കോട്ടയം∙ സർക്കാർ പദ്ധതികളിൽ അംഗമാക്കാമെന്നും ഓഹരി വിപണിയിലൂടെ വൻ ലാഭം നൽകാമെന്നും സാമൂഹിക പ്രവർത്തനത്തിന് പണം നൽകാമെന്നും വാഗ്ദാനം ചെയ്ത് ഇരകളെ കുരുക്കുകയാണ് സൈബർ കുറ്റവാളികൾ..
Read Also
- രാജൻ നമ്പൂതിരിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായത് വാട്സാപ്പിൽ ലഭിച്ച ഒരു ലിങ്ക് ! Kottayam
കർഷകർക്കു വർഷത്തിൽ 6,000 രൂപ ആനുകൂല്യം ലഭിക്കുന്ന പിഎം കിസാൻ പദ്ധതിയിൽ അംഗമാകാമെന്നു പറഞ്ഞാണ് ആ വാട്സാപ് മെസേജ് ഇടുക്കിയിലെ പല കർഷകർക്കും കിട്ടിയത്. പദ്ധതിയെക്കുറിച്ചുള്ള വിവരണങ്ങൾക്കൊപ്പം ഒരു എപികെയും (ആൻഡ്രോയ്ഡ് പാക്കേജ് കിറ്റ്) മെസേജിലുണ്ടായിരുന്നു. പലരും ആ എപികെയിൽ ക്ലിക്ക് ചെയ്തു. അതോടെ ഫയൽ മൊബൈൽ ഫോണിൽ ഇൻസ്റ്റാളായി. തുടർന്ന് എസ്എംഎസ് നോക്കാനുള്ള അനുമതി ആവശ്യപ്പെട്ടു. അനുമതി നൽകിയാൽ എസ്എംഎസ് നിരീക്ഷിക്കാനും ഒടിപി ഉപയോഗിക്കാനും തട്ടിപ്പുസംഘത്തിനു കഴിയും. ഇക്കാര്യം തിരിച്ചറിഞ്ഞവർ തട്ടിപ്പിൽ വീണില്ല.
ഈ പദ്ധതിയെക്കുറിച്ചു കൃഷിഭവനുകളിൽ നിന്നുള്ള നിർദേശമോ കേന്ദ്ര സർക്കാരിന്റെ യഥാർഥ സൈറ്റിലെ വിവരങ്ങളോ മാത്രമേ സ്വീകരിക്കാവൂ. അല്ലാതെ ലഭിക്കുന്ന എപികെ ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്നു സൈബർ പൊലീസ് നിർദേശിക്കുന്നു.
80 ലക്ഷം പോയി, 50 പോയില്ല
കോട്ടയം സ്വദേശി. റിട്ട. സർക്കാർ ഉദ്യോഗസ്ഥൻ. 64 വയസ്സ്. പോയത് 80 ലക്ഷം രൂപ. വീണ്ടും 50 ലക്ഷം രൂപ കൂടി ഉത്തരേന്ത്യയിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനെത്തിയപ്പോൾ സംശയം തോന്നിയ ബാങ്ക് അധികൃതർ ജില്ലാ സൈബർ പൊലീസിനെ അറിയിച്ചു. ബാങ്ക് ജീവനക്കാരും പൊലീസും ചേർന്നു വിവരങ്ങൾ തിരക്കിയപ്പോഴാണു സൈബർ തട്ടിപ്പ് സംഘം ഇതിനു മുൻപ് 80 ലക്ഷം തട്ടിയെടുത്ത കാര്യം അറിയുന്നത്. ADVERTISEMENT Go AD-FREE
വ്യാജ ഷെയർ ട്രേഡിങ് സൈറ്റ് എന്ന് അറിയാതെ ഈ വ്യക്തി നിക്ഷേപിച്ച പണത്തിന് 1.5 കോടി രൂപയാണ് ലാഭം പെരുപ്പിച്ചു കാണിച്ചത്. തുക പിൻവലിക്കാൻ ടാക്സ് ഇനത്തിൽ വീണ്ടും പണം ആവശ്യപ്പെട്ടതോടെ ആഭരണങ്ങൾ പണയപ്പെടുത്തി 50 ലക്ഷം രൂപ സംഘടിപ്പിച്ചു. ഇതു ട്രാൻസ്ഫർ ചെയ്യാനെത്തിയപ്പോഴാണ് ബാങ്ക് അധികൃതർക്കു സംശയം തോന്നിയതും പണം കൈമാറുന്നത് പൊലീസ് തടഞ്ഞതും. സൈബർ വലയിൽ കുടുങ്ങിയ ആൾക്ക് പൊലീസ് കൗൺസലിങ് നൽകി. തട്ടിപ്പുസംഘത്തെപ്പറ്റി അന്വേഷണം നടന്നു വരികയാണ്.
ഫ്രാൻസിലെ കൂട്ടുകാരി
കോട്ടയം സ്വദേശിനി. റിട്ട. അധ്യാപിക. 65 വയസ്സ്. നഷ്ടമായത് 50 ലക്ഷം രൂപ. ഫ്രാൻസിൽ നിന്നുള്ള ‘യുവതി’യുടെ ചതിയിലാണ് പെട്ടത്. ഇന്ത്യയിൽ സാമൂഹിക പ്രവർത്തനം നടത്താൻ സ്വർണവും പണവും നൽകാമെന്ന് ‘യുവതി’ വാഗ്ദാനം ചെയ്തു. സമൂഹമാധ്യമം വഴിയാണു പരിചയപ്പെട്ടത്. കൂടുതൽ സൗഹൃദത്തിലായതോടെ വാട്സാപ്പിൽ ഒരുമിച്ചു പ്രാർഥന നടത്തി. തുടർന്നായിരുന്നു സഹായവാഗ്ദാനം. സ്വർണമാണ് അയയ്ക്കുന്നതെന്നും അതിനു നികുതി അടയ്ക്കാൻ പണം ആവശ്യമെന്നും പറഞ്ഞതോടെ അധ്യാപിക 50 ലക്ഷം കൈമാറി. ഡൽഹി, ഉത്തർപ്രദേശ് അക്കൗണ്ടുകളിലേക്കാണ് പണം അയച്ചത്. തുടർച്ചയായി പണം കൈമാറുന്നത് ശ്രദ്ധിച്ച ബാങ്ക് ഉദ്യോഗസ്ഥർക്കു സംശയം തോന്നി. ബാങ്ക് അധികൃതർ അധ്യാപികയുമായി സംസാരിച്ചെങ്കിലും കൂട്ടുകാരി ഒരിക്കലും ചതിക്കില്ലെന്നായിരുന്നു നിലപാട്. ഒടുവിൽ പൊലീസ് ഇടപെട്ടതോടെ കൂടുതൽ പണം പോകാതെ രക്ഷപ്പെട്ടു. ADVERTISEMENT Go AD-FREE English Summary:
Cyber fraud in Kerala** is on the rise, with criminals in Kottayam and Idukki using fake government schemes, stock market promises, and social media friendships to steal lakhs. Bank officials and the Cyber Police are actively intervening to prevent further losses and are warning citizens to be cautious of unsolicited messages and links. |
|