LHC0088 • 5 hour(s) ago • views 936
വണ്ടൂർ∙ മദ്യലഹരിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള കാർ യാത്രക്കാരെ തടഞ്ഞു നിർത്തിയ പ്രശ്നത്തിൽ ഇടപെട്ട യുവാക്കളെ ജീപ്പിടിപ്പിച്ചു കൊല്ലാൻ ശ്രമം. സംഭവത്തിൽ പൂങ്ങോട് മഠത്തിൽപറമ്പ് വിഷ്ണുപ്രസാദിനെതിരെ (30) പൊലീസ് കേസെടുത്തു. ഗുരുതരമായി പരുക്കേറ്റ കാവുങ്ങൽ പുത്തൻപുരയിൽ അഭിലാഷിനെ (28) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിലാഷിനെ 50 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു. തലയ്ക്കും പുറത്തും കാലിനും പരുക്കുണ്ട്. കൂടെയുണ്ടായിരുന്ന മംഗലപറമ്പ് സിറാജുദ്ദീൻ (30) തലനാരിഴക്ക് രക്ഷപ്പെട്ടു. സിറാജുദ്ദീന്റെ ബൈക്ക് 250 മീറ്ററോളം റോഡിലൂടെ നിരക്കിക്കൊണ്ട് പോയി.
അഭിലാഷിനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലാക്കി അങ്ങാടിയിലേക്ക് ബൈക്കിൽ പോയ സിറാജുദ്ദീനെയും മറ്റൊരു സുഹൃത്തിനെയും ആശുപത്രിക്ക് സമീപമുള്ള പെട്രോൾ പമ്പിനു മുന്നിൽ വച്ച് വീണ്ടും പ്രതി ജീപ്പിടിപ്പിച്ചു. രണ്ടുപേരും നിലത്തു വേണമെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വ്യാഴം രാത്രി 10.30 ന് വാണിയമ്പലം മരുതുങ്ങലിൽ വച്ചാണ് വിഷ്ണുപ്രസാദ് കാർ യാത്രക്കാരെ തടഞ്ഞു വെച്ചത്. ഫാബ്രിക്കേഷൻ ജോലിക്കാരായ അഭിലാഷും സിറാജുദ്ദീനും ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോൾ സംഭവം കണ്ടു. കാർ യാത്രക്കാർ ഇവരോട് വിവരം പറഞ്ഞു. വിഷ്ണുപ്രസാദ് മധ്യ ലഹരിയിലാണെന്ന് മനസ്സിലായതോടെ യുവാക്കൾ കാർ യാത്രക്കാരെ സുരക്ഷിതരായി പറഞ്ഞുവിട്ടു. ഇതിന്റെ ദേഷ്യത്തിൽ വിഷ്ണുപ്രസാദ് യുവാക്കളുടെ നേരെ ജീപ്പ് ഓടിച്ചുകയറ്റി. അഭിലാഷിനെ ഇടിച്ചു തെറിപ്പിച്ചു. സിറാജുദ്ദീന്റെ ബൈക്ക് റോഡിലൂടെ തീപ്പൊരി പാറിച്ച് നിരക്കി കൊണ്ടുപോയി. അഭിലാഷിനെ ആശുപത്രിയിലാക്കി ഇന്നലെ പുലർച്ചെ 2.30ന് വണ്ടൂർ അങ്ങാടിയിലേക്ക് പോയ സിറാജുദീനെയും മറ്റൊരു സുഹൃത്തിനെയും പെട്രോൾ പമ്പിന് മുന്നിൽ വച്ച് പ്രതി വീണ്ടും ഇടിച്ചു തെറിപ്പിച്ചു. ഇതിന്റെയെല്ലാം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. നേരത്തെയും ഒട്ടേറെ കേസുകളിൽ വിഷ്ണുപ്രസാദ് പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ടെന്നും വധശ്രമത്തിനുൾപ്പെടെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് ഇൻസ്പെക്ടർ എ.ദീപ കുമാർ പറഞ്ഞു. English Summary:
Vandoor accident: A man in Vandoor, Kerala, is facing attempted murder charges after allegedly driving his jeep into two men who intervened in a situation where he had stopped a car. The incident involved dragging one of the victims and later attempting to hit them again near a petrol pump, leading to a police investigation and manhunt. |
|