ഇതു വായിക്കുന്നവരിൽ മഹാഭൂരിപക്ഷവും വാട്സാപ് ഉപയോഗിക്കുന്നവരാകുമല്ലോ. അവർ നിർബന്ധമായും വായിക്കേണ്ട ഒരു കുറിപ്പ് സാങ്കേതികവിദഗ്ധനായ സുജിത് കുമാർ കഴിഞ്ഞദിവസം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ ചുരുക്കം ഇങ്ങനെ: വാട്സാപ്പിൽ പെട്ടെന്ന് ഒരു ഗ്രൂപ്പിന്റെ ഡിപി (ഡിസ്പ്ലേ പിക്ചർ – മുഖചിത്രം) പ്രമുഖ ബാങ്കിന്റെ ലോഗോ ആയി മാറുന്നു; ഗ്രൂപ്പിന്റെ പേര് ആ ബാങ്കിന്റെ പേരായും. ബാങ്കുമായി ഒരുതരത്തിലും ബന്ധമുള്ള ഗ്രൂപ്പല്ല. നോക്കിയപ്പോൾ ഗ്രൂപ്പിന്റെ അഡ്മിൻമാരിലൊരാളാണു പേരും ഡിപിയും മാറ്റിയിരിക്കുന്നത്. ഗ്രൂപ്പ്, അഡ്മിൻ ഒൺലി ആക്കുകയും ചെയ്തു. അതായത് മറ്റാർക്കും മെസേജ് അയയ്ക്കാൻ പറ്റില്ല, കാണാൻ മാത്രമേ കഴിയൂ.
- Also Read മക്കളെ സുഖപ്പെടുത്താമെന്ന് വാഗ്ദാനം, ഐടി ജീവനക്കാരനിൽനിന്ന് 14 കോടി തട്ടി; ആൾദൈവത്തിനായി അന്വേഷണം
ഇത്രയും കണ്ടപ്പോൾത്തന്നെ മനസ്സിലായി ഗ്രൂപ്പ് അഡ്മിന്റെ ഫോൺ അല്ലെങ്കിൽ വാട്സാപ് ഹാക്ക് ചെയ്യപ്പെട്ടു എന്ന്. ഉടൻ കക്ഷിയെ ഫോണിൽ വിളിച്ച് കാര്യം ചോദിച്ചു. അദ്ദേഹത്തിനു തുടരെത്തുടരെ ഒടിപി വന്നുകൊണ്ടിരിക്കുകയാണ്. ബാങ്കിന്റെ പേരിൽ വന്ന മെസേജിലെ ലിങ്കിൽ പറഞ്ഞ ആപ് ഇൻസ്റ്റാൾ ചെയ്തതാണ് അദ്ദേഹം. അതോടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടു. ആപ് ഇൻസ്റ്റാൾ ചെയ്തപ്പോൾ മെസേജ്, കോണ്ടാക്ട് ആക്സസ് എന്നീ പെർമിഷൻ കൊടുത്തതിനാൽ ഫോണിൽ വരുന്ന ഒടിപി മുഴുവൻ ഹാക്കർക്കു കിട്ടി. അത്തരത്തിൽ ലഭിച്ച വാട്സാപ് വെരിഫിക്കേഷൻ കോഡ് ഉപയോഗിച്ച് ഹാക്കർ സ്വന്തം കംപ്യൂട്ടറിലോ ഫോണിലോ നമ്മുടെ അഡ്മിന്റെ വാട്സാപ് ‘റീക്രിയേറ്റ്’ ചെയ്തിരിക്കുകയാണ്. അതുപയോഗിച്ച് ആ വാട്സാപ്പിലെ കോണ്ടാക്ടുകൾക്കെല്ലാം വ്യാജലിങ്കുകൾ അയച്ചുകൊണ്ടേയിരിക്കുന്ന പരിപാടിയാണു നടക്കുന്നത്. അതൊരു ചെയിൻ പോലെ പ്രവർത്തിച്ച് ഇൻസ്റ്റാൾ ചെയ്യുന്നവരെയെല്ലാം കുഴിയിൽ ചാടിക്കും.
- Also Read കൊലക്കേസ് പ്രതിക്കെതിരെ ഗുണ്ടാ നേതാവിന്റെ ഭാര്യ; ഐശ്വര്യ റായിയുടെ സഹോദരിക്കും ബിഹാറിൽ സീറ്റ്; രാഹുൽ പറഞ്ഞില്ല, ഒടുവിൽ സ്വയം പ്രഖ്യാപിച്ച് തേജസ്വി
രണ്ടു കന്നഡ സിനിമാതാരങ്ങളുടെ വാട്സാപ് ഹാക്ക് ചെയ്ത കഥ ഇൗ പംക്തിയിൽ മുൻപ് എഴുതിയിട്ടുണ്ട്. കുറിയർ ഡെലിവറി ചെയ്യാനെന്ന മട്ടിൽ വെരിഫിക്കേഷൻ കോഡ് സംഘടിപ്പിച്ചായിരുന്നു ഹാക്കിങ്. സുജിത്കുമാർ പങ്കുവച്ചത് മറ്റൊരു രീതിയാണ്. വ്യാജ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യിച്ച് അതിലൂടെയുള്ള ഹാക്കിങ്.
- എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
- ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
- നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
MORE PREMIUM STORIES
ആൻഡ്രോയ്ഡ് ഫോണിൽ എത് ആപ്ലിക്കേഷനും എപികെ ഫയലയാണു വരുന്നത്. ആൻഡ്രോയ്ഡ് പാക്കേജ് കിറ്റ് എന്നാണ് എപികെയുടെ പൂർണരൂപം. നമ്മൾ ഡൗൺലോഡ് ചെയ്യുന്ന ആപ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നത് എപികെ ആണ്. ഈ എപികെ ഫയലുകളിൽ ഒളിപ്പിച്ചുകടത്തുന്ന കൃത്രിമ ഫയലുകളിലൂടെയാണ് ഹാക്കർമാർ നമ്മുടെ ഫോണിന്റെ നിയന്ത്രണം കയ്യടക്കുന്നത്. മാൽവെയർ എന്നാണ് ഇത്തരം തട്ടിപ്പുഫയലുകളെ വിളിക്കുക. കംപ്യൂട്ടറിനെയോ ഫോണിനെയോ ഒക്കെ തകരാറിലാക്കുന്ന ക്ഷുദ്ര സോഫ്റ്റ്‌വെയറാണ് മാൽവെയർ.
സുജിത് കുമാറിന്റെ ഫെയ്സ്ബുക് പോസ്റ്റിലുള്ള ഈ നിർദേശങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക:
∙ ഫോണിൽ മാൽവെയർ കയറിയിട്ടുണ്ടെങ്കിൽ ഉടനടി നീക്കം ചെയ്യുക
∙ ഫോൺ ഫാക്ടറി റീസെറ്റ് ചെയ്യുക
∙ വാട്സാപ് വീണ്ടും ലോഗിൻ ചെയ്ത് ടു സ്റ്റെപ് ഒതന്റിക്കേഷൻ ആക്ടിവേറ്റ് ചെയ്യുക
∙ മറ്റുള്ള ഏതെങ്കിലും ഡിവൈസ് സെഷനുകൾ (അതായത് കംപ്യൂട്ടറിലോ മറ്റോ വാട്സാപ് തുറക്കൽ) ഉണ്ടെങ്കിൽ അതൊക്കെ ലോഗൗട്ട് ചെയ്യുക
∙ പ്ലേസ്റ്റോറിൽ നിന്നല്ലാതെ, ആരെങ്കിലും അയച്ചുതരുന്ന ലിങ്ക് വഴി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്.
ഡിജിറ്റൽ അറസ്റ്റോ, ഞെട്ടരുത്
ഞെട്ടിപ്പോയെന്നു സുപ്രീം കോടതിക്കുപോലും പറയേണ്ടിവന്ന ഒരു സംഗതിയുണ്ട്. ഡിജിറ്റൽ അറസ്റ്റ് എന്ന തട്ടിപ്പിലൂടെ രാജ്യത്ത് 3000 കോടിയിലേറെ രൂപ ആളുകൾക്കു നഷ്ടമായെന്ന വിവരം കേട്ടപ്പോഴായിരുന്നു കഴിഞ്ഞദിവസം പരമോന്നത കോടതിയുടെ ഞെട്ടൽ. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനെ ഉരുക്കുമുഷ്ടിയാൽ നേരിടണമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് പറഞ്ഞു.
സത്യത്തിൽ നിയമത്തിന്റെ ഉരുക്കുമുഷ്ടി ഇല്ലാതെതന്നെ നേരിടാവുന്നതാണ് ഡിജിറ്റൽ അറസ്റ്റ്. കാരണം, അങ്ങനെയൊരു അറസ്റ്റ് ഇന്ത്യയിലെ നിയമസംവിധാനത്തിലേയില്ല.
ഡിജിറ്റൽ അറസ്റ്റിന്റെ തന്ത്രം സിംപിളാണ്. വാട്സാപ് കോളിലൂടെയോ വിഡിയോ കോളിലൂടെയോ തട്ടിപ്പുകാർ ബന്ധപ്പെടുന്നു. പൊലീസ്, സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള ഏജൻസികളിലൊന്നിൽനിന്നെന്നു പറഞ്ഞാകും വിളി. മിക്കപ്പോഴും യൂണിഫോം അണിഞ്ഞിട്ടുണ്ടാകും അവർ. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ കള്ളപ്പണം കണ്ടെത്തി, നിങ്ങളുടെ അക്കൗണ്ട് ഭീകരപ്രവർത്തനത്തിന് ഉപയോഗിച്ചു, നിങ്ങളുടെ പേരിൽ ആയുധങ്ങളോ നിരോധിത ഉൽപന്നങ്ങളോ കുറിയറിൽ വന്നു എന്നൊക്കെയാകും വിളിക്കുന്ന ‘ഉദ്യോഗസ്ഥർ’ പറയുക. ആ ‘കുറ്റകൃത്യ’ത്തിന്റെ പേരിൽ നിങ്ങളെ ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കുന്നു, മുറിക്കു പുറത്തിറങ്ങരുത്, ആരോടും സംസാരിക്കരുത് എന്നൊക്കെ ആജ്ഞാപിക്കും. വിരണ്ടുപോകുന്ന നിങ്ങളോട് പരിശോധനയ്ക്കായി അക്കൗണ്ടിലെ തുക അവർ പറയുന്ന അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടും. പണം ട്രാൻസ്ഫർ ചെയ്തെന്ന് ഉറപ്പാകുന്ന നിമിഷം ഈ ഉദ്യോഗസ്ഥവൃന്ദം അപ്രത്യക്ഷമാകും. നിങ്ങളുടെ പണം അവരുടെ കയ്യിൽ! നിങ്ങളോ വീട്ടിലെ മുറിയിൽ തടവിലും!
ചുരുങ്ങിയ കാലംകൊണ്ട് ഇങ്ങനെ തട്ടിയെടുത്ത തുകയുടെ വലുപ്പമാണു സുപ്രീം കോടതിയെപ്പോലും ഞെട്ടിച്ചത്. ഉന്നതവിദ്യാഭ്യാസം നേടിയവരാണ് പലപ്പോഴും ഈ തട്ടിപ്പിനു വിധേയരാകുന്നത് എന്നതും ആശങ്കയുണ്ടാക്കുന്നു. ഇത് എഴുതുമ്പോഴാണ് ഉത്തർപ്രദേശിലെ അലിഗഡ് നഗരത്തിന്റെ മുൻ മേയർ ശകുന്തള ഭാരതി 3 ദിവസം ഡിജിറ്റൽ അറസ്റ്റിലായിരുന്നുവെന്ന വാർത്ത വന്നത്!
ഇത്തരം ഭീഷണികളുമായി അപരിചിത നമ്പറിൽനിന്നു കോൾ എത്തിയാൽ ഉറപ്പിക്കൂ, അതു തട്ടിപ്പാണ്. കാരണം, ഫോണിലൂടെയോ വിഡിയോ കോളിലൂടെയോ വിളിച്ച് ലോകത്തെ ഒരു ഏജൻസിയും നിങ്ങളെ അറസ്റ്റ് ചെയ്യില്ല. പൊലീസ് അടക്കമുള്ള അന്വേഷണ ഏജൻസികൾ നമ്മുടെ പണം ഏതെങ്കിലും അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടില്ല. ഒരു കോടതിയും പണം സ്വകാര്യ അക്കൗണ്ടിലേക്ക് അയയ്ക്കാൻ നിർദേശിക്കുകയുമില്ല.
സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻ ടോൾ ഫ്രീ നമ്പർ 1930ൽ വിളിക്കുക. പരാതി വൈകിയാൽ പണം നഷ്ടപ്പെടാനുള്ള സാധ്യതയും കുറ്റവാളികൾക്കു രക്ഷപ്പെടാനുള്ള അവസരവും കൂടുതലാണ്. English Summary:
vireal: Phone security is crucial in today\“s digital world. Learn how to protect your phone from malware and WhatsApp hacking with essential cybersecurity tips and best practices. Keep your personal information safe and secure. |
|