LHC0088 • 1 hour(s) ago • views 299
കുളത്തൂപ്പുഴ ∙ വനാതിർത്തിയായ അയ്യൻപിള്ളവളവ് 16 ഏക്കർ ഭാഗത്ത് കോൺക്രീറ്റ് കട്ടിങ്ങിൽ നിന്ന് 30 അടി താഴ്ചയിൽ വീടിന്റെ പിന്നാമ്പുറത്തേക്കു വീണു പരുക്കേറ്റ് അവശനിലയിൽ കാട്ടുപോത്ത്. 12ന് രാവിലെ 7ന് എബിഎം ഹൗസിൽ നാഷിമിന്റെ വീടിന്റെ പിന്നിലാണു വീണു പരുക്കറ്റ നിലയിൽ കാട്ടുപോത്തിനെ കണ്ടെത്തിയത്. വീടിന്റെ പിന്നിൽ ഇടുങ്ങിയ ഭാഗത്തു വീണു പരുക്കേറ്റ് അവശനിലയിലായ കാട്ടുപോത്തിനു വീഴ്ചയുടെ ആഘാതത്തിൽ തന്നെയാണു ഗുരുതര പരുക്കേറ്റതെന്നാണു കരുതുന്നത്.
പുനലൂർ ഡിഎഫ്ഒയും അഞ്ചൽ റേഞ്ച് വനം അധികൃതരും ആർആർടി സംഘവും സ്ഥലത്തെത്തി ഇതിനെ എഴുന്നേൽപ്പിച്ചു കാട്ടിലേക്ക് കയറ്റിവിടാൻ രാവിലെ മുതൽ തീവ്രശ്രമം നടത്തിയെങ്കിലും രാത്രി വൈകിയും ഇതിന് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. കാലുകൾക്കു ഗുരുതരക്ഷതം ഏറ്റതായി കരുതുന്നു. കാട്ടുപോത്തിന്റെ തലയിലെ കൊമ്പുകളിൽ കയർ കെട്ടി ഉയർത്തി എഴുന്നേൽപ്പിക്കാൻ നടത്തിയ ശ്രമം ഫലം കണ്ടില്ല.
ചികിത്സ നൽകാൻ വെറ്ററിനറി ഡോക്ടർ സ്ഥലത്തെത്തിയിരുന്നു. എന്നാൽ, മതിയായ ചികിത്സ നൽകാൻ സംഭവസ്ഥലത്തെ പരിമിതിയിൽ കഴിഞ്ഞില്ല. വീടിന്റെ പിന്നിൽ നിന്നു പുറത്തെടുത്തു ചികിത്സ നൽകാനായിരുന്നു തീരുമാനം. വേനൽ കടുത്തതോടെ രൂക്ഷമാകുന്ന കാട്ടിലെ ഭക്ഷ്യക്ഷാമത്തിലും ജലക്ഷാമത്തിലും വലയുന്ന കാട്ടുപോത്തുകൾ കൂട്ടത്തോടെ കല്ലടയാറിൻ തീരത്തെ വനാതിർത്തിയിൽ തമ്പടിച്ചിരിക്കുകയാണ്.
കാട്ടിലെ ഭക്ഷ്യക്ഷാമവും ജലക്ഷാമവും പരിഹരിക്കാൻ വേണ്ട നടപടികൾ ഇല്ലാത്തതാണു കാട്ടുപോത്തുകളുടെ കടന്നുകയറ്റത്തിനു കാരണം എന്നു നാട്ടുകാർ കരുതുന്നു. ജനവാസ മേഖലയിലേക്കുള്ള ഇവയുടെ കടന്നുകയറ്റം ഒട്ടേറെ പ്രതിസന്ധികൾക്ക് ഇടയാക്കിയിട്ടും വനം വകുപ്പു വിഷയത്തിൽ സജീവമായി ഇടപെട്ടില്ല. ഇതിൽ പ്രതിഷേധം തുടരുന്നതിനിടെയാണു സംഭവം. തെന്മല ഭാഗത്തെ സീലോൺ മുക്കിലെ പാതയിൽ ഇറങ്ങിയ കാട്ടുപോത്തിനെ ഇടിച്ചു നിയന്ത്രണം വിട്ട ഒാട്ടോറിക്ഷ പാതയോരത്തേക്കു മറിഞ്ഞ് 6 ദിവസം മുൻപ് അപകടം സംഭവിച്ചിരുന്നു.
ADVERTISEMENT Go AD-FREE English Summary:
An injured gaur in Kulathupuzha is in a weakened state after falling from a high concrete embankment into the backyard of a home. This incident highlights the increasing encroachment of wildlife into residential areas, which locals attribute to severe food and water shortages in the nearby forest. |
|