ആലപ്പുഴ ∙ ദേശീയപാത 66ൽ റോഡ് ഉയർത്താൻ ജലാശയങ്ങളിൽ നിന്നുള്ള മണ്ണ് ഉപയോഗിക്കുന്നത് 6 പ്രദേശങ്ങളിൽ. കൊല്ലം കൊട്ടിയം മൈലക്കാടിനു സമീപം ദേശീയപാത തകർന്നു വീണതോടെ ജലാശയങ്ങളിൽ നിന്നുള്ള മണ്ണ് ദേശീയപാത നിർമാണത്തിന് ഉപയോഗിക്കുന്നതു സംബന്ധിച്ച് ഉയർന്ന ആശങ്കയ്ക്കു പരിഹാരമായിട്ടില്ല. തൃശൂരിലെ കാപ്പിരിക്കാട് മുതൽ തളിക്കുളം വരെ ചേറ്റുവ കായലിലെയും തളിക്കുളം മുതൽ കൊടുങ്ങല്ലൂർ വരെ കോട്ടപ്പുറം കായലിലെയും മണ്ണാണ് ഉപയോഗിക്കുന്നത്.
ആലപ്പുഴയിലെ തുറവൂർ മുതൽ പറവൂർ വരെ വേമ്പനാട് കായലിലെ മണ്ണും പറവൂർ മുതൽ കൊറ്റുകുളങ്ങര വരെ തോട്ടപ്പള്ളിയിലെ മണ്ണും ഉപയോഗിക്കുന്നു. കൊറ്റുകുളങ്ങര മുതൽ കൊല്ലം ബൈപാസ് വരെയും കൊല്ലം ബൈപാസ് മുതൽ കടമ്പാട്ടുകോണം വരെയും അഷ്ടമുടി കായലിലെ മണ്ണാണ് ഉപയോഗിക്കുന്നത്. മണ്ണ് ക്ഷാമം മൂലം മന്ദഗതിയിലായിരുന്ന ദേശീയപാത നിർമാണം ജലാശയങ്ങളിലെ മണ്ണ് എത്തിച്ചു തുടങ്ങിയതോടെയാണു വേഗത്തിലായത്.
ജലാശയങ്ങളിലെ മണ്ണ് നീക്കുന്നതിലൂടെ ജലസംഭരണ ശേഷിയും ഒഴുക്കും കൂടുമെന്നും കുന്നിടിച്ചു മണ്ണെടുക്കുന്നത് ഒഴിവാകുന്നതോടെ പാരിസ്ഥിതികാഘാതവും പ്രാദേശികമായി ഉണ്ടാകുന്ന എതിർപ്പും കുറയുമെന്നുമായിരുന്നു വിലയിരുത്തൽ. എന്നാൽ കായൽ ഖനനം ചെയ്യുമ്പോൾ മണ്ണ് മാത്രം ശേഖരിക്കുകയും ചെളിയും എക്കലും കായലിലേക്കു തന്നെ നിക്ഷേപിക്കുകയുമാണെന്നാണു ഖനനം ചെയ്യുന്നവർ പറയുന്നത്. ഇതോടെ ഖനനം കൊണ്ടു ആഴം കൂട്ടൽ ഉൾപ്പെടെ സർക്കാർ പ്രതീക്ഷിച്ച ഗുണമുണ്ടാകുന്നില്ലെന്ന് ഉൾനാടൻ മത്സ്യത്തൊഴിലാളികൾ പറയുന്നു.
English Summary:
National Highway 66 construction utilizes soil from water bodies in several regions of Kerala. Concerns have arisen regarding the potential environmental impact and lack of actual depth improvement in lakes, despite the intended benefits of increased water storage. |
|