കോട്ടയം ∙ വിഴിഞ്ഞം സമരത്തിൽ തോക്ക് എടുക്കേണ്ട ഒട്ടേറെ ഘട്ടങ്ങളുണ്ടായെന്നു മന്ത്രി വി.എൻ.വാസവൻ. കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസ് സേന സംയമനത്തിന്റെയും സഹിഷ്ണുതയുടെയും സമീപനം സ്വീകരിച്ചതിന്റെ ഫലമാണു വിഴിഞ്ഞം തുറമുഖം. ഒരു വെടിവയ്‌പുണ്ടായാൽ തകിടം മറിയുമായിരുന്നു. ഇങ്ങനെ മുന്നോട്ടുപോകാനാവില്ലെന്നു പ്രതിപക്ഷവും പറഞ്ഞതാണ്. രണ്ടാം വിമോചന സമരമാണ് അവർ പ്രഖ്യാപിച്ചത്. പിന്നിലുണ്ടായിരുന്നത് ദുബായ്, കൊളംബോ പോർട്ടുകളായിരുന്നു. അവരുടെ ബിസിനസ് നഷ്ടപ്പെടുന്നത് ഒഴിവാക്കാനായിരുന്നു ശ്രമമെന്നും മന്ത്രി ആരോപിച്ചു.
മാസങ്ങളോളം നീണ്ടുനിന്ന സമരമുഖത്ത് പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ ഗർഭിണികളായ സ്ത്രീകളെ മുന്നിൽ നിർത്തി. പൊലീസ് സ്റ്റേഷനിൽ കയറി കംപ്യൂട്ടറും ടിവിയും തകർത്തു. കേസ് ഡയറി തീയിട്ട് നശിപ്പിച്ചു. പൊലീസുകാരെ ആക്രമിച്ചു കയ്യും കാലും ഒടിച്ചു. 40 പൊലീസുകാർക്ക് സാരമായി പരുക്കേറ്റു. എന്നിട്ടും പൊലീസ് സേന തോക്കെടുത്തില്ലെന്നും മന്ത്രി പറഞ്ഞു.ജില്ലാ പ്രസിഡന്റ് കെ.എൻ.അജിത്കുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ്, ക്രൈംബ്രാഞ്ച് എസ്പി ആർ.ശ്രീകുമാർ, ഡിവൈഎസ്പിമാരായ എസ്.അൻഷാദ്, കെ.സദൻ, കെ.എസ്.അരുൺ, കെപിഎ സംസ്ഥാന ജനറൽ സെക്രട്ടറി എ.സുധീർഖാൻ, ജില്ലാ സെക്രട്ടറി അനൂപ് അപ്പുക്കുട്ടൻ, ട്രഷറർ പി.അനന്തകൃഷ്ണൻ, കെപിഒഎ സംസ്ഥാന ട്രഷറർ പ്രേംജി കെ.നായർ, കെപിഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എൻ.ഇന്ദു, കെപിഒഎ ജില്ലാ സെക്രട്ടറി കെ.സി.സലിംകുമാർ, കെപിഎ ജില്ലാ സെക്രട്ടറി അനൂപ് അപ്പുക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.
‘ലോക്കൽ പൊലീസിന്റെ ജോലിഭാരം കുറയ്ക്കണം’
വെള്ളിയാഴ്ച പരേഡ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും 8 മണിക്കൂർ ജോലി നടപ്പിലാക്കണമെന്നും പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം. വെള്ളിയാഴ്ച രാവിലെ 8നു നടത്തുന്ന പരേഡിൽ പങ്കെടുക്കാൻ ദൂരസ്ഥലത്തു നിന്നുള്ള ഉദ്യോഗസ്ഥർ ബുദ്ധിമുട്ടുകയാണ്. ഉദ്യോഗസ്ഥർക്ക് വീടിനടുത്ത് ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കണം. ലോക്കൽ പൊലീസിന്റെ ജോലിഭാരം കുറയ്ക്കണം. വിഐപി, വിവിഐപി ഡ്യൂട്ടികൾക്കു പോകുമ്പോൾ സ്റ്റേഷനിൽ ആളില്ലാത്ത സാഹചര്യമാണ്. ഡിവൈഎസ്പി ഓഫിസുകളിൽ ജോലി ചെയ്യുന്നവർ പല സ്റ്റേഷനുകളുടെ ഭാഗമാണ്. ഇതൊഴിവാക്കി തസ്തികകൾ സൃഷ്ടിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ADVERTISEMENT Go AD-FREE |
|