തിരുവനന്തപുരം ∙ മുടവൻമുഗൾ കേശവദേവ് റോഡിലെ ഹിൽവ്യൂ വീട്ടിലേക്ക് ഒരുകാലത്ത് പത്തനംതിട്ടയുടെ പല ഭാഗങ്ങളിൽ നിന്ന് ആളുകളെത്തുമായിരുന്നു. സെക്രട്ടേറിയറ്റിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവരാണ്. അവർക്ക് ആകെ പരിചയം നിയമ സെക്രട്ടറി കെ.വിശ്വനാഥൻ നായരെ ആണ്. നഗരത്തിൽ ആവശ്യത്തിനു ഹോട്ടലുകൾ ഇല്ലാത്ത കാലം. പുലർച്ചെ മുതൽ വീടിന്റെ പൂമുഖത്ത് സന്ദർശകർ നിറയും. ഭർത്താവിനെ കാണാനെത്തുന്നവർക്ക് കരുതലിന്റെ മുഖമായിരുന്നു ജി.ശാന്തകുമാരി. പിൽക്കാലത്ത്, മകൻ മോഹൻലാലിനെ കാണാനായി വീട്ടിൽ ആൾത്തിരക്ക്. അന്നും അതേ സൗമ്യതയും കരുതലും കാത്തുസൂക്ഷിച്ചു ആ അമ്മ.
‘ഞങ്ങളുടെ ഒറ്റപ്പെടലിൽ താങ്ങായ ശാന്തച്ചേച്ചി’
‘അദ്ദേഹം (പി.പത്മരാജൻ) പോയപ്പോൾ ഞങ്ങൾക്കു വലിയ ഷോക്ക് ആയിരുന്നു. ആകെ തളർന്നിരുന്ന ഞങ്ങൾക്കു താങ്ങായി എന്നും കൂടെയുണ്ടായിരുന്നതാണു ശാന്തച്ചേച്ചി’– അന്തരിച്ച സംവിധായകൻ പി.പത്മരാജന്റെ പത്നി രാധാലക്ഷ്മിക്ക് ശാന്തകുമാരിയമ്മ ആർദ്രമായൊരു കരുതലാണ്. ‘അന്നൊക്കെ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം സഞ്ചി നിറയെ ഭക്ഷണവുമായി ചേച്ചി വരും. ആരും ദുഃഖിച്ചിരിക്കുന്നതു ചേച്ചിക്കു ഇഷ്ടമില്ല. കുസൃതിയും നർമവുമൊക്കെ പറയും. അതേ സ്വഭാവമാണ് ലാലിനും കിട്ടിയത്’. കഴിഞ്ഞ മേയിലാണ് അവസാനമായി ചേച്ചിയെ കണ്ടത്. 84ാം പിറന്നാളിന് പ്രത്യേകം ക്ഷണിച്ചിരുന്നു– രാധാലക്ഷ്മി പറഞ്ഞു.
ഓർമയിലെ തൂവാനത്തുമ്പികൾ
മോഹൻലാലിനെക്കാൾ മുൻപു പി.പത്മരാജനും രാധാലക്ഷ്മിയും പരിചയപ്പെട്ടത് ശാന്തകുമാരിയെയും വിശ്വനാഥൻ നായരെയുമാണ്. രാധാലക്ഷ്മിയുടെ അടുത്ത ബന്ധുവായ എം.ശേഖരന്റെ (ഉണ്ണി) വീട്ടിൽ വച്ചാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്ന വിശ്വനാഥൻ നായരെയും ശാന്തകുമാരിയെയും പത്മരാജനും രാധാലക്ഷ്മിയും പരിചയപ്പെട്ടത്. മോഹൻലാലും പത്മരാജനും തമ്മിൽ അടുപ്പക്കാരായതോടെ കുടുംബം കൂടുതൽ അടുത്തു. ശാന്തകുമാരിയും രാധാലക്ഷ്മിയും നല്ല കൂട്ടുകാരികളായി.
‘തൂവാനത്തുമ്പികളുടെ’ ഷൂട്ടിങ് തൃശൂർ കേരളവർമ കോളജിൽ നടക്കുമ്പോൾ ശാന്തകുമാരിയും സഹോദരൻ രാധാകൃഷ്ണനും (അദ്ദേഹമാണ് മോഹൻലാലിന് ആ പേരിട്ടത്) അവിടെയെത്തി. കോളജിന്റെ ഇടനാഴിയിലിരുന്നു രാധാലക്ഷ്മിയും ശാന്തകുമാരിയും കഥകൾ പറഞ്ഞു ചിരിച്ചു. ‘ലാലുവിന്റെ കല്യാണ ആലോചന’യുമായി ബന്ധപ്പെട്ടാണ് അവർ അന്ന് അതുവഴി വന്നതെന്നാണ് ഓർമയെന്ന് അനന്തപത്മനാഭൻ പറയുന്നു.
‘ഞങ്ങൾ ഒരു കുടുംബം’
‘എല്ലാ മനുഷ്യരോടും ഒരുപോലെ പെരുമാറുന്ന സ്നേഹനിധിയായ അമ്മയായിരുന്നു ശാന്ത ചേച്ചി’ എന്ന് നടി മല്ലിക സുകുമാരൻ. ‘പണ്ട് ചേച്ചിയും ചേട്ടനും പത്തനംതിട്ടയ്ക്കു പോകുമ്പോൾ ലാലിനെയും ചേട്ടനെയും ഞങ്ങളുടെ വീട്ടിലാണ് കൊണ്ടാക്കുക. ഞങ്ങൾ ഒരു വീടു പോലെ കഴിഞ്ഞവരാണ്. എല്ലാവരും ലാലിന് വേണ്ടപ്പെട്ടവരെന്നു മാത്രമേ ചേച്ചിക്ക് അറിയൂ. ആരു വീട്ടിൽ വന്നാലും ലാലിനെ പോലെ അവരെയും സ്നേഹിച്ചിരുന്നു–’ മല്ലിക പറഞ്ഞു.
സുകുമാർ അഴീക്കോടിന്റെ പിണക്കം തീർത്ത അമ്മ
ഒരുകാലത്ത് ഡോ.സുകുമാർ അഴീക്കോടും മോഹൻലാലും തമ്മിലുണ്ടായ ആരോപണ പ്രത്യാരോപണങ്ങൾ വലിയ വിവാദമായിരുന്നു. തന്നെ കുറിച്ച് സുകുമാർ അഴീക്കോട് നടത്തിയ വ്യക്തിപരമായ പരാമർശങ്ങൾ ‘മതിഭ്രമം കൊണ്ടു പറഞ്ഞതാകും’ എന്ന മോഹൻലാലിന്റെ പരാമർശം അഴീക്കോടിനെ ചൊടിപ്പിച്ചു. അദ്ദേഹം മാനനഷ്ടക്കേസ് നൽകി. ഏറെക്കാലം ആ വിഷയം നീണ്ടുപോയെങ്കിലും ഒടുവിൽ, സുകുമാർ അഴീക്കോട് രോഗബാധിതനായപ്പോൾ ശാന്തകുമാരിയുടെ ഇടപെടലിലാണ് അവർ തമ്മിലെ പ്രശ്നം അവസാനിച്ചത്. ലാലും ശാന്തകുമാരിയും സുകുമാർ അഴീക്കോടിനെ വിളിച്ചു സംസാരിച്ചു. അങ്ങനെ ആ പ്രശ്നം അവസാനിച്ചു. English Summary:
Mohanlal\“s mother, G. Santhakumari, was a pillar of support and care for many. She extended her warmth to all, including those visiting her home and offering solace to those in need, like Radhalakshmi, wife of the late P. Padmarajan. |
|