തിരുവനന്തപുരം∙ ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ കൂടി അറസ്റ്റിലായതോടെ കേസിലെ സാമ്പത്തിക ഇടപാടുകളുടെ ചുരുളഴിക്കാനുള്ള നീക്കത്തില്‍ പ്രത്യേക അന്വേഷണ സംഘം. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെയും വിവാദത്തില്‍ ഇടപെട്ടിട്ടുള്ള കമ്പനികളുടെയും മറ്റു പ്രതികളുടെയും ബാങ്ക് രേഖകള്‍ ഉള്‍പ്പെടെ വിശദമായി പരിശോധിച്ചുവരികയാണ്. ഇടപാടുകള്‍ സംബന്ധിച്ച് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണു എസ്‌ഐടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 2019ല്‍ സ്വര്‍ണപ്പാളികള്‍ ശബരിമലയില്‍നിന്നു കടത്തിക്കൊണ്ടുപോയി ചെന്നൈയില്‍ എത്തിച്ചു 989 ഗ്രാം സ്വര്‍ണമാണ് വേര്‍തിരിച്ചെടുത്തത്. പാളികളില്‍ സ്വര്‍ണം പൂശിയതിനു ശേഷം ബാക്കിവന്ന 474.9 ഗ്രാം സ്വര്‍ണം പോറ്റി തട്ടിച്ചുവെന്നാണ് കേസ്. 2019ലെ വിലയനുസരിച്ച് ഏതാണ്ട് 20 ലക്ഷത്തില്‍ താഴെ മാത്രമേ ഇത്രയും സ്വര്‍ണത്തിനു വില വരികയുള്ളു. അതേസമയം, 20 ലക്ഷം രൂപയ്ക്കു വേണ്ടി നടത്തിയ തട്ടിപ്പാണിതെന്നു വിശ്വസിക്കാന്‍ എസ്‌ഐടി തയാറായിട്ടില്ല.
- Also Read ശബരിമല സ്വർണക്കൊള്ള: അരഡസൻ അറസ്റ്റ്; ഇനി ആര്? പത്മവ്യൂഹത്തിൽ സിപിഎം
ചെന്നൈയില്‍ എത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചുവെന്നു പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത് അന്വേഷണം വഴിമുട്ടിക്കാനാണെന്ന നിഗമനത്തിലാണ് എസ്‌ഐടി. ഹൈക്കോടതിക്കും ഇക്കാര്യത്തില്‍ സംശയമുണ്ട്. രാജ്യാന്തര തട്ടിപ്പുകാരനായ സുഭാഷ് കപൂറിന്റെ പേര് വിധിയില്‍ പരാമര്‍ശിച്ചത് ആ സാഹചര്യത്തിലാണ്. വിലപ്പിടിപ്പുള്ള അമൂല്യവസ്തുക്കള്‍ രാജ്യാന്തര മാര്‍ക്കറ്റില്‍ കോടികള്‍ക്കു വിറ്റഴിച്ചിരിക്കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാധ്യത മുന്നില്‍ കണ്ടാണ് അറസ്റ്റിലായവരുടെ സാമ്പത്തിക ഇടപാടുകള്‍ എസ്‌ഐടി പരിശോധിക്കുന്നത്.
2019നു ശേഷം പ്രതികളില്‍ ചിലരുടെ സാമ്പത്തികാവസ്ഥയില്‍ പെട്ടെന്നു മാറ്റം വന്നതും അന്വേഷണപരിധിയിലാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പണമിടപാടുകളുടെ രേഖകള്‍ എസ്‌ഐടി ശേഖരിച്ചിട്ടുണ്ട്. ശബരിമല സീസണു ശേഷം ചിലര്‍ നടത്തിയ വിമാനയാത്രകളെക്കുറിച്ച് പത്മകുമാര്‍ പ്രതികരിച്ചിരുന്നു. ഇതേക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചെന്നൈയിലും ബെംഗളൂരുവിലും ഹൈദരാബാദിലും നടന്ന ചില വിരുന്നുകളില്‍ പങ്കെടുത്തവരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി ധനസമ്പാദനം നടത്തിയെന്ന അനുമാനത്തിലാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം കേസില്‍ അഴിമതി നിരോധന വകുപ്പു കൂടി ചുമത്തിയിരിക്കുന്നത്.
- Also Read ശബരിമല സ്വർണക്കൊള്ള: സർക്കാർ ഇടപെടൽ ഉണ്ടായോ? കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും
- ‘കട്ടച്ചോരകൊണ്ട് ജൂസടിക്കുന്ന രംഗണ്ണന്റെ ആവേശമല്ല നമുക്ക് വേണ്ടത്...’
- ബാർസിലോനയിൽ, വെറും 2 വർഷം; തകർന്നടിഞ്ഞ നാപ്പോളിയുടെ മിശിഹാ; ഫൈനലിൽ മറഡോണ പറഞ്ഞു, ജർമനിയെ ‘കൊല്ലാം’! ചൂഷണം ചെയ്തത് ‘കമോറ’
- ‘ഒരു രൂപയ്ക്കും സ്വർണം വാങ്ങാം’: ഡിജിറ്റൽ ഗോൾഡ് വാങ്ങിയവർ കുരുക്കിലായോ? ‘സെബി’യുടെ മുന്നറിയിപ്പ് എന്തിന്?
MORE PREMIUM STORIES
സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ പുറത്തുവരുന്ന മുറയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണത്തിലേക്കു കടക്കും. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചില പാര്‍ട്ടികള്‍ ഉണ്ണിക്കൃഷ്ണൻ പോറ്റി ഉള്‍പ്പെടെയുള്ളവരെ ഉപയോഗിച്ച് ഫണ്ട് സമാഹരണം നടത്തിയെന്ന സൂചനയും പുറത്തുവരുന്നുണ്ട്. മൂന്നരക്കോടി രൂപ സമാഹരിച്ചു നല്‍കാന്‍ ഒരു മുതിന്ന നേതാവിനോട് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. നേതാവ് ഇതിനായി ഏറ്റവും കൂടുതല്‍ ആശ്രയിച്ചത് ഉണ്ണിക്കൃഷ്ണൻ പോറ്റിയെയാണെന്നാണ് വിവരം. ഇതു സംബന്ധിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണമാണ് ഇഡി നടത്തുന്നത്. പോറ്റിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന രാഷ്ട്രീയ നേതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇഡി ശേഖരിച്ചിട്ടുണ്ട്. English Summary:
Sabarimala Gold Case Investigation team to unravel financial transactions: Padmakumar\“s arrest, leading to a deeper investigation into financial transactions. The special investigation team is scrutinizing bank records and suspecting international involvement and potential money laundering connected with the case. |