കണ്ടനാട് ∙ തിരശീലയിലെ നായകനേക്കാൾ വലിയ ഹൃദയത്തിനുടമയായിരുന്നു ശ്രീനിവാസൻ. അവസാന നിമിഷം വരെ ശ്രീനിവാസന് ജീവിതത്തിൽ താങ്ങായി നിന്നതു കൂടെപ്പിറപ്പുകളെ പോലെ 2 പേരാണ്. കർഷകനായ മനു ഫിലിപ്പ് തുകലനും ഡ്രൈവർ ഷിനോജും. ശ്രീനിവാസന്റെ ജീവിതത്തിലെ കഴിഞ്ഞ 17 വർഷങ്ങൾ ഷിനോജ് എന്ന സാരഥിയുടേതുകൂടിയാണ്. വെറുമൊരു ഡ്രൈവർ എന്നതിലുപരി ശ്രീനിയുടെ കുടുംബത്തിലെ ഒരംഗമായിരുന്നു ഷിനോജ്. തന്റെ കൂടെ നിൽക്കുന്നവർക്കു തണലാകാൻ മടിയില്ലാത്ത ശ്രീനിവാസൻ, കഴിഞ്ഞ വിഷുവിനു ഷിനോജിന് നൽകിയ കൈനീട്ടം ചോറ്റാനിക്കരയിലൊരു വീടായിരുന്നു. ശ്രീനിവാസന് ഒപ്പം കർഷകനായ മനു ഫിലിപ്പ് തുകലൻ.
വീട് വേണ്ടെന്നു പറഞ്ഞ് ഒഴിഞ്ഞുമാറിയ ഷിനോജിനെ വിനീത് ഇടപെട്ടാണ് സമ്മതിപ്പിച്ചത്. അതുവരെ ശ്രീനിവാസന്റെ വീടിനോടു ചേർന്നുള്ള ഔട്ട് ഹൗസിലായിരുന്നു ഷിനോജിന്റെ താമസം. കണ്ടനാട്ട് വീട് വാങ്ങിയ കാലത്താണ് അയൽവാസിയായ മനു ഫിലിപ്പിനെ ശ്രീനിവാസൻ പരിചയപ്പെടുന്നത്. അന്ന് ചെറിയ രീതിയിൽ കൃഷി ചെയ്തിരുന്ന മനുവിന്റെ ജൈവകൃഷിയിലുള്ള താൽപര്യം ശ്രീനിയെ ആകർഷിച്ചു. പിന്നീട് ശ്രീനിവാസന്റെ കൃഷിയിലെ ഉപദേശകനും വലംകൈയുമായി മനു മാറി.
2 ഏക്കറിൽ തുടങ്ങിയ കൃഷി 102 ഏക്കറിലേക്ക് വളർന്ന വിപ്ലവത്തിന് പിന്നിൽ ഇരുവരുടെയും ആത്മബന്ധമായിരുന്നു. ഇന്നലെ രാവിലെ പതിവുപോലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകാൻ വണ്ടിയിൽ കയറുമ്പോഴും മനുവും ഷിനോജും ഒപ്പമുണ്ടായിരുന്നു. എന്നാൽ ഇടയ്ക്കു ശാരീരിക അസ്വസ്ഥതകൾ കൂടിയതോടെ പ്രിയപ്പെട്ട ‘സാറിനെ’ അവർ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കാലം കാത്തുവച്ച തിരക്കഥ മറ്റൊന്നായി മാറുകയായിരുന്നു. English Summary:
Sreenivasan\“s life was enriched by the unwavering support of his close friends, Manu Philip Thukalan and Shinoj. These two individuals stood by him through thick and thin, offering companionship and assistance until his final moments. Their bond exemplified the profound impact of friendship and loyalty in his life. |
|