കരകുളം (തിരുവനന്തപുരം) ∙ ‘ജയന്തിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ജീവിച്ചിരിക്കില്ല’– ഭാസുരാംഗൻ എപ്പോഴും പറയാറുള്ള വാക്കുകളാണിതെന്ന് ബന്ധുക്കൾ പറയുന്നു. ഇന്നലെ ഭാര്യ ജയന്തിയെ ആശുപത്രി മുറിയിൽ കൊലപ്പെടുത്തിയ ശേഷം ആശുപത്രി കെട്ടിടത്തിൽ നിന്നു ചാടി മരിച്ച ഭാസുരാംഗനെ കുറിച്ച് നാട്ടുകാർക്ക് നല്ല അഭിപ്രായം മാത്രമേയുള്ളൂ. ഭാര്യയെ ജീവനു തുല്യം സ്നേഹിച്ച ഭാസുരാംഗൻ ഈ കൃത്യം ചെയ്തെന്ന് ആർക്കും വിശ്വസിക്കാനാകുന്നില്ല.
- Also Read ‘സ്നേഹത്തോടെ കഴിഞ്ഞ കുടുംബം’: രോഗിയായ ഭാര്യ അനുഭവിച്ച വേദന സഹിക്കാനായില്ല; ദമ്പതികളുടെ മരണത്തിൽ ഞെട്ടി നാട്ടുകാർ
‘വൃക്ക രോഗത്തെ തുടർന്ന് ചേച്ചിക്ക് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. ഇനിയുള്ള സർജറിക്ക് 5 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നാണു പറഞ്ഞത്–’ ജയന്തിയുടെ സഹോദരി കെ.ഗിരിജ പറഞ്ഞു. ചികിത്സാച്ചെലവുകൾക്കായി കുടുംബം ബുദ്ധിമുട്ടിയിരുന്നു. ഇരുവരും വലിയ അടുപ്പമായിരുന്നു. ‘ചേച്ചിക്കു ഭക്ഷണം നൽകിയിരുന്നത് ചേട്ടനാണ്. ഇന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചേച്ചിയെ കാണിക്കാൻ ഒപി ടിക്കറ്റ് എടുത്തിട്ടുണ്ടായിരുന്നു–’ ഗിരിജ പറഞ്ഞു.
നാട്ടിലെ പൊതുപരിപാടികളിൽ സജീവമായിരുന്ന ഭാസുരാംഗൻ പുരുഷ സംഘത്തിലെ അംഗമായിരുന്നു. രോഗം കാരണം അനുഭവിക്കുന്ന കഷ്ടതകളും സാമ്പത്തിക ബാധ്യതയുമാകാം ഭാര്യയെ കൊല്ലാനും ജീവനൊടുക്കാനും ഭാസുരാംഗനെ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കൾ കരുതുന്നു. വൃക്ക തകരാറിലായതോടെ കഴിഞ്ഞ ഓഗസ്റ്റിൽ ആണ് ജയന്തിക്കു ഡയാലിസിസ് ആരംഭിച്ചത്. രോഗം മൂർഛിച്ചതോടെ കഴിഞ്ഞ ഒന്നിന് ഉച്ചയ്ക്ക് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡയാലിസിസിന് കയ്യിൽ ട്യൂബിട്ടതുമായി ബന്ധപ്പെട്ട് അണുബാധ ഉണ്ടായി. തുടർന്ന് കഴിഞ്ഞ 5ന് ഒരു ശസ്ത്രക്രിയ കഴിഞ്ഞു. വീണ്ടും ശസ്ത്രക്രിയയ്ക്കു വലിയ തുക കണ്ടെത്തേണ്ടിയിരുന്നു.
- Also Read നഴ്സുമാർ നോക്കി നിൽക്കെ സ്റ്റെയർ കെയ്‌സിൽ നിന്ന് ചാടി ഭാസുരൻ; മുറിയിലെത്തിയപ്പോൾ കണ്ടത് ട്യൂബ് കഴുത്തില്‍ മുറുകി കിടക്കുന്ന ജയന്തിയെ
ആഴ്ചയിൽ 2 ഡയാലിസിസാണ് നടത്തിയിരുന്നത്. സ്വകാര്യ ആശുപത്രിയായതിനാൽ ചികിത്സയ്ക്കു വലിയ ചെലവായി. തുടർ ചികിത്സയ്ക്ക് സാമ്പത്തികമായി കുടുംബം ബുദ്ധിമുട്ടിയിരുന്നു. ചികിത്സ നടത്തിയതിൽ കടം ഉണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. മുൻപ് മരപ്പണി കരാർ എടുത്തു ചെയ്തിരുന്നെങ്കിലും പ്രായത്തിന്റെ അവശത കാരണം കുറച്ചുകാലമായി ജോലിക്കു പോകുന്നില്ല. ഇതിനിടെ പക്ഷാഘാതം കാരണം ശരീരത്തിന്റെ ഒരു ഭാഗം തളർന്നു. രോഗം ഭേദപ്പെട്ടെങ്കിലും നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. English Summary:
Karakulam murder-suicide: Bhasurangan tragically killed his wife Jayanthi and then took his own life, overwhelmed by her severe kidney disease and the crippling financial burden of medical treatment. |