തുറവൂർ∙ കനത്ത മഴയിൽ അരൂർ ക്ഷേത്രം കവല കുളമായി. ദിവസങ്ങളിലായി പെയ്യുന്ന മഴ അരൂർ ക്ഷേത്രം കവലയെ വെള്ളത്തിനടിയിലാക്കി. ദേശീയപാതയിൽ അരൂർ മേഖലയിലെ ഏറ്റവും പ്രധാന കവലയാണിത്. ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് വഴിതിരിച്ചു വിടുന്നത് അരൂർ ക്ഷേത്രം കവലയിൽ നിന്നു അരൂക്കുറ്റി റോഡിലേക്കാണ്. അരൂക്കുറ്റി വഴി ചേർത്തലയിലേക്കു ഒട്ടേറെ സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും കടന്നു പോകുന്ന യാത്രാ മാർഗമാണിത്.
പള്ളിപ്പുറം വ്യവസായ പാർക്ക്, ഇൻഫോപാർക്ക്, മലബാർ സിമന്റ്, പള്ളിപ്പുറം സ്വകാര്യ ഗ്യാസ് ഗോഡൗൺ, ഒട്ടേറെ സമുദ്രോൽപന്ന സംസ്കരണ വ്യവസായ യൂണിറ്റുകൾ എന്നിവയിലേക്കു നൂറുകണക്കിനു ചരക്കു വാഹനങ്ങളും കണ്ടെയ്നർ ലോറികളും കടന്നു പോകുന്നതും അരൂർ ക്ഷേത്രം കവല വഴിയാണ്. യാത്രക്കാരുടെ ബാഹുല്യം കൊണ്ട് രാവിലെയും വൈകുന്നേരങ്ങളിലും അരൂർ ക്ഷേത്രം കവല നിറയും. ഇത്രയും തിരക്കേറിയ കവല പലപ്പോഴും ഒറ്റ മഴയിൽ വെള്ളക്കെട്ടാകുന്നത് വലിയ ദുരിതമാണു യാത്രക്കാർക്ക് നൽകുന്നത്.
ദേശീയപാത അധികാരികൾ വെള്ളക്കെട്ട് രൂക്ഷമാകുമ്പോൾ ടാങ്കർ ലോറിയിൽ മോട്ടർ ഘടിപ്പിച്ചു വെള്ളം പമ്പ് ചെയ്തു നീക്കം ചെയ്യുന്നതും പതിവു കാഴ്ചയാണ്. പലപ്പോഴും ദിവസങ്ങളോളം മഴ മാറിയാലും ഈ വെള്ളക്കെട്ട് യാത്രക്കാർക്കു ദുരിതമായി തുടരുന്നു. പെയ്ത്തുവെള്ളം ഒഴുകിപ്പോകാൻ പല ഘട്ടങ്ങളിലായി കാനയും പൈപ്പുമെല്ലാം സ്ഥാപിച്ചിട്ടും ഫലം കാണുന്നില്ല.
ഈ ഭാഗത്ത് റോഡിന് താഴ്ചയായതിനാൽ ടൈൽ വിരിച്ച് ഉയർത്താനുള്ള ശ്രമങ്ങൾ അധികാരികൾ നടത്തിയെങ്കിലും ശക്തമായ മഴയിൽ എല്ലാം വെള്ളത്തിനടിയാലാകുന്നു. സ്ത്രീകളും വിദ്യാർഥികളും വയോധികരും വലിയ വെള്ളക്കെട്ടിൽ നീന്തിക്കയറി റോഡിന്റെ മറുകര കടക്കേണ്ട അവസ്ഥയാണുള്ളത്. അധികാരികൾ ഈ വെള്ളക്കെട്ടിനു ശാശ്വത പരിഹാരം ഇനിയെങ്കിലും കാണുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
English Summary:
Aroor flooding creates significant challenges for commuters. The persistent waterlogging at Aroor Temple Junction, especially on the national highway, disrupts traffic and poses risks to pedestrians, demanding immediate infrastructural solutions. The flooding requires immediate infrastructure repairs. |