ഭോപാൽ ∙ മധ്യപ്രദേശിലെ ദാമോ ജില്ലയിൽ താഴ്ന്ന ജാതിക്കാരനായ യുവാവിനെ ബ്രാഹ്മണ യുവാവിന്റെ കാലുകൾ കഴുകി വെള്ളം കുടിക്കാൻ നിർബന്ധിച്ചത് വിവാദത്തിൽ. സംഭവത്തിൽ കുശ്വാഹ സമുദായത്തിലെ ഒരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. ഒബിസി വിഭാഗത്തിൽ നിന്നുള്ള പർഷോത്തം കുശ്വാഹയെ ബ്രാഹ്മണനായ അന്നു പാണ്ഡെയുടെ കാലുകൾ കഴുകാനും ഗ്രാമവാസികളുടെ മുന്നിൽ വച്ച് വെള്ളം കുടിക്കാനും നിർബന്ധിക്കുകയായിരുന്നു. 5,100 രൂപ പിഴ ചുമത്തിയതിനു പുറമെയാണ് സംഭവം.
- Also Read ‘അർധരാത്രി അവൾ എങ്ങനെ ക്യാംപസിനു പുറത്തിറങ്ങി?’; കൂട്ടബലാത്സംഗത്തിൽ മമതയുടെ വിവാദ പരാമർശം, പ്രതിഷേധം
പർഷോത്തം കുശ്വാഹയും അന്നു പാണ്ഡെയും താമസിക്കുന്ന സതാരിയ ഗ്രാമത്തിൽ മദ്യനിരോധനം പ്രഖ്യാപിച്ചിരുന്നു. എന്നാൽ അന്നു പാണ്ഡെ മദ്യം വിൽക്കുന്നത് തുടർന്നു. പിടിക്കപ്പെട്ടപ്പോൾ, ഗ്രാമവാസികൾ അദ്ദേഹത്തെ ശിക്ഷിച്ചു. പരസ്യമായി ക്ഷമാപണം നടത്താനും 2,100 രൂപ പിഴ അടയ്ക്കണം എന്നുമായിരുന്നു തീരുമാനം. പിന്നാലെ പാണ്ഡെ ഈ തീരുമാനം അംഗീകരിച്ചു. എന്നാൽ പർഷോത്തം ചെരുപ്പ് മാല ധരിച്ച അന്നുവിന്റെ എഐ നിർമിത ചിത്രം പ്രചരിപ്പിച്ചത് പുതിയ പ്രശ്നത്തിനു കാരണമായി. മിനിറ്റുകൾക്കുള്ളിൽ അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും തങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് ഗ്രാമത്തിലെ ബ്രാഹ്മണർ രംഗത്തിറങ്ങി.
പർഷോത്തം തന്റെ പ്രവൃത്തിക്ക് പ്രായശ്ചിത്തം ചെയ്യണമെന്നായിരുന്നു ബ്രാഹ്മണ സമൂഹത്തിന്റെ ആഹ്വാനം. സമ്മർദ്ദത്തിനു വഴങ്ങി, യുവാവിനെ അന്നുവിന്റെ പാദങ്ങൾ കഴുകുകയും ആ വെള്ളം കുടിപ്പിക്കുകയും ചെയ്തു. മുട്ടുകുത്തി ഇരുത്തിയായിരുന്നു അന്നുവിന്റെ പാദം കഴുകിപ്പിച്ചത്. സംഭവം വിവാദമായതോടെ അന്നു പാണ്ഡെ തന്റെ കുടുംബത്തിന്റെ ഗുരുവാണെന്നും ദയവായി ഇത് രാഷ്ട്രീയമാക്കരുതെന്നും ആണ് പർഷോത്തം പറയുന്നത്. ചിലർ ഇതിനെ രാഷ്ട്രീയവൽക്കരിക്കുകയാണെന്നും ഞങ്ങൾക്കിടയിൽ ഗുരു-ശിഷ്യ ബന്ധമുണ്ടെന്നും ആണ് അന്നുവിന്റെ പ്രതികരണം.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Anurag_Dwary/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ് English Summary:
AI Image Sparks Caste Row: Caste discrimination incident in Madhya Pradesh sparks outrage. The incident involves a lower-caste man being forced to drink water used to wash the feet of an upper-caste individual, leading to a police investigation and public condemnation. |