search

‘അവന്‍ മോഷ്ടാവല്ല, രണ്ടു കുഞ്ഞുങ്ങളുണ്ട്, ജീവിക്കാനായിട്ടാണ് ഇവിടെ വന്നത്’– രാമനാരായണിന്റെ ബന്ധു

Chikheang 1 hour(s) ago views 656
  

  



വാളയാർ ∙ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് ബിലാസ്പുർ സ്വദേശി രാമനാരായൺ ഭയ്യാർ (31) മോഷ്ടാവാണെന്ന ആരോപണം തള്ളി കുടുംബം. കെട്ടിട നിർമ്മാണ മേഖലയിൽ തൊഴിലെടുക്കുന്നതിനാണ് നാലുദിവസം മുമ്പ് പാലക്കാട്ടെത്തിയതെന്നും നാട്ടിൽ ഒരു കേസിൽ പോലും പ്രതിയല്ലാത്ത ആളാണെന്നും ബന്ധു ശശികാന്ത് ബഗേൽ പറഞ്ഞു.  

\“ജോലിക്കായി നാലുദിവസം മുമ്പാണ് രാമനാരായൺ പാലക്കാട്ട് എത്തിയത്. എന്നാൽ, ഇവിടത്തെ ജോലി ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാൽ നാട്ടിലേക്ക് തിരിച്ചുവരാനിരുന്നതാണ്. ഇവിടെ പുതിയ ആളായതിനാൽ വഴിയൊന്നും അറിയുമായിരുന്നില്ല. അതിനാൽ എങ്ങനെയോ വഴിതെറ്റി സംഭവം നടന്ന സ്ഥലത്ത് എത്തപ്പെട്ടതാകാം. നാട്ടിൽ ഒരു കേസിൽ പോലും പ്രതിയല്ല. മാനസികമായി ഒരു തരത്തിലുമുള്ള പ്രശ്നങ്ങളും ഇല്ല. മദ്യപിക്കാറുണ്ട്. എന്നാൽ, ആരുമായും ഒരു പ്രശ്നത്തിനും പോകാറില്ല. എട്ടും പത്തും വയസുള്ള രണ്ട് മക്കളുണ്ട്. കുടുംബം പോറ്റുന്നതിന് ജോലിയെടുക്കാനാണ് ഇവിടെ വന്നത്\“– ബന്ധു ശശികാന്ത് ബഗേൽ പറഞ്ഞു.

ബുധനാഴ്ചയാണ് കഞ്ചിക്കോട് കിൻഫ്ര പാർക്കിൽ ജോലിക്കെത്തിയ രാമനാരായൺ ആൾക്കൂട്ടത്തിന്റെ മർദനമേറ്റ് മരിച്ചത്. മർദനമേറ്റ് കുഴഞ്ഞുവീണ ഇയാളെ നാലുമണിക്കൂറിനുശേഷമാണ് പോലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവത്തിൽ വാളയാർ അട്ടപ്പള്ളം മാതാളികാട് സ്വദേശികളായ 15 പേരെ വാളയാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  

ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ അട്ടപ്പള്ളം മാതാളികാട് ഭാഗത്തായിരുന്നു സംഭവം. തൊഴിലുറപ്പ് തൊഴിലാളികൾ പണിചെയ്തിരുന്ന സ്ഥലത്ത് വീടിനും കടകൾക്കും സമീപം സംശയാസ്പദമായ രീതിയിൽ രാമനാരായണനെ കണ്ടെത്തിയെന്നാണ് പറയപ്പെടുന്നത്. ഇയാൾ മദ്യപിച്ചിരുന്നതായും സൂചനയുണ്ട്. തൊഴിലുറപ്പ് തൊഴിലാളികൾ വിവരമറിയിച്ചതിനെത്തുടർന്ന് സമീപത്തുണ്ടായിരുന്ന യുവാക്കൾ സ്ഥലത്തെത്തി ഇയാളെ പിടികൂടി. ഇവർ ഇയാളെ മർദിച്ചെന്നും രക്തം ഛർദിച്ചെന്നുമാണ് വിവരം.ശരീരത്തിൽ അടിയേറ്റ പാടുകളുണ്ടെന്നും മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായാലേ വ്യക്തതമാകൂവെന്നും വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവ് പറഞ്ഞു. രാമനാരായൺ മദ്യപിച്ചിരുന്നു. എന്നാൽ, കയ്യിൽ മോഷണവസ്തുക്കളൊന്നും ഇല്ലായിരുന്നു.   1) ആൾക്കൂട്ട മർദനത്തിനിരയായ രാമനാരായണൻ ഭയ്യാർ നിലത്തു കുഴഞ്ഞുവീണു കിടക്കുന്നു (വിഡിയോ ദൃശ്യം). 2) രാമനാരായൺ ഭയ്യാറിനെ നാട്ടുകാർ നിലത്തിരുത്തി ചോദ്യം ചെയ്യുന്നു.

മണിക്കൂറുകൾ നീണ്ട ആൾക്കൂട്ട വിചാരണ, അതിക്രൂര മർദനം
വാളയാർ ∙ അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളിക്കു നേരെയുണ്ടായതു മണിക്കൂറുകളോളം നീണ്ട ആൾക്കൂട്ട വിചാരണയും അതിക്രൂര മർദനവുമെന്നു പൊലീസ്. അടിയേറ്റതാണോ മരണകാരണമെന്നതിൽ വ്യക്തതയില്ലെങ്കിലും ശരീരത്തിലും മുഖത്തും ഉൾപ്പെടെ പത്തോളം സ്ഥലത്തു ക്രൂരമായി മർദനമേറ്റ പാടുകളുണ്ടായിരുന്നെന്നാണ് ഇൻക്വസ്റ്റിനു ശേഷം പൊലീസ് പറയുന്നത്.

ആന്തരാവയവങ്ങൾക്കു പരുക്കേറ്റെന്നും സംശയിക്കുന്നുണ്ട്. ചോര ഛർദിച്ച ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. പിന്നീടാണു നാട്ടുകാർ ആശുപത്രിയിലേക്കു മാറ്റിയത്.അതേസമയം ഇയാൾ പലപ്പോഴും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നിന്നു സാധനസാമഗ്രികൾ മോഷ്ടിച്ചു കടത്താറുണ്ടെന്നു പ്രദേശവാസികൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. റോഡരികിലും കടയോരങ്ങളിലുമാണ് അന്തിയുറങ്ങിയിരുന്നത്. സ്ഥിരമായി മദ്യപിച്ച അവസ്ഥയിലുമായിരുന്നു.

ഉപദ്രവിക്കുമെന്ന പേടിയിലാണു കുട്ടികൾ ഉൾപ്പെടെയുള്ള വഴിയാത്രക്കാർ കടന്നുപോകാറുള്ളതെന്നു പ്രദേശവാസികൾ പറഞ്ഞതായി പൊലീസ് അറിയിച്ചു. എന്നാൽ ആരും ഇതുവരെ പരാതിയുമായി സമീപിച്ചിട്ടില്ല. അതിനാൽ കേസെടുത്തിരുന്നില്ല. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തു പരിശോധന നടത്തി. അതിനിടെ, ആൾക്കൂട്ട മർദനത്തിന്റെ വിഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം രാത്രി മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങി. കഞ്ചിക്കോട്ടെയും വാളയാറിലെയും പല സമൂഹമാധ്യമ ഗ്രൂപ്പുകളിലും ദൃശ്യങ്ങളുണ്ട്. കള്ളനെ പിടികൂടിയെന്ന അടിക്കുറിപ്പോടെയും വിഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. അതിൽ തലയിൽ ഉൾപ്പെടെ മർദിക്കുന്നതായി കാണാം. English Summary:
Mob Lynching victim Ramnarayan Bhaiyyar, a migrant worker, was allegedly killed in a mob attack in Walayar. His family denies the theft allegations and claims he was there for work. The police are investigating the incident, and several people have been taken into custody.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160313