ന്യൂഡൽഹി ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമകളെ ട്രാവൻകൂർ പാലസിൽ നിന്നു ‘പുറന്തള്ളി’ അധികൃതരുടെ അനാദരം. ഡൽഹിയിൽ മലയാളികളുടെ സാംസ്കാരിക കേന്ദ്രം എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുമ്പോൾ ട്രാവൻകൂർ പാലസിന്റെ നവീകരണ പ്രവർത്തനങ്ങൾക്കു 10 വർഷം മുൻപു തുടക്കമിട്ട മുൻ മുഖ്യമന്ത്രിയുടെ പേരു തന്നെ ഇവിടെ നിന്നു മായ്ച്ചു കളഞ്ഞു.
2015 ഓഗസ്റ്റ് 4നു ട്രാവൻകൂർ പാലസിന്റെ നവീകരണ പദ്ധതി (ഹെറിറ്റേജ് കൺസർവേഷൻ ആൻഡ് റീസ്റ്റൊറേഷൻ പ്രോജക്ട് ഓഫ് ട്രാവൻകൂർ പാലസ്) ഉദ്ഘാടനം ചെയ്തത് അന്നു മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടി ആയിരുന്നു. അന്ന് അദ്ദേഹം അനാഛാദനം ചെയ്ത മാർബിൾ ഫലകത്തിന്റെ ഇന്നത്തെ അവസ്ഥ പരിതാപകരം. ഫലകം കേരള ഹൗസ് ജീവനക്കാരുടെ ക്വാർട്ടേഴ്സുകൾ ഇരിക്കുന്ന ട്രാവൻകൂർ ഹൗസ് വളപ്പിൽ കെൽട്രോൺ, മലയാളം മിഷൻ ഓഫിസുകളുടെ പിൻവശത്തായി ഒരു മൂലയിൽ ചപ്പുചവറുകൾക്കിടയിൽ മണ്ണും ചെളിയും മൂടി ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നു.
ട്രാവൻകൂർ പാലസിനു മുന്നിൽ ഈ ഫലകം ഇരുന്ന സ്ഥാനത്തു മുഖ്യമന്ത്രി പിണറായി വിജയന്റെ പേരെഴുതിയ മാർബിൾ ഫലകമാണ് ഇപ്പോൾ. 2023 ഓഗസ്റ്റ് 4നു നവീകരിച്ച ട്രാവൻകൂർ പാലസിന്റെ ഉദ്ഘാടനം നിർവഹിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിങ്ങനെ: ‘മറ്റൊരു ഭരണ സംവിധാനത്തിൽ നിന്നു കൈമാറ്റം ചെയ്തു കിട്ടിയവയെ കാലാനുസൃതമായി എങ്ങനെ ഉപയോഗിക്കാം എന്ന ചോദ്യത്തിന് ഉത്തരമാണു ട്രാവൻകൂർ പാലസിന്റെ നവീകരണവും പ്രവർത്തനവും’.
രാജഭരണ കാലത്തു നിന്നു ജനാധിപത്യത്തിലേക്കു മാറിയപ്പോൾ കൈമാറിക്കിട്ടിയ ട്രാവൻകൂർ പാലസിനെ കേരള സർക്കാർ കൈകാര്യം ചെയ്ത രീതിയെക്കുറിച്ചാണ് അന്നു മുഖ്യമന്ത്രി പറഞ്ഞത്.മറ്റൊരു ഭരണ സംവിധാനത്തിലേക്കു മാറിയപ്പോൾ അവഗണനയുടെയും അനാദരവിന്റെയും അടയാളമായി മാറിയതിന്റെ ദുർവിധിയിലേക്കാണു ട്രാവൻകൂർ ഹൗസിന്റെ പിന്നാമ്പുറത്തു കിടക്കുന്ന ഉമ്മൻ ചാണ്ടിയുടെ പേരെഴുതിയ മാർബിൾ ഫലകം വിരൽ ചൂണ്ടുന്നത്. English Summary:
Oommen Chandy\“s memorial plaque has been discarded during the Travancore Palace renovation. This act has sparked controversy, highlighting the alleged disrespect towards the former Chief Minister. The plaque, originally unveiled by Chandy, now lies neglected, while a new plaque bearing Chief Minister Pinarayi Vijayan\“s name stands prominently at the palace entrance. |
|