കൊച്ചി ∙ ശബരിമലയിലെ അനിയന്ത്രിതമായ തിരക്കിൽ ഇടപെട്ട് ഹൈക്കോടതി. തിരക്ക് നിയന്ത്രിക്കാൻ ശാസ്ത്രീയമായ മാർഗങ്ങൾ ഉണ്ടാകണമെന്ന് കോടതി നിർദേശിച്ചു. മണ്ഡല, മകരവിളക്ക് തീർഥാടനം സംബന്ധിച്ചുള്ള ഒരുക്കങ്ങൾ ആറു മാസം മുൻപെങ്കിലും തുടങ്ങേണ്ടതായിരുന്നില്ലേ എന്ന് ആരാഞ്ഞ കോടതി, ‘ഏകോപനമില്ലാത്തതാണ് പ്രശ്നം’ എന്നും അഭിപ്രായപ്പെട്ടു. തിരക്ക് നിയന്ത്രണത്തിനു പുറമെ ശുചിമുറി സൗകര്യത്തിന്റെ കാര്യത്തിലടക്കം ദേവസ്വം ബോർഡിനു ജസ്റ്റിസ് എ.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ദേവസ്വം ബഞ്ചിന്റെ വിമർശനമുണ്ട്.
തീർഥാടന കാലത്ത് ശബരിമലയുടെ ഓരോ ഭാഗത്തും എത്രത്തോളം ആളുകളെ ഉൾക്കൊള്ളാൻ സാധിക്കുമെന്ന് കോടതി ആരാഞ്ഞു. നിലയ്ക്കൽ മുതൽ സന്നിധാനവും പതിനെട്ടാം പടിയും അടക്കമുള്ള സ്ഥലങ്ങൾ ഇത്തരത്തിൽ അഞ്ചോ ആറോ ആയി തിരിക്കണം. ഓരോ സ്ഥലത്തും ഒരേ സമയം എത്ര പേരെ ഉൾക്കൊള്ളാൻ കഴിയുമെന്ന് തീരുമാനിക്കണം. ഇതിനായി ഒരു വിദഗ്ധ സംഘത്തെ രൂപപ്പെടുത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു. നിലവിൽ ഉന്നതാധികാര സമിതി അടക്കമുള്ളവ ഉണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചെങ്കിലും തിരക്ക് നിയന്ത്രണത്തിൽ പ്രത്യേക സംഘം തന്നെ ഉണ്ടാവണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇതിനായി ഓരോ സ്ഥലത്തിന്റെ വ്യാപ്തി എത്രയെന്നത് അറിയിക്കാനും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. |
|