തിരുവനന്തപുരം ∙ അവസാന കണക്കുകൾ പുറത്തു വന്നപ്പോൾ കോർപറേഷനിൽ ഏറ്റവും കൂടുതൽ പോളിങ് വെങ്ങാനൂർ വാർഡിൽ– 72.44%. കുറവ് നാലാഞ്ചിറയിൽ– 46.37 %. വെങ്ങാനൂരിലെ 4449 വോട്ടർമാരിൽ 3223 പേർ വോട്ട് രേഖപ്പെടുത്തി എന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക്. 8760 വോട്ടർമാരുള്ള നാലാഞ്ചിറയിൽ 4062 പേർ മാത്രമേ വോട്ട് ചെയ്തുള്ളൂ. 101 വാർഡുകളുള്ള കോർപറേഷനിലെ 6 വാർഡുകളിൽ പകുതി വോട്ടർമാർ പോലും വോട്ട് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് കണക്ക്. നാലാഞ്ചിറ, പട്ടം, കുറവൻകോണം, നന്തൻകോട്, പാളയം, ഫോർട്ട് വാർഡുകളിലെ പോളിങ് 50 % പോലും എത്തിയില്ല.
ഇരട്ട വോട്ട് സ്ഥിരീകരിക്കുകയും വോട്ടെടുപ്പ് ദിവസം ഇതിന്റെ പേരിൽ സംഘർഷമുണ്ടാകുകയും ചെയ്ത കോർപറേഷൻ വഞ്ചിയൂർ വാർഡിൽ പോളിങ് ശതമാനം കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ കുറഞ്ഞു. 2020 ലെ തിരഞ്ഞെടുപ്പിൽ 52.65 ശതമാനമായിരുന്ന പോളിങ് ഇക്കുറി 52.26 % ആയാണ് കുറഞ്ഞത്. 7638 വോട്ടർമാരുള്ളതിൽ 3992 പേർ മാത്രമേ വോട്ട് രേഖപ്പെടുത്തിയുള്ളൂ. സ്ഥാനാർഥിയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് വെട്ടിയതിന്റെ പേരിൽ വിവാദമായ മുട്ടട കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ നില മെച്ചപ്പെടുത്തി. 2020 ൽ 44.96 % ആയിരുന്നു മുട്ടടയിലെ പോളിങ് ശതമാനം ഇക്കുറി 54.10 % ആയാണ് കൂടിയത്.
എൽഡിഎഫിൽ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി അംഗങ്ങൾ മത്സരിക്കുന്ന പേട്ട (എസ്പി. ദീപക്), പൂങ്കുളം (വണ്ടിത്തടം മധു) വാർഡുകളിൽ പോളിങ് ശതമാനം കൂടിയപ്പോൾ പുന്നയ്ക്കാമുകൾ (ആർ.പി. ശിവജി), ചാല (എസ്.എ. സുന്ദർ) വാർഡുകളിൽ പോളിങ് കുറഞ്ഞു. മുൻ മേയർ കെ.ശ്രീകുമാർ മത്സരിച്ച ചാക്കയിലും സിപിഐ സംസ്ഥാന കൗൺസിൽ അംഗവും മുൻ ഡപ്യൂട്ടി മേയറുമായ രാഖി രവികുമാർ മത്സരിച്ച വഴുതക്കാടും മുൻ തിരഞ്ഞെടുപ്പിനെക്കാൾ പോളിങ് കൂടി.
കോൺഗ്രസിന്റെ മേയർ സ്ഥാനാർഥിയുടെ കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.എസ്. ശബരിനാഥൻ മത്സരിച്ച കവടിയാർ വാർഡിലും ബിജെപിയുടെ മേയർ സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്ന മുൻ ഡിജിപി. ആർ. ശ്രീലേഖ മത്സരിച്ച ശാസ്തമംഗലത്തും പോളിങ് കൂടി. ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് മത്സരിച്ച കൊടുങ്ങാനൂരിൽ പോളിങ്ങിൽ നേരിയ കുറവുണ്ട്. English Summary:
Thiruvananthapuram corporation election witnessed varying polling percentages across wards. Venganoor recorded the highest turnout, while Nalanchira had the lowest. Several wards saw decreased polling compared to the previous election, while others showed improvement. |
|