കോഴിക്കോട് ∙ പേരാമ്പ്ര സികെജി കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിൽ എൽഡിഎഫും യുഡിഎഫും നടത്തിയ റാലികൾക്കിടെ സംഘർഷം. പൊലീസ് നടത്തിയ കണ്ണീർ വാതക പ്രയോഗത്തിൽ ഷാഫി പറമ്പിൽ എംപിക്ക് പരുക്കേറ്റു. ശ്വാസതടസ്സവും മുഖത്ത് പരുക്കുമേറ്റ ഷാഫിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഷാഫിയുടെ ചുണ്ടിനാണ് പരുക്കേറ്റത്.
- Also Read മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനം, കേന്ദ്ര അനുമതിയായില്ല; അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ സർക്കാർ
ലാത്തിചാർജിൽ ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾക്കും പരുക്കേറ്റു. എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ മുഖാമുഖമെത്തിയതോടെയാണ് പൊലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തത്. പേരാമ്പ്ര സികെജി കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വ്യാഴാഴ്ച സംഘർഷം ഉണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിവരെ യുഡിഎഫ് പേരാമ്പ്രയിൽ ഹർത്താൽ പ്രഖ്യാപിച്ചിരുന്നു.
- Also Read ‘സ്വർണപ്പാളി വിവാദത്തിൽ ഗൂഢാലോചന നടന്നു, ദേവസ്വം ബോർഡിന് വീഴ്ചയില്ല; കുറ്റം ചെയ്തവരെല്ലാം പെടും’
ഹർത്താലിനു ശേഷം യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഇതിനിടെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനവും ഉണ്ടായി. രണ്ടു പ്രകടനവും നേർക്കുനേർ വന്നപ്പോൾ ഉണ്ടായ വാക്കേറ്റമാണു സംഘർഷത്തിലേക്ക് നീങ്ങിയത്. ഇതോടെ കൂടുതൽ പൊലീസ് രംഗത്തെത്തുകയും ഇരുകൂട്ടരെയും പിരിച്ചുവിടാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. സംഘർഷം പരിധി വിട്ടതോടെയാണ് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചത്. ഇതിലാണ് ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾക്ക് പരുക്കേറ്റത്.
- Also Read ‘ഇതെന്തു നടപടിയുടെ ഭാഗം’: യോഗദണ്ഡിന്റെ അറ്റകുറ്റപ്പണി പത്മകുമാറിന്റെ മകനു നൽകിയതിൽ സതീശൻ
പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻ പൊലീസ് സംഘം ഇവിടെ ക്യാംപ് ചെയ്യുന്നുണ്ട്. പൊലീസ് യുഡിഎഫ് പ്രകടനത്തിനു നേരെ ഏകപക്ഷീയമായി കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു എന്നാണു യുഡിഎഫ് നേതാക്കൾ ആരോപിക്കുന്നത്. പരുക്കേറ്റ പല പ്രവർത്തകരെയും ആശുപത്രിയിലേക്ക് ഉൾപ്പെടെ മാറ്റിയിട്ടുണ്ട്. English Summary:
Perambra clash: LDF and UDF workers clashed during rallies related to the CKG College union election, resulting in injuries to Shafi Parambil MP due to tear gas. |