പത്തനംതിട്ട ∙ മൊൻത ചുഴലിക്കാറ്റ് ആന്ധ്രതീരത്തേക്കു തീവ്രതയോടെ കയറുമ്പോൾ സമാന്തരമായി അറബിക്കടലിലും തീവ്രന്യൂനമർദം ശക്തിപ്പെടുന്നതിനു പിന്നിൽ സമുദ്രതാപനിലയിലെ വർധനവിനും പങ്ക്. മൺസൂണിനെ തീവ്രമാകുന്നതിൽ ആഗോള താപനം പ്രധാന പങ്ക് വഹിക്കുന്നു എന്നാണ് പുതിയ കണ്ടെത്തൽ. രാജ്യത്തിന്റെ 45% ഭൂപ്രദേശങ്ങളിലും ഈ മൺസൂൺ കാലത്ത് തീവ്രകാലാവസ്ഥ രേഖപ്പെടുത്തി. 2277 വെള്ളപ്പൊക്കങ്ങളിലായി 1528 പേർക്കു ജീവഹാനി സംഭവിച്ചു. 59 നദികളിൽ പ്രളയനിരപ്പ് അപകടനിലയും കടന്ന് ഒഴുകി.
ന്യൂഡൽഹിയിലെ കാലാവസ്ഥാമാറ്റ പഠന ഏജൻസിയായ ക്ലൈമറ്റ് ട്രെൻഡ്സ് ഗവേഷകരുമായി ചേർന്നു നടത്തിയ പഠനത്തിലാണ് കാലവർഷത്തിനു വന്ന മാറ്റം വിശകലനം ചെയ്യുന്നത്.മൊൻത ചുഴലിയുടെ ഭാഗമായി കേരളത്തിലും മഴയും തീവ്രകാലാവസ്ഥയും ഇന്നു കൂടി തുടരാനിടയുള്ള സാഹചര്യത്തിൽ ഏറെ പ്രാധാന്യമുള്ളതാണു പഠനം. ഇന്ത്യൻ മൺസൂൺ വരുന്ന വഴിയിലെ കടൽതാപനം മൂലം 1950 നു ശേഷമുള്ള മഴയുടെ പെയ്ത്തു തീവ്രത 3 മടങ്ങു വർധിപ്പിച്ചതായും പഠനം പറയുന്നു.ഓരോ ഡിഗ്രി സെൽഷ്യസ് താപനില ഉയരുമ്പോഴും മഴയുടെ തീവ്രത 15%വരെ വർധിക്കും എന്നതാണ് മലയോരത്തെ പ്രത്യേകത.
മറ്റു കണ്ടെത്തലുകൾ:
അറബിക്കടൽ താപനം മൂലമുള്ള അധികനീരാവി കൂമ്പാര മേഘങ്ങളായി മലയോരത്ത് ഉരുണ്ടുകൂടി കുറഞ്ഞ സമയത്തിനുള്ളിൽ അതിതീവ്രമഴയായി കേരളത്തിലും മറ്റും പെയ്തിറങ്ങുന്നു.ന്യൂനമർദം കൂടുതൽ ദിവസങ്ങളിലേക്കു നീളുന്നു.കാലാവസ്ഥാ മാറ്റത്തിന്റെ കൂടി സ്വാധീനത്തിലായതോടെ മൺസൂണിനു രൗദ്രഭാവമായി.ശാന്തമായ മഴദിനങ്ങൾ കുറഞ്ഞ് തീവ്രമഴ ദിനം കൂടുന്നു.തീവ്രത ഇനിയും കൂടാനാണു സാധ്യത.
തീവ്രത വടക്കോട്ടു നീങ്ങുന്നതിനാൽ ഉത്തരകേരളത്തിലും ഉത്തരേന്ത്യയിലും മഴ കൂടുന്നതായി ഐഎംഡി മുൻ മേധാവി ഡോ.കെ.ജെ.രമേശ് പറഞ്ഞു.ന്യൂനമർദങ്ങളുടെ ബാക്കിപത്രമായ മേഘങ്ങൾ ഉത്തരേന്ത്യ വരെ എത്തുന്നതും മധ്യ ഏഷ്യൻ പശ്ചിമവാതകങ്ങൾ കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിക്കുന്നതും അതിവൃഷ്ടിക്കു കാരണമാകും. English Summary:
Monsoon intensification is heavily influenced by the rise in sea temperatures and overall global warming. A recent study indicates that extreme weather events are becoming more frequent, leading to increased rainfall intensity and widespread flooding. The study also highlights how rising Arabian Sea temperatures contribute to intense rainfall in coastal regions. |