ലഖ്നൗ∙ യുപിയിലെ ബറെയ്ലിയിൽ ഇരുവിഭാഗങ്ങൾക്കിടയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ 48 മണിക്കൂർ ഇന്റർനെറ്റിന് നിരോധനമേർപ്പെടുത്തി. ശനിയാഴ്ച വൈകിട്ട് മൂന്നുവരെയാണ് നിരോധനം. ‘ഐ ലവ് മുഹമ്മദ്’ പോസ്റ്റർ കാമ്പയിനിന്റെയും ദസറ, ദുർഗാപൂജ ആഘോഷങ്ങളുടെയും സാഹചര്യത്തിലാണ് സംഘർഷാവസ്ഥ. ഘോഷയാത്രകൾ നടക്കുന്നതിനാൽ കടുത്ത ജാഗ്രത വേണമെന്ന് പൊലീസിനോട് നിർദേശിച്ചിരിക്കുകയാണ്.
ഫെയ്സ്ബുക്, യൂട്യൂബ്, വാട്സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങൾ വർഗീയ വികാരം ഇളക്കിവിടാനുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് ഇന്റർനെറ്റ് നിരോധിച്ചുകൊണ്ട് ജില്ലാ ഭരണകൂടം ഇറക്കിയ ഉത്തരവിൽ പറയുന്നു. സംഘർഷ സാധ്യതാ പ്രദേശങ്ങളിൽ ലോക്കൽ പൊലീസിനു പുറമേ സായുധ പൊലീസ്, റാപ്പിഡ് ആക്‌ഷൻ ഫോഴ്സ് എന്നിവയെ നിയോഗിച്ചിട്ടുണ്ട്. ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തി.
നേരത്തേ, നബിദിനാഘോഷങ്ങളുടെ ഭാഗമായി വിവിധയിടങ്ങളിൽ ‘ഐ ലവ് മുഹമ്മദ്’ ബാനർ ഉയർത്തിയതിനു പിന്നാലെയാണ് സംഘർഷാവസ്ഥയുണ്ടായത്. ബാനറിനെതിരെ ഹിന്ദുത്വ പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു. ബറെയ്ലിയിൽ അക്രമസംഭവങ്ങളിൽ ഇതുവരെ 81 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. പ്രതികളുടെ വീടുകളും കടകളും ഉൾപ്പെടെ പൊളിച്ചുനീക്കിയ സംഭവവുമുണ്ടായിരുന്നു. English Summary:
Bareilly internet ban is in effect for 48 hours due to communal tensions. The ban was imposed following \“I Love Muhammad\“ poster campaigns and Dussehra/Durga Puja celebrations to prevent the spread of misinformation on social media and maintain public order. |