെഡിക്കൽ ഓഫിസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അനീഷ് പറഞ്ഞു English Summary:
Infant health issues are a major concern for parents. This article discusses the plight of a baby in Alappuzha with rare birth defects and the family\“s struggle to get adequate medical care and financial assistance from the government. |
|