അഞ്ചൽ ∙ മണ്ഡല കാലം ആരംഭിച്ചതോടെ കിഴക്കൻ മേഖലയിൽ റോഡുകളിലെ തിരക്ക് ദിനംപ്രതി ഉയരുകയാണ്. വരും ദിനങ്ങളിൽ തീർഥാടകരുടെ പ്രവാഹം ശക്തമാകും എന്നാണു സൂചന. പാതകളിൽ അതീവ ശ്രദ്ധ ഉണ്ടായില്ലെങ്കിൽ വൻ ദുരന്തങ്ങൾക്കു സാധ്യത . സ്ഥല പരിചയം തീരെ ഇല്ലാത്ത ഇതര സംസ്ഥാന ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങളെ വളരെ ശ്രദ്ധിക്കണം എന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
ദേശീയ പാതയുടെ ഭാഗമായ പുനലൂർ – ചെങ്കോട്ട റോഡിനു പുറമേ ആയൂർ – അഞ്ചൽ – പുനലൂർ റോഡിലും അഞ്ചൽ – കുളത്തൂപ്പുഴ പാതയിലും വാഹനം ഓടിക്കുമ്പോൾ ജാഗ്രത ആവശ്യമാണ്. ദിവസങ്ങളോളം തുടർച്ചയായി നടത്തുന്ന യാത്രയുടെ ക്ഷീണവും റോഡുകളിലെ അപകട മേഖലകളെ കുറിച്ച് അറിവില്ലായ്മയും കാരണം ഈ വാഹനങ്ങളുടെ ഡ്രൈവർമാർ പലപ്പോഴും പതറിപ്പോകാറുണ്ട്. പ്രതിസന്ധി പിടികിട്ടുമ്പോഴേക്കും വാഹനങ്ങൾ അപകടത്തിൽ പെടുകയാണു പതിവ്. പ്രദേശവാസികൾ ഇതു മുൻകൂട്ടി കണ്ടു അപകട സാധ്യത ഒഴിവാക്കാൻ പരമാവധി ശ്രമിക്കണം എന്നാണു പൊലീസ് , മോട്ടർ വാഹന വകുപ്പുകൾ നൽകുന്ന മുന്നറിയിപ്പ്.
രാത്രി യാത്രയിലാണ് ഏറെ കരുതൽ വേണ്ടത്. കഴിഞ്ഞ ദിവസം രാത്രി അഞ്ചൽ – പുനലൂർ റോഡിലെ മാവിളയിൽ തീർഥാടകരുടെ ബസും ഓട്ടോറിക്ഷയും ഇടിച്ച് 3 പേരാണു മരിച്ചത്. ഹെഡ് ലൈറ്റുകളുടെ അമിത പ്രകാശം ചിലപ്പോൾ പ്രശ്നമാകാറുണ്ട്. ചിലയിടങ്ങളിൽ റോഡിൽ വേണ്ടത്ര വെളിച്ചം ഇല്ലാത്തതും കുഴപ്പങ്ങൾക്കു കാരണമാകുന്നു.
തീർഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും ഇടിച്ചു 3 മരണം
അഞ്ചൽ∙ മലയോര ഹൈവേയുടെ ഭാഗമായ അഞ്ചൽ – പുനലൂർ റോഡിലെ മാവിളയിൽ അർധരാത്രിക്കു ശേഷം ഓട്ടോറിക്ഷയും ആന്ധ്ര സ്വദേശികളായ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ഇടിച്ചുണ്ടായ അപകടത്തിൽ 3 മരണം. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന അഞ്ചൽ തഴമേൽ ജയജ്യോതി ഭവനിൽ രഘുവിന്റെയും ബിന്ദുവിന്റെയും മകൾ ജ്യോതി ലക്ഷ്മി (22 ), കരവാളൂർ നീലാമ്മാൾ പള്ളിവടക്കതിൽ വീട്ടിൽ സുനിലിന്റെയും ബിനിയുടെയും മകൾ ശ്രുതി ലക്ഷ്മി (16), ഓട്ടോറിക്ഷ ഡ്രൈവർ തഴമേൽ ചൂരക്കുളം അക്ഷയ് ഭവനിൽ അക്ഷയ് (മഹി –22) എന്നിവരാണു മരിച്ചത്.
ബുധൻ രാത്രി 12.30നായിരുന്നു അപകടം. ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിയായ ജ്യോതി ലക്ഷ്മിയുടെ അമ്മയുടെ സഹോദരിയുടെ മകളാണു പത്താം ക്ലാസ് വിദ്യാർഥിയായ ശ്രുതി ലക്ഷ്മി. ഈ കുട്ടിയെ രാത്രി കരവാളൂരിലെ വീട്ടിൽ കൊണ്ടുവിടാൻ ഓട്ടോറിക്ഷയിൽ പോകവേയാണ് അപകടമെന്നു പൊലീസ് പറയുന്നു. ആന്ധ്ര സ്വദേശികളായ തീർഥാടകർ ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്നു. എതിർ ദിശയിൽ പാഞ്ഞെത്തിയ ഓട്ടോറിക്ഷ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നു സമീപത്തെ സ്ഥാപനത്തിലെ സിസിടിവി ദൃശ്യത്തിൽ നിന്നു വ്യക്തമായെന്നു പൊലീസ് അറിയിച്ചു. അപകടം രാത്രി വൈകി ആയതിനാൽ രക്ഷാപ്രവർത്തനത്തിനു കാലതാമസം നേരിട്ടു. തീർഥാടകർക്കു കാര്യമായ പരുക്കുകൾ ഇല്ല. ബസ് പൊലീസ് കസ്റ്റഡിയിൽ. English Summary:
Road safety is paramount during the pilgrimage season. Increased traffic and unfamiliar drivers can create hazardous conditions, requiring heightened awareness and cautious driving practices to prevent accidents. |
|