രാമനാട്ടുകര ∙ നഗരത്തിൽ എയർപോർട്ട് റോഡിലെ ബാറിനു സമീപം യുവാക്കളെ കത്തി കൊണ്ട് കുത്തിപ്പരുക്കേൽപിച്ചു കടന്ന പ്രതി പിടിയിൽ. പുല്ലുംകുന്ന് വാടകയ്ക്ക് താമസിക്കുന്ന നല്ലളം കാഞ്ഞിരോട്ട്കണ്ടി അക്ബർ അലിയെയാണ്(45) എസിപി എ.എം.സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും ഫറോക്ക് പൊലീസും ചേർന്നു പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി 8.50ന് ഉണ്ടായ ആക്രമണത്തിൽ നല്ലളം കിഴുവനപ്പാടം പള്ളിക്കലകം റമീസ്(34), വാഴയൂർ വില്ലംപറമ്പത്ത് റഹീസ്(33) എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരും നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
കുത്തേറ്റവരുടെ സുഹൃത്തുമായി അക്ബർ അലി കഴിഞ്ഞ ദിവസം ബാറിൽ വച്ച് തർക്കം ഉണ്ടായിരുന്നു. ഇതു ചോദ്യം ചെയ്യാൻ എത്തിയപ്പോഴാണു രാത്രി കുത്തിപ്പരുക്കേൽപിച്ചത്. ആക്രമണത്തിനു ശേഷം കടന്നുകളഞ്ഞ അക്ബർ അലിയെ അർധ രാത്രി ഫറോക്ക് താലൂക്ക് ആശുപത്രി പരിസരത്താണ് പൊലീസ് സംഘം പിടികൂടിയത്.
കുത്താൻ ഉപയോഗിച്ച കത്തി ഫറോക്ക് എസ്ഐ എം.കെ.മിഥുന്റെ നേതൃത്വത്തിൽ പൊലീസ് കണ്ടെടുത്തു. ഇയാൾക്കെതിരെ പോക്സോ കേസും മറ്റൊരു കേസും നിലവിലുണ്ടെന്നു പൊലീസ് അറിയിച്ചു. |
|