cy520520 • 2025-10-7 20:50:55 • views 622
പൊൻകുന്നം (കോട്ടയം)∙ ‘‘ കടുത്ത മാനസിക സംഘർഷത്തിലാണ്. സ്ഥലം മാറ്റം റദ്ദു ചെയ്തതായി ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. ആരോഗ്യസ്ഥിതി മോശമാണ് ’’– കെഎസ്ആർടിസി ബസിനു മുന്നിൽ പ്ലാസ്റ്റിക് കുപ്പികൾ ഇട്ടെന്ന പേരിൽ സ്ഥലംമാറ്റ നടപടി നേരിടുകയും തുടർന്ന് കുഴഞ്ഞു വീഴുകയും ചെയ്ത ഡ്രൈവർ മരങ്ങാട്ടുപിള്ളി പുതിയാമറ്റത്തിൽ ജയ്മോൻ ജോസഫ് (44) മനോരമ ഓൺലൈനോട് പറഞ്ഞു. സ്ഥലം മാറ്റം റദ്ദാക്കില്ലെന്ന് അറിഞ്ഞതോടെ, മുണ്ടക്കയം–പാലാ ബസിൽ ഇന്നലെ ഉച്ചയ്ക്കു 2ന് കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ വച്ചാണ് ജയ്മോന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ ബസ് നിർത്തിയതിനാൽ അപകടം സംഭവിച്ചില്ല. പീന്നീട് കുഴഞ്ഞു വീണു.
- Also Read ഭർത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി; കണ്ടെത്തിയത് മോഷണക്കേസിൽ പൊലീസ് തിരഞ്ഞ പ്രതി
‘‘ വീട്ടിലാണ്. ആരോഗ്യനില മെച്ചപ്പെട്ടിട്ടില്ല. കെഎസ്ആർടിസിയിൽനിന്ന് ഇതുവരെ ആരും വിളിച്ചില്ല. ഞങ്ങൾ ജീവനക്കാർ കുടിക്കാൻ ഉപയോഗിച്ച 2 കുപ്പിയാണ് ബസിൽ ഉണ്ടായിരുന്നത്. യാത്രക്കാരുടെ കുപ്പികൾ വാഹനത്തിൽ ഉണ്ടായിരുന്നില്ല. മന്ത്രി പരിശോധിച്ചപ്പോൾ ഭയപ്പെട്ടു. കാര്യങ്ങൾ വിശദീകരിക്കാന്‍ അപ്പോൾ കഴിഞ്ഞില്ല’’–ജയ്മോൻ പറഞ്ഞു.
- Also Read മത്സ്യങ്ങൾ അപ്രത്യക്ഷം, അപായസൂചന നൽകി ആറ്റുകൊഞ്ചും കരിമീനും; കറുത്ത കക്കയും സൂക്ഷിക്കണം; വേമ്പനാട്ടുകായലിൽ സംഭവിക്കുന്നതെന്ത്?
‘‘സ്ഥലംമാറ്റം റദ്ദാക്കിയിട്ടില്ല. സംഭവത്തെ തുടർന്ന് കടുത്ത മാനസിക സമ്മർദമാണ് അനുഭവിക്കുന്നത്. ഡോക്ടറെ കണ്ട് ചികിത്സ തേടി. പ്രശ്നത്തിന് പോകുന്ന ആളല്ല. കടുത്ത നാണക്കേടും വിഷമവും തോന്നി. വീട്ടുകാർക്കും ബുദ്ധിമുട്ടായി. പ്രമേഹത്തിനു മരുന്നു കഴിക്കുന്നയാളാണു ഞാൻ. സ്ഥലംമാറ്റം മരവിപ്പിച്ച നടപടി റദ്ദാക്കിയെന്നറിഞ്ഞപ്പോൾ കണ്ണിൽ ഇരുട്ടു കയറി. കാലിനു മരവിപ്പ് അനുഭവപ്പെട്ടു. ഉടൻ ബസ് നിർത്തി ’’–ജയ്മോൻ പറഞ്ഞു.
ഒന്നാം തീയതി മുണ്ടക്കയത്തു നിന്നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ മുൻവശത്താണു വെള്ളക്കുപ്പികൾ കിടന്നത്. ആയൂരിൽ മന്ത്രി കെ.ബി.ഗണേഷ് കുമാർ ബസ് തടഞ്ഞുനിർത്തി പരിശോധിച്ചിരുന്നു. സംഭവത്തിൽ ജയ്മോൻ, വെഹിക്കിൾ സൂപ്പർവൈസർ കെ.എസ്.സജീവ്, മെക്കാനിക് വിഭാഗം ചാർജ്മാൻ വിനോദ് എന്നിവരെ സ്ഥലംമാറ്റി 3ന് ആണ് ഉത്തരവിറങ്ങിയത്. ജയ്മോനെ തൃശൂർ പുതുക്കാട് ഡിപ്പോയിലേക്കും സജീവിനെ തൃശൂർ ഡിപ്പോയിലേക്കും വിനോദിനെ കൊടുങ്ങല്ലൂരിലേക്കുമാണു മാറ്റിയത്. ജയ്മോൻ ടിഡിഎഫ് അംഗമാണ്. കെ.എസ്.സജീവ് കെഎസ്ആർടിഇഎ (സിഐടിയു) ജില്ലാ ട്രഷററും വിനോദ് ബിഎംഎസ് അംഗവുമാണ്. English Summary:
KSRTC driver Jaymon Joseph : KSRTC driver Jaymon Joseph collapsed due to severe mental stress after a transfer order. He experienced health issues and dizziness while driving a bus, leading to an emergency stop. He expresses feeling ashamed and distressed because his transfer has not yet been revoked. |
|