എടത്വ ∙ പുഞ്ചക്കൃഷിക്കായി പാടങ്ങളിൽ വെള്ളം വറ്റിച്ചുതുടങ്ങിയതോടെ ഉൾനാടൻ മീനുകളെ പിടിക്കുന്നവർ സജീവമായി. കൂടുതൽ മീനുകൾ ലഭ്യമായതോടെ വിലയും കുറഞ്ഞു. കിലോയ്ക്ക് 400 രൂപ വരെയുണ്ടായിരുന്ന വരാൽ 300 രൂപയും 600 മുതൽ 700 രൂപ വരെയുണ്ടായിരുന്ന കരിമീനിന് 550 രൂപയും 400 രൂപ ഉണ്ടായിരുന്ന വാളയ്ക്ക് 300 രൂപയും ചെറുമീനുകൾക്ക് 200 രൂപയുമായി. ഓരോ പാടത്തു നിന്നും പതിനായിരക്കണക്കിനു രൂപയുടെ മീനുകളാണ് ലഭിക്കുന്നത്.
ചേറുമീൻ, കാരി, കല്ലുമുട്ടി, പള്ളത്തി, കരിമീൻ വാള, വയമ്പ്, പരൽ, മഞ്ഞക്കൂരി തുടങ്ങി ഒട്ടേറെ ഇനത്തിലുള്ള മീനുകളാണ് ലഭിക്കുന്നത്. ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവർ കുട്ടനാട്ടിലേക്കു മീൻ പിടിക്കാൻ എത്തുന്നുണ്ട്.മുൻപൊക്കെ മോട്ടർ തറയ്ക്കു സമീപം മടവല കെട്ടി ചെറുമീനുകളെ വരെ പിടിച്ചിരുന്നു. ഇപ്പോൾ ഇതു നിരോധിച്ചിരിക്കുകയാണ്. മടവല കെട്ടുന്നത് ശിക്ഷാർഹമാണ്. എന്നാൽ തോടുകളിലും നദികളിലും മത്സ്യ സമ്പത്തിനു ഭീഷണിയായി നഞ്ചു കലക്കിയും വിഷദ്രാവകം പുരട്ടിയ വല ഉപയോഗിച്ചും വ്യാപകമായി മത്സ്യ ബന്ധനം നടത്തുന്നതായി പരാതിയുണ്ട്.
അടക്കം കൊല്ലി വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തരുതെന്നു കർശന നിർദേശം ഉണ്ടായിട്ടും നീരൊഴുക്ക് ഇല്ലാത്ത നദികളിൽ ഒരു കിലോമീറ്റർ ദൂരത്തിൽ വരെ വലവിരിച്ച ശേഷം മീൻപിടിക്കുന്ന സംഭവങ്ങളുമുണ്ടാകുന്നു. എടത്വ അമ്പലപ്പുഴ, എടത്വ – മാമ്പുഴക്കരി, ആലപ്പുഴ –ചങ്ങനാശേരി, നീരേറ്റുപുറം– കിടങ്ങറ, എടത്വ –വീയപുരം എന്നീ റോഡുകളിൽ ഉൾനാടൻ മത്സ്യങ്ങളെ വിൽപനയ്ക്ക് എത്തിക്കുന്നുണ്ട്. English Summary:
Inland fish capture is increasing due to Punja cultivation water drainage. This has led to a price decrease for varieties like Varal and Karimeen in areas like Edathua, while illegal fishing methods remain a concern. |