പലായനം ചെയ്യാൻ ഗാസ നഗരവാസികൾക്ക് ഇസ്രയേൽ അന്ത്യശാസനം നൽകിയതാണ് ഇന്നത്തെ പ്രധാന ലോകവാർത്തകളിലൊന്ന്. ഏതെങ്കിലും രാജ്യം ഖത്തറിനെ ആക്രമിച്ചാൽ സൈനിക നടപടി സ്വീകരിക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ ഉറപ്പാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതും ഇന്നത്തെ മുഖ്യവാർത്തകളിലൊന്നായി. അറിയാം ഇന്നത്തെ മറ്റു പ്രധാന ലോകവാർത്തകളും.
അന്ത്യശാസനം നൽകി ഇസ്രയേൽ, ഗാസ നഗരം വളഞ്ഞ് സൈന്യം; ‘പലായനം ചെയ്യാത്തവരെ ഭീകരവാദികളായി കണക്കാക്കും’
ഗാസ നഗരവാസികൾക്ക് പലായനം ചെയ്യാൻ അന്ത്യശാസനം നൽകി ഇസ്രയേൽ. ഗാസ നഗരത്തിൽ താമസിക്കുന്നവർ ഉടൻ തെക്കൻ പ്രദേശത്തേക്ക് പലായനം ചെയ്യണമെന്നും നിർദേശം പാലിക്കാതെ നഗരത്തിൽ തുടരുന്നവരെ ഭീകരവാദികളായി കണക്കാക്കുമെന്നും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് അന്തിമ മുന്നറിയിപ്പ് നൽകി. ഗാസ നഗരത്തിനു നേരെയുള്ള സൈന്യത്തിന്റെ ഉപരോധം കൂടുതൽ ശക്തമാക്കുകയാണെന്നും ഹമാസ് പ്രവർത്തകരെ ഗാസ സിറ്റിയിൽ ഒറ്റപ്പെടുത്താനുള്ള അവസാന അവസരമാണിതെന്നും ഇസ്രയേൽ കാറ്റ്സ് പ്രസ്താവനയിൽ പറഞ്ഞു.
‘ധൈര്യമുണ്ടെങ്കിൽ ഖത്തറിനെ തൊട്ടുനോക്ക്; കാണിച്ചു തരാം’, മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്, ഉത്തരവിൽ ഒപ്പിട്ടു
ഏതെങ്കിലും രാജ്യം ഖത്തറിനെ ആക്രമിച്ചാൽ സൈനിക നടപടി സ്വീകരിക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ ഉറപ്പാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതു സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി ഏതാനും ദിവസങ്ങൾക്കു ശേഷമാണ് എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പിട്ടതെന്നതാണ് ശ്രദ്ധേയം. ഖത്തറിനെതിരായ ആക്രമണം യുഎസിന് ഭീഷണിയാണെന്നും ഖത്തറിന്റെ പരമാധികാരത്തിനോ അടിസ്ഥാന സൗകര്യങ്ങൾക്കോ നേരെയുള്ള ഏതൊരു സായുധ ആക്രമണത്തെയും ഭീഷണിയായി കണക്കാക്കുമെന്നും എക്സിക്യൂട്ടീവ് ഉത്തരവിൽ പറയുന്നു.
പാക്ക് അധിനിവേശ കശ്മീരിൽ സംഘർഷം രൂക്ഷം: വെടിവയ്പ്പിൽ 8 പേർ കൊല്ലപ്പെട്ടു, ഇന്റർനെറ്റ് നിരോധിച്ചു– വിഡിയോ
പാക്ക് അധിനിവേശ കശ്മീരിൽ തുടർച്ചയായ മൂന്നാം ദിവസവും സംഘർഷം രൂക്ഷം. പാക്കിസ്ഥാൻ സർക്കാരിനെതിരെ നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ സൈന്യം നടത്തിയ വെടിവയ്പ്പിൽ എട്ട് സാധാരണക്കാർ കൊല്ലപ്പെട്ടു. ബാഗ് ജില്ലയിലെ ധീർകോട്ടിൽ നാലു പേരും മുസാഫറാബാദ്, മിർപുർ എന്നിവിടങ്ങളിൽ രണ്ടു പേർ വീതവുമാണ് മരിച്ചത്. ‘മൗലികാവകാശ നിഷേധ’ത്തിനെതിരെയാണ് ജോയിന്റ് അവാമി ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാക് അധിനിവേശ കശ്മീരിൽ പ്രതിഷേധം ആരംഭിച്ചത്. പാക്ക് അധിനിവേശ കശ്മീരിൽ ഇന്റർനെറ്റ് നിരോധനവും തുടരുകയാണ്.
യുഎസിൽ ‘ഷട്ട്ഡൗൺ’: സർക്കാർ ജീവനക്കാർ ശമ്പളമില്ലാ അവധിയിലേക്ക്; പിരിച്ചുവിടുമെന്ന് ട്രംപ്, ബാധിക്കുക 5 ലക്ഷം പേരെ
സർക്കാർ ചെലവുകൾക്കുള്ള ധന അനുമതി ബിൽ പാസാക്കാനാകാതെ വന്നതോടെ യുഎസിലെ സർക്കാർ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഇതോടെ യുഎസിലെ എല്ലാ സർക്കാർ വകുപ്പുകളും സ്തംഭിക്കും. അവശ്യ സർവീസുകൾ മാത്രമായിരിക്കും ഇനി പ്രവർത്തിക്കുക. 5 ലക്ഷത്തോളം പേരെ ഷട്ട്ഡൗൺ ബാധിക്കും എന്നാണ് റിപ്പോർട്ടുകൾ. ജീവനക്കാർ ശമ്പളമില്ലാത്ത അവധിയിൽ പോകും. എന്നാൽ അവധിയിൽ പോകേണ്ടി വരുന്ന ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് ട്രംപിന്റെ ഭീഷണി.[/url]
‘ഇങ്ങനെയൊന്ന് ഒരിക്കലും ഉണ്ടായിട്ടില്ല, നൊബേൽ ലഭിക്കണം’: ഇല്ലെങ്കിൽ രാജ്യത്തിന് വലിയ അപമാനമെന്ന് ഡോണൾഡ് ട്രംപ്
[url=https://www.manoramaonline.com/news/latest-news/2025/10/01/donald-trump-says-not-winning-nobel-peace-prize-would-be-insult-to-united-states-of-america.html]ഏഴു രാജ്യാന്തര സംഘർഷങ്ങളെങ്കിലും അവസാനിപ്പിച്ചതിന് നൊബേൽ സമ്മാനം ലഭിച്ചില്ലെങ്കിൽ അതു തന്റെ രാജ്യത്തിന് അപമാനമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗാസ സമാധാന പദ്ധതി പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിനു ശേഷമാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനു വേണ്ടി ട്രംപ് വീണ്ടും അവകാശവാദം ഉന്നയിച്ചത്. യുഎസിലെ സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ട്രംപ് തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്. ഗാസ സമാധാന പദ്ധതി ഹമാസ് അംഗീകരിച്ചാൽ, യുഎസ് പ്രസിഡന്റ് മധ്യസ്ഥത വഹിച്ച് പരിഹാരം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന എട്ടാമത്തെ യുദ്ധമായിരിക്കും ഇത്. English Summary:
Recap World news |