ഗുരുഗ്രാം ∙ ഹരിയാനയിലെ നൂഹിൽ 17-കാരിയെ മൂന്നു പേർ ചേർന്ന് രാത്രി മുഴുവൻ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതികൾക്കായി തിരച്ചിൽ ഊർജിതം. പെൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), പോക്സോ നിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരം സദർ തൗരു പോലീസ് സ്റ്റേഷനിൽ മൂന്നു പേർക്കെതിരെ കേസെടുത്തു. പെൺകുട്ടിക്ക് മുൻപേ അറിയാവുന്ന, അതേ ഗ്രാമത്തിലെ മൂന്നു പേർ ഏതാനും മാസങ്ങളായി അവരുമായി ബന്ധം പുലർത്താൻ നിർബന്ധിച്ചിരുന്നതായി വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടാനായി രണ്ടു പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ അറസ്റ്റു ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
- Also Read മനുഷ്യക്കടത്തിന് സഹായിക്കാമെന്ന് സമൂഹമാധ്യമത്തിൽ പരസ്യം; ബ്രിട്ടനിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ
‘ഏതാനും മാസങ്ങൾക്കുമുൻപ് പ്രതികൾ മകളെ ഉപദ്രവിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്താൻ തുടങ്ങുകയും ചെയ്തിരുന്നു. പ്രതികൾ മകൾക്ക് ഒരു മൊബൈൽ ഫോൺ നൽകുകയും അവരുമായി ബന്ധം തുടരാൻ സമ്മർദം ചെലുത്തുകയും ചെയ്തിരുന്നു. ബന്ധം വിച്ഛേദിക്കാൻ ശ്രമിച്ചാൽ, മുൻപ് പകർത്തിയ അപകീർത്തികരമായ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് അവർ മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളിയാഴ്ച രാത്രി, ഇവർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിൽ നിന്ന് നിർബന്ധിച്ച് പുറത്തിറക്കി കൊണ്ടുപോകുകയായിരുന്നു. പ്രതികൾ മകളെ ഒരു കുഴൽ കിണറിനു സമീപത്തേക്ക് കൊണ്ടുപോയി രാത്രി മുഴുവൻ തടഞ്ഞുവയ്‌ക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെ 11 മണിയോടെ അവളെ വിട്ടയക്കുമ്പോൾ, കൊല്ലുമെന്നും വീണ്ടും തട്ടിക്കൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തി. ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുമെന്നും അവർ ഭീഷണിപ്പെടുത്തി. മകൾ കടുത്ത മാനസിക സംഘർഷത്തിലാണ്.’ – പെൺകുട്ടിയുടെ പിതാവ് പരാതിയിൽ പറയുന്നു. English Summary:
Gang-Rape of 17-Year-Old in Nuh, Haryana; Police Launch Manhunt for Three Accused |