ബെംഗളൂരു∙ തെക്കൻ കർണാടകയിലെ അഞ്ചു ജില്ലകളിൽനിന്ന് 2003നും 2009നും മധ്യേ ഇരുപതോളം പെൺകുട്ടികളെ കാണാതായി. ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവർ. എല്ലാ പെൺകുട്ടികളുടെയും ശവശരീരങ്ങൾ കണ്ടെത്തിയത് ബസ് സ്റ്റാൻഡുകളിലെ ശുചിമുറികളിൽനിന്ന്. വിവാഹവേഷത്തിലായിരുന്നു മിക്കവരും. ശരീരത്തിലെ ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ടിരുന്നു. ഇരുപതു ശരീരങ്ങളിൽ എട്ടെണ്ണം മൈസൂരിലെ ലാഷ്കർ മൊഹല്ല ബസ് സ്റ്റാൻഡിൽ നിന്നാണ് ലഭിച്ചത്. അഞ്ചെണ്ണം ബെംഗളൂരുവിലെ തിരക്കേറിയ കെംമ്പഗൗഡ ബസ് സ്റ്റേഷൻ പരിസരത്തുനിന്നും. അന്വേഷണം എത്തിയത് പ്രൈമറി സ്കൂളിൽ അധ്യാപകനായിരുന്ന മോഹൻകുമാറിലേക്ക്. തുടരന്വേഷണത്തിൽ അയാൾ സയനൈഡ് മോഹനായി. രാജ്യമെങ്ങും ആ ക്രൂരന്റെ കഥയറിഞ്ഞു. ഇപ്പോൾ കളങ്കാവൽ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ പ്രേക്ഷകരിലേക്കും എത്തിയിരിക്കുന്നു.
- Also Read എല്ലാം തുടങ്ങിയത് ആ മെസേജിൽ, ഭർത്താവ് വിലക്കിയിട്ടും രഹസ്യബന്ധം തുടർന്നു; പിഞ്ചുകുഞ്ഞിനെ കൊന്നിട്ടും ഭാവഭേദമില്ലാതെ അമ്മ
∙ സ്റ്റേഷൻ ഞങ്ങൾ കത്തിക്കും...ഒരു വർഗീയ ലഹളയിൽ തുടക്കം
സ്ത്രീകളുടെ കൊലപാതകങ്ങൾക്ക് സാമ്യമുണ്ടായിരുന്നെങ്കിലും അന്വേഷണത്തിൽ പൊലീസ് വലിയ താൽപര്യം കാട്ടിയില്ല. മരിച്ചവരുടെ ബന്ധുക്കളെക്കുറിച്ചും അന്വേഷണം നടന്നില്ല. ദൂരുഹസാഹചര്യത്തിൽ മരിച്ചതായി കാണിച്ചു കേസുകൾ എഴുതിതള്ളി. ഇരുപതു സ്ത്രീകളും മരിച്ചതു വിഷം ഉള്ളിൽ ചെന്നാണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പൊലീസ് അനങ്ങിയില്ല. പിന്നീട് രണ്ടു പേരുടെ രക്ത സാമ്പിളുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. സയനൈഡ് ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചതെന്നായിരുന്നു ഫൊറൻസിക് റിപ്പോർട്ട്.
- Also Read ഗോവയിൽ നൈറ്റ് ക്ലബ്ബിൽ തീപിടിത്തം: 23 മരണം; റസ്റ്ററന്റ് പ്രവർത്തിച്ചത് അനുമതിയില്ലാതെ– വിഡിയോ
പൊലീസ് ഗൗരവത്തോടെ കേസിനെ സമീപിക്കുന്നത് 2009ലാണ്. പെട്ടെന്നുണ്ടായ ഒരു വർഗീയ ലഹളയായിരുന്നു കാരണം. മരിച്ച സ്ത്രീകളിലൊരാളായ അനിതയെ (22) കാണാതാകുന്നത് 2009 ജൂൺ 16ന്. അവളൊരു മുസ്‍ലിം ചെറുപ്പക്കാരനോടൊപ്പം ഒളിച്ചോടിയെന്നും, കേസന്വേഷണം ശരിയായി നടക്കുന്നില്ലെന്നും ആരോപിച്ചു ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ നൂറ്റി അൻപതിലേറെ വരുന്ന സംഘം ബന്ദ്വാൾ പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി. അനിതയുടെ തിരോധാനത്തിനു പിന്നിലുള്ളവരെ പിടികൂടണമെന്നും അല്ലെങ്കിൽ പൊലീസ് സ്റ്റേഷൻ കത്തിക്കുമെന്നും അവർ ഭീഷണിപ്പെടുത്തി. ഒരു മാസത്തിനകം പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പിൽ ഗ്രാമീണർ മടങ്ങിപോയി.
- വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
- അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
- വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
MORE PREMIUM STORIES
∙ വഴിത്തിരിവായി ഫോൺ വിളികൾ, പക്ഷേ...
അനിതയുടെ ഫോൺ സന്ദേശങ്ങൾ പൊലീസ് പരിശോധിച്ചു. രാത്രിയിൽ ഒരാളുമായി അനിത ദീർഘനേരം സംസാരിച്ചിരുന്നതായി പൊലീസിനു മനസിലായി. സൈബർ വിഭാഗം വഴി ആ നമ്പറിന്റെ ഉടമയെ പൊലീസ് കണ്ടെത്തി. മടിക്കേരിയെന്ന സ്ഥലത്തെ കാവേരി എന്ന യുവതിയുടെ പേരിലുള്ളതായിരുന്നു നമ്പർ. കാവേരിയെ മാസങ്ങളായി കാണാനില്ലായിരുന്നു. ഫോൺരേഖകൾ പരിശോധിച്ചപ്പോൾ കാവേരിയും ഒരു നമ്പറിലേക്കു വിളിച്ചു ഏറെ നേരം സംസാരിച്ചിരുന്നതായി പൊലീസിനു മനസിലായി. ആ നമ്പറിന്റെ ഉടമയെ പൊലീസ് അന്വേഷിച്ചു കണ്ടെത്തി. കാസർകോട് സ്വദേശിയായ പുഷ്പ. അവരെയും ഒരു വർഷമായി കാണാനില്ലായിരുന്നു. എല്ലാവരുടേയും ഫോണുകൾ സ്വിച്ച്ഓഫ്. പൊലീസ് ആശയക്കുഴപ്പത്തിലായി.
പുഷ്പയുടെ ഫോൺ നമ്പർ പരിശോധിച്ച സംഘം വിനിത എന്ന സ്ത്രീയിലേക്കെത്തി. അവരുടെ ഫോൺരേഖകളിൽനിന്ന് മറ്റുള്ള സ്ത്രീകളുടെ ഫോൺ നമ്പരിലേക്കു പൊലീസെത്തി. അവരെയെല്ലാം അഴ്ചകളായോ മാസങ്ങളായോ കാണാനില്ലായിരുന്നു. ഫോൺ സന്ദേശങ്ങൾ പരിശോധിക്കുന്നതിനായി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
∙ ദേർലക്കട്ടെയിൽ ഓണായ ഫോൺ, ഒടുവിൽ വഴിത്തിരിവ്
അതിനിടെ പൊലീസിന് ഒരു വിവരം ലഭിച്ചു. കാണാതായ സ്ത്രീകളുടെയെല്ലാം മൊബൈൽ ഫോൺ മംഗളൂരുവിലെ ദേർലക്കട്ടെ എന്ന സ്ഥലത്ത് കുറച്ചുനേരം ഓണായിരുന്നു. അവിടെയുള്ള വീടുകളിലും ലോഡ്ജുകളിലും ബസ് സ്റ്റാൻഡുകളിലുമെല്ലാം പൊലീസ് അന്വേഷണം നടത്തി. ഇതിനിടെ, കാണാതായ കാവേരിയുടെ ഫോൺ മൂന്നു മിനിട്ടുനേരം ദേർലകട്ടയിൽ വച്ച് ഓണായതായി പൊലീസിന് വിവരം ലഭിച്ചു. ഫോൺ സന്ദേശങ്ങൾ പരിശോധിച്ച പൊലീസ് ധനുഷെന്ന ചെറുപ്പക്കാരനിലേക്കെത്തി. അയാളുടെ അമ്മാവൻ മോഹൻ കുമാറിന്റെതായിരുന്നു ഫോൺ.
ഒരു വലിയ സെക്സ് റാക്കറ്റിലേക്കോ,കൊലപാതകിയിലേക്കോ തങ്ങൾ അടുക്കുകയാണെന്നു ബന്ദ്വാൾ പൊലീസിനു മനസിലായി. പൊലീസ് മോഹൻ കുമാറിനെ രഹസ്യമായി നിരീക്ഷിച്ചു. സുമിത്രയെന്ന യുവതിയുമായി അടുപ്പത്തിലാണ് മോഹൻകുമാറെന്നു ഫോൺ രേഖകളിൽനിന്ന് മനസിലായി. യുവതിയെ പൊലീസ് കണ്ടെത്തി. അവരുടെ സഹായത്തോടെ മോഹൻകുമാറിനെ വീട്ടിലേക്കു ക്ഷണിച്ചുവരുത്തിയശേഷം കസ്റ്റഡിയിലെടുത്തു. പിടിയിലായ മോഹൻ കുമാർ ബന്ദ്വാൾ പൊലീസ് സ്‌റ്റേഷനിലെ കക്കൂസിനകത്തെ ചുമരിൽ തലയിടിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. തുടർന്ന് അയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്‌ക്ക് 13 തുന്നലുണ്ടായിരുന്നു.
പൊലീസിന്റെ പ്രതീക്ഷകൾക്കപ്പുറത്തുള്ള കാര്യങ്ങളാണു മോഹൻകുമാർ വെളിപ്പെടുത്തിയത്. 32 സ്ത്രീകളെ താൻ കൊന്നതായി അയാൾ പൊലീസിനോടു പറഞ്ഞു. വിവാഹ വാഗ്ദാനം നൽകിയാണ് സ്ത്രീകളെ വശത്താക്കിയിരുന്നത്. ക്ഷേത്രത്തിൽവച്ചു വിവാഹിതരാകാമെന്ന് അറിയിച്ചശേഷം അവരെ അകലെയുള്ള സ്ഥലങ്ങളിലെ ഏതെങ്കിലും ലോഡ്ജിലേക്ക് കൊണ്ടുപോകും. ഒരു രാത്രി അവരോടൊപ്പം കഴിഞ്ഞശേഷം തൊട്ടടുത്തുള്ള ബസ് സ്റ്റാൻഡിലെത്തിക്കും. ഗർഭ നിരോധന ഗുളികളെന്ന പേരിൽ സയനൈഡ് ചേർത്ത ഗുളികകൾ കഴിക്കാൻ നിർബന്ധിക്കും. ഗുളികൾ കഴിക്കാൻ തയാറാകാത്തവരോടു വിവാഹത്തിനു മുൻപ് കുട്ടികൾ ഉണ്ടാകുന്നതു നല്ലതല്ലെന്ന് പറഞ്ഞു അവരുടെ മനസ്സ് മാറ്റും. ഗുളികകൾ കഴിക്കാൻ ശുചിമുറിയിലേക്കു പോകുന്ന സ്ത്രീകൾ മരിച്ചെന്നു ഉറപ്പാക്കിയശേഷം തിരികെ ഹോട്ടലിലെത്തി അവരുടെ ആഭരണങ്ങളുമായി കടന്നുകളയും. സ്ത്രീകളുടെ കൊലപാതക പരമ്പര വലിയ മാധ്യമ ശ്രദ്ധനേടി. അതോടെ മോഹൻകുമാറിനു മറ്റൊരു പേരു കിട്ടി. സയനൈഡ് മോഹൻ!.
∙ സ്കൂൾ അധ്യാപകൻ, എങ്ങനെ സയനൈഡ് മോഹനായി
മംഗളൂരുവിലെ ഒരു പ്രൈമറി സ്കൂളിൽ അധ്യാപകനായിരുന്ന മോഹൻകുമാർ എങ്ങനെ സയനൈഡ് മോഹനായി? മോഹൻകുമാർ അറസ്റ്റിലായ വാർത്ത ഞെട്ടലോടെയാണു നാട്ടുകാർ കേട്ടത്. നാട്ടിൽ തികച്ചും മാന്യനായിരുന്നു മോഹൻ. എന്നാൽ, മാന്യത പുറമേ മാത്രമായിരുന്നു. ഒരു സ്ത്രീയെ നേത്രാവതി നദിയിലേക്കെറിഞ്ഞു കൊല്ലാൻ ശ്രമിച്ചതിന് അയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടായിരുന്നു. മീൻപിടുത്തക്കാർ രക്ഷപ്പെടുത്തിയ സ്ത്രീയുടെ പരാതിയെത്തുടർന്നു മോഹനെ അറസ്റ്റു ചെയ്തു. പിന്നീട് വീട്ടുകാരുമായി ഒത്തുതീർപ്പുണ്ടാക്കിയാണ് കേസിൽനിന്ന് രക്ഷപ്പെട്ടത്. ഇതോടെ അയാളുടെ സ്കൂളിലെ ജോലി നഷ്ടപ്പെട്ടു.
ഇതിനെത്തുറിച്ചു മോഹൻകുമാർ പിന്നീട് പറഞ്ഞതിങ്ങനെ: ‘‘കല്യാണം കഴിക്കണമെന്നാവശ്യപ്പെട്ട് അവർ എന്റെ പിന്നാലെ കൂടി. ഞാൻ അതിനു തയാറായില്ല. തർക്കത്തിനുശേഷം അവർ നദിയിലേക്ക് എടുത്തുചാടി. അതോടെ കേസായി. ജോലിയും നഷ്ടപ്പെട്ടു’’.
ഈ സംഭവങ്ങൾക്കെല്ലാം ശേഷമാണു ഒരു സ്വർണപണിക്കാരനെ മോഹൻ പരിചയപ്പെടുന്നത്. സയനൈഡിന്റെ പ്രത്യേകതകളും വാങ്ങാനുള്ള മാർഗങ്ങളും പഠിച്ചെടുത്തത് ആ സ്വർണപ്പണിക്കാരനിൽ നിന്നാണ്. കെമിക്കൽ വ്യാപാരിയായ അബ്ദുൾ സലാമിൽനിന്നാണ് മോഹൻ സയനൈഡ് വാങ്ങിയതെന്നു പൊലീസിന്റെ അന്വേഷണത്തിൽ പിന്നീട് വ്യക്തമായി. മോഹൻ ഒരു സ്വർണ വ്യാപാരിയാണെന്നാണ് അബ്ദുൾസലാം വിചാരിച്ചിരുന്നത്.
∙ എന്റെ സ്വഭാവം മാറില്ല, ഞാൻ ഇങ്ങനെയാണ്...
തെളിവെടുപ്പിനിടെ ശാന്തശീലനായി കാണപ്പെട്ടെങ്കിലും ഇടയ്ക്കിടെ അയാളിലെ ക്രുരമായ സ്വഭാവം മറനീക്കി പുറത്തുവന്നു. ജയിലിൽ നിന്നിറങ്ങിയാലും സ്വഭാവം മാറില്ലെന്നായിരുന്നു ഒരിക്കൽ മാധ്യമങ്ങളോട് അയാൾ പ്രതികരിച്ചത്. കേസ് അവസാനിച്ചു പുറത്തിറങ്ങിയാൽ എങ്ങനെയാവും ജീവിക്കുക എന്ന ചോദ്യത്തിനു മറുപടിയായാണ് ‘ഇപ്പോഴത്തെ വഴി മാറാൻ ഒരു സാധ്യതയുമില്ല’ എന്ന പ്രതികരണമുണ്ടായത്.
2012 സെപ്റ്റംബര്‍ 22. ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ കേസിന്റെ വിചാരണ ആരംഭിച്ചു. ഓരോ കേസും പ്രത്യേകമായാണു പരിഗണിച്ചത്. 32 പേരെ കൊന്നതായി മോഹൻ പൊലീസിനോടു പറഞ്ഞെങ്കിലും 20പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകളും സാക്ഷികളും ഹാജരാക്കാൻ മാത്രമേ പൊലീസിനു കഴിഞ്ഞുള്ളൂ.
അനിതയെ കാണാതായ ദിവസം അവർ മോഹൻ കുമാറിനൊപ്പം ബസിൽ കയറുന്നതു കണ്ടിരുന്നതായി ബി.സി. റോഡിലെ തയ്യൽ തൊഴിലാളിയായ സുമിത്ര കോടതിയിൽ മൊഴി നൽകിയതു നിർണായകമായി. മോഹൻ കുമാർ ആറു വർഷം മുൻപ് അനന്തപൂജാരിയെന്ന പേരിൽ തനിക്കു വിവാഹാലോചനയുമായി വന്നിരുന്നതായും താൻ വിവാഹാഭ്യർഥന നിരസിക്കുകയായിരുന്നെന്നും അവർ കോടതിയെ അറിയിച്ചു. 2009 ജൂൺ 19നു മോഹൻ കുമാർ തന്നെ സമീപിച്ച് ഒരു സ്‌ത്രീയെ കൊലപ്പെടുത്തിയതായും ശാപമോക്ഷത്തിനു പൂജ നടത്തണമെന്നും ആവശ്യപ്പെട്ടതായി ബി.സി. റോഡ് ദുർഗാ പരമേശ്വരീ ക്ഷേത്രത്തിലെ പൂജാരി ഈശ്വർഭട്ട് കോടതിയിൽ മൊഴി നൽകിയതും കേസിന് ശക്തിപകർന്നു. എന്നാൽ, താൻ ആരെയും കൊന്നിട്ടില്ലെന്നും വിവാഹം കഴിക്കാൻ തയാറാകാത്തതിനാൽ സ്ത്രീകളെല്ലാം വിഷം കഴിച്ച് ആത്മഹത്യ ചെയ്തെന്നുമായിരുന്നു മോഹന്‍ കുമാറിന്റെ വാദം.
∙ കേസുകൾ സ്വയം വാദിച്ചു, പൊലീസിനെ ഞെട്ടിച്ചു
മോഹൻകുമാർ സ്വന്തമായാണ് കേസുകൾ വാദിച്ചിരുന്നത്. മുടി കറുപ്പിച്ചു ഭംഗിയായി വസ്ത്രം ധരിച്ചു പേന പോക്കറ്റിൽ തിരുകി കോടതിയിലെത്തിയിരുന്ന അയാൾ പലപ്പോഴും ഒരു പ്രൊഫസറെ അനുസ്മരിപ്പിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ജഡ്ജിയുടെ വാക്കുകൾ കേൾക്കാൻ പലതവണ ചെവികൂർപ്പിച്ചു മുന്നോട്ടാഞ്ഞിരുന്ന അയാൾ കൈവശമുള്ള ബുക്കിൽ കോടതി നടപടികൾ ശ്രദ്ധാപൂർവം പകർത്തിയിരുന്നു. ഒരു പ്ലാസ്റ്റിക് ബാഗിൽ നിറയെ രേഖകളുമായിട്ടായിരുന്നു കോടതിയിൽ എത്തിയിരുന്നത്. ജഡ്ജി സംസാരിക്കാൻ അനുവദിക്കുമ്പോഴെല്ലാം അയാൾ കൈവശമുള്ള രേഖകൾ ശ്രദ്ധാപൂർവ്വം പരിശോധിച്ചു. ദൃഢമായ ശബ്ദത്തിൽ തന്റെ വാദമുഖങ്ങൾ അവതരിപ്പിച്ചു.
ഒരിക്കൽ ജഡ്ജി സംസാരിക്കാൻ അനുവദിച്ചപ്പോൾ എതിർഭാഗത്തുനിന്ന പൊലീസ് ഓഫീസറോട് മോഹൻ ചോദിച്ചു–‘‘കുറ്റപത്രത്തിൽ ഒരിടത്തു നിങ്ങൾ പറയുന്നത് കൊല്ലപ്പെട്ട സ്ത്രീകളുടെ സ്വർണാഭരണം ഞാൻ ജ്വല്ലറിയിൽ വിറ്റെന്നാണ്. മറ്റൊരിടത്തു പറയുന്നു സ്വർണം പണയം വച്ചെന്ന്. എന്റെ മേൽ ഇല്ലാത്ത കുറ്റങ്ങൾ വച്ചുകെട്ടാൻ പൊലീസ് നീക്കം നടത്തുകയാണോ?’’– അപ്രതീക്ഷിത ചോദ്യത്തിൽ പകച്ച പൊലീസ് ഉദ്യോഗസ്ഥൻ അതു അച്ചടിയിൽ വന്ന പിശകാണെന്നു കോടതിയിൽ ചൂണ്ടിക്കാട്ടി തലയൂരി.
അതീവ ബുദ്ധിശാലിയായ ആളായിരുന്നു മോഹനെന്നു പൊലീസ് വ്യക്തമാക്കുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള, വിവാഹം നടക്കാത്തതിൽ നിരാശരായ സ്ത്രീകളെയാണ് അയാൾ സമീപിച്ചിരുന്നത്. ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള ലോഡ്ജുകളിൽ മാത്രമേ മുറിയെടുത്തിരുന്നുള്ളൂ. ശാരീരികമായ ബന്ധപ്പെട്ടശേഷം പുറത്തേക്കുപോകാൻ മോഹൻ ക്ഷണിക്കും. അതിനുശേഷം ഗുളികനൽകി കൊലപ്പെടുത്തും. ഇരയായ സ്ത്രീ താമസിക്കുന്ന സ്ഥലത്തുനിന്ന് ദൂരെയുള്ള സ്ഥലങ്ങളിൽ മുറിയെടുക്കാനും മോഹൻ ശ്രദ്ധിച്ചിരുന്നു. ഓരോ സ്ത്രീകളോടും ഓരോ പേരുകളാണ് അയാൾ പറഞ്ഞിരുന്നത്.
മൂന്നു തവണ മോഹൻകുമാർ വിവാഹിതനായി. ആദ്യ ഭാര്യ മേരി. മേരിയെ മോഹൻ ആദ്യം കാണുന്നതും പ്രണയിക്കുന്നതും ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ്. അവളെ വിവാഹം കഴിക്കാൻ പതിനെട്ടുവയസാകുന്നതുവരെ മോഹൻ കാത്തിരുന്നു. പിന്നീട് ഇവരുമായുള്ള ബന്ധം വേർപെടുത്തി മഞ്ചുളയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ രണ്ടു ആൺകുട്ടികളുണ്ട്. ഇതിനുശേഷമാണ് ശ്രീദേവിയെ വിവാഹം കഴിച്ചത്. ഒരു മകനും മകളും ഈ ബന്ധത്തിലുണ്ട്. മോഹൻകുമാറിനു മറ്റൊരു ഭാര്യയുണ്ടെന്നു അവസാനത്തെ രണ്ടു ഭാര്യമാർക്കും അയാൾ അറസ്റ്റിലാകുന്നതുവരെ അറിഞ്ഞിരുന്നില്ല.
ഭാര്യമാരുടെ പേരുകൾ പെട്ടെന്ന് ഓർത്തെടുക്കാൻ മോഹൻ കുമാറിനു കഴിഞ്ഞിരുന്നില്ല. ഭാര്യമാരുടേയും കൊലപെടുത്തിയവരുടേയും എല്ലാം പേരും ഫോൺ നമ്പറും ഡയറിയിലാണ് അയാൾ എഴുതി സൂക്ഷിച്ചിരുന്നത്. ഇതെല്ലാം നിർണായക തെളിവായി. അനിത, ലീലാവതി, സുനന്ദ എന്നിവരുടെ കൊലപാതക കേസിന്റെ വാദം 2013 ഡിസംബർ 21ന് അവസാനിച്ചു. കോടതി മോഹൻകുമാറിനു വധശിക്ഷ വിധിച്ചു. പിന്നീട് ശിക്ഷ ജീവപര്യന്തമാക്കി. ഇപ്പോൾ ജയിലിൽ. English Summary:
Serial Killer Cyanide Mohan Story: Cyanide Mohan is a notorious serial killer from Karnataka who murdered several women using cyanide. He lured women with marriage promises, then killed them and stole their jewelry. His crimes sparked a media frenzy and raised serious questions about police investigation procedures. |