തൃശൂർ ∙ കലാമണ്ഡലത്തിൽ ഗവർണറുടെ അധികാരം എടുത്തുകളയാൻ സർക്കാർ നേരിട്ടു നിയമിച്ച ചാൻസലർ, പാർട്ടിക്കാരെ ജോലിയിൽ തിരുകിക്കയറ്റിയതിനെതിരെ തുറന്നടിച്ചത് സിപിഎമ്മിനു പുതിയ പ്രതിസന്ധിയാകുന്നു. രാഷ്ട്രീയാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിച്ചിരിക്കുന്നത് സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നും വൈസ് ചാൻസലറും റജിസ്ട്രാറും അല്ലാതുള്ള ഉദ്യോഗസ്ഥർക്കോ ജീവനക്കാർക്കോ ഇംഗ്ലിഷിൽ ഒരു ഇമെയിൽ തയാറാക്കാൻപോലും അറിയാത്ത സാഹചര്യമാണെന്നുമാണ് ചാൻസലർ മല്ലിക സാരാഭായ് കഴിഞ്ഞ ദിവസം പറഞ്ഞത്.  
  
 -  Also Read  വിവിഐപി സുരക്ഷാവീഴ്ച മുൻപും; ഡ്രൈവർക്ക് വഴിതെറ്റി, മൻമോഹന്റെ കാർ 5 മിനിറ്റ് നിന്നു   
 
    
 
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരുമായുള്ള അഭിപ്രായവ്യത്യാസം ശക്തമായ സാഹചര്യത്തിൽ 2022 ഡിസംബറിലാണ് സർക്കാർ അദ്ദേഹത്തെ മാറ്റി പ്രശസ്ത നർത്തകി മല്ലിക സാരാഭായിയെ കലാമണ്ഡലം ചാൻസലർ ആയി നിയമിച്ചത്. കലാമണ്ഡലത്തിന്റെ ചട്ടങ്ങൾ അനുസരിച്ചും യുജിസിയുമായുള്ള ധാരണപ്രകാരവും മറ്റു സർവകലാശാലകളിൽ നിന്നു വ്യത്യസ്തമായി ഇവിടെ ചാൻസലറെ നിയമിക്കാനുള്ള അധികാരം സർക്കാരിനുണ്ട്.   
 
ഇത് ഉപയോഗപ്പെടുത്തുകയാണു സർക്കാർ ചെയ്തത്. എന്നാൽ, ചാൻസലർ കലാമണ്ഡലത്തിലെ പാർട്ടി ഇടപെടലിനെതിരെ ശക്തമായ ഭാഷയിലാണ് ഇപ്പോൾ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. രാഷ്ട്രീയക്കാരെ നിയമിക്കുന്നെങ്കിൽത്തന്നെ കാര്യക്ഷമതയുള്ളവരെ നിയമിച്ചുകൂടേ എന്നാണ് ചാൻസലറുടെ ചോദ്യം. കൽപിത സർവകലാശാലയായി ഉയർത്തപ്പെട്ടപ്പോൾ ക്ലാർക്കുമാർ പെട്ടെന്ന് ഉദ്യോഗസ്ഥരായി. അവർക്കു മതിയായ പരിശീലനം ലഭിച്ചില്ല. പലരെയും വീട്ടിലിരുത്തി ശമ്പളം നൽകുന്നതാണ് അഭികാമ്യം എന്നും ചാൻസലർക്ക് അഭിപ്രായമുണ്ട്.  
 
തന്നെ മുഖ്യമന്ത്രി നിയോഗിച്ചതു പ്രത്യേക ലക്ഷ്യത്തോടെയാണെന്നും ആ ലക്ഷ്യം നിറവേറ്റുമെന്ന് താൻ വാക്കു നൽകിയതായും പറയുന്ന മല്ലിക, തനിക്ക് മുഖ്യമന്ത്രിയോട് സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും മന്ത്രിമാരോട് സംസാരിച്ചുവെന്നും പറയുന്നു.   
 
എല്ലാ മാസവും ഫണ്ടിന്റെ അപര്യാപ്തത കലാമണ്ഡലത്തെ കുഴക്കുന്നുന്നുണ്ടെന്നും കലാമണ്ഡലം സ്വന്തമായി ഫണ്ട് കണ്ടെത്താൻ ശ്രമിക്കണമെന്നാണു മന്ത്രി കെ.എൻ.ബാലഗോപാൽ നിർദേശിച്ചതെന്നും അവർ പറഞ്ഞു. കലാമണ്ഡലത്തെ സഹായിക്കാൻ സന്നദ്ധതയുള്ളവരുടെ കൂട്ടായ്മ രൂപീകരിക്കണമെന്ന് താൻ നിർദേശിച്ചിട്ടുണ്ടെന്നും  മല്ലിക പറഞ്ഞു. വിഷയത്തിൽ  പ്രതികരിക്കാനില്ലെന്ന് വൈസ് ചാൻസലർ ബി.അനന്തകൃഷ്ണനും റജിസ്ട്രാർ പി.രാജേഷ് കുമാറും പറഞ്ഞു. English Summary:  
 Kalamandalam Governance Under Scrutiny: Kalamandalam Chancellor Mallika Sarabhai Criticizes Party Interference and Fund Shortage |