തിരുവനന്തപുരം ∙ വോട്ടർ പട്ടികയിലെ ടിസി നമ്പർ മാറിയതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ്. മുട്ടടയിൽ സ്ഥാനാർഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടര്‍ പട്ടികയിൽനിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നീക്കിയിരുന്നു. വൈഷ്ണക്കെതിരെ സിപിഎം നൽകിയ പരാതി ശരിവച്ചായിരുന്നു കമ്മിഷന്റെ നടപടി. സിപിഎം പരാതി അംഗീകരിച്ചുകൊണ്ട് വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയതോടെ വൈഷ്ണയ്ക്ക് മത്സരിക്കാൻ കഴിയാത്ത പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്.
Also Read കോൺഗ്രസിന് തിരിച്ചടി, പ്രായംകുറഞ്ഞ സ്ഥാനാർഥിക്ക് മത്സരിക്കാനാവില്ല; വൈഷ്ണയുടെ പേര് പട്ടികയിൽനിന്ന് നീക്കി
വിഷയത്തിൽ അപ്പീൽ നൽകുമെന്നും തൽക്കാലത്തേക്ക് പ്രചാരണം നിർത്തുകയാണെന്നും വൈഷ്ണ പറഞ്ഞു. ജോലി അടക്കം രാജിവച്ച് പ്രചാരണത്തിന് ഇറങ്ങിയ തന്നെ സംബന്ധിച്ച് കമ്മിഷൻ തീരുമാനം മാനസികമായി തളർത്തിയെന്നും വൈഷ്ണ പറഞ്ഞു.
ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായി കോൺഗ്രസ് കോർപറേഷനിലേക്ക് അവതരിപ്പിച്ച വൈഷ്ണ സുരേഷ് അപ്രതീക്ഷിത തിരിച്ചടിയിൽ മനോരമ ഓൺലൈനോട് സംസാരിക്കുന്നു.
\“പുസ്തകമേളയിൽ ചൂടപ്പം പോലെ വിൽക്കുന്നത് ഈ പുസ്തകങ്ങൾ, അടക്കിയിരുത്താൻ കുട്ടിക്ക് ഫോൺ കൊടുത്താൽ അപകടം\“
എല്ലാവരും ജൻ സുരാജിനെ പേടിച്ചപ്പോൾ കറുത്ത കുതിരയെ ഇറക്കി എൻഡിഎ; രാഹുലും തേജസ്വിയും കണ്ടില്ല; ഒന്നില്‍നിന്ന് ഒരൊന്നൊന്നര കുതിപ്പ്
എൻഡിഎ വിജയത്തിനു പിന്നിൽ ഈ തന്ത്രങ്ങൾ; ‘ഒരു ലക്ഷം’ രൂപയിറക്കി കിട്ടിയത് 5 ലക്ഷം അധിക വോട്ട്! രാഹുലിന്റെ വോട്ടുചോരിയിൽ എന്‍ഡിഎ വോട്ടു വാരി
MORE PREMIUM STORIES
∙ വോട്ടർ പട്ടികയിൽനിന്ന് വൈഷ്ണയുടെ പേര് നീക്കിയിരിക്കുകയാണല്ലോ ?
നിലവിൽ കൈവശമുള്ള വോട്ടർ പട്ടികയിൽ നൽകിയിരിക്കുന്നത് എന്റെ പഴയ ടിസി നമ്പരായ 3 / 564 ആണ്. എന്റെ എല്ലാ തിരിച്ചറിയൽ രേഖകളും ആ ടിസിയിലാണ് ഉള്ളത്. പാർലമെന്റ് തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിലും ഈ ടിസി നമ്പരാണ്. പുതിയ ടിസി നമ്പർ 18 / 2365 ആണ്. പഴയതും പുതിയതുമായ ടിസികൾ ചേർന്നാണ് വോട്ടർ പട്ടികയിൽ 18 / 564 എന്ന നമ്പർ വന്നിരിക്കുന്നത്. ഇതു പരിശോധിച്ച ശേഷം ഇതേ വിവരമാണ് സത്യവാങ്മൂലത്തിൽ നൽകിയത്. ഇപ്പോൾ പുതിയ ടിസി എന്ന് ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം തള്ളിയത്. എന്നാൽ ഇത് തെറ്റാണെന്ന് കാണിച്ച് ഞാൻ സത്യവാങ്മൂലം നൽകിയിരുന്നു. അത് സ്വീകരിക്കാൻ അവർ തയാറായില്ല. സമയപരിധി കഴിഞ്ഞുവെന്ന് പറഞ്ഞാണ് സ്വീകരിക്കാതിരുന്നത്. എന്നാൽ സ്പീഡ് പോസ്റ്റായി ഞാൻ സത്യവാങ്മൂലം അയച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ അധികൃതർ അത് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. വോട്ടർ പട്ടികയിൽ ടിസി മാറിക്കിടക്കുന്നു എന്നു പറഞ്ഞാണ് വോട്ട് നീക്കം ചെയ്തത്. വോട്ടർ പട്ടികയിലെ ടിസി നമ്പർ മാറിയതിൽ എനിക്ക് ഉത്തരവാദിത്തമില്ല.
∙ ഇനി മുന്നോട്ടുള്ള നീക്കം എങ്ങനെയായിരിക്കും ?
നിലവിലൊന്നും തീരുമാനിച്ചിട്ടില്ല. പാർട്ടി തീരുമാനിക്കും പോലെ ആയിരിക്കും തുടർ നീക്കങ്ങൾ. അപ്പീൽ നൽകാമെന്നാണ് പാർട്ടി അറിയിച്ചിരിക്കുന്നത്. നേതാക്കളുമായി കൂടിയാലോചന നടത്തുന്നുണ്ട്.
∙ മത്സരിക്കാൻ പറ്റുമെന്ന വിശ്വാസമുണ്ടോ ?
അത് എനിക്ക് പറയാൻ പറ്റില്ലല്ലോ. നിയമപരമായി മുന്നോട്ടുനീങ്ങേണ്ട കാര്യമല്ലേ.
∙ വൈഷ്ണയുടെ വോട്ടുള്ള മേൽവിലാസത്തിൽ 22 പേരുടെ വോട്ടും മാറിക്കിടപ്പുണ്ടെന്ന് പറയുന്നുണ്ടല്ലോ ?
അത് സത്യസന്ധമായ കാര്യമാണ്. എന്നാൽ അതൊന്നും പരാതി നൽകിയ ആൾ സമ്മതിക്കുന്നില്ല.
∙ മാനസികമായി ബുദ്ധിമുട്ടായോ ?
ഞാൻ ഇത്രയും ഇറങ്ങി നടന്നതല്ലേ. നല്ല രീതിയിൽ പ്രചാരണം മുന്നോട്ടു പോവുകയായിരുന്നു. ഒട്ടും പ്രതീക്ഷിച്ച കാര്യമല്ല. സത്യസന്ധമായാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. മാനസികമായി ബുദ്ധിമുട്ടുണ്ടാവുകയും തളർത്തി കളയുകയും ചെയ്യുന്ന സംഭവമാണ് ഉണ്ടായത്.
∙ ജോലി രാജിവച്ചല്ലേ പ്രചാരണത്തിന് ഇറങ്ങിയത് ?
അതേ, സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ ടെക്നോപാർക്കിലെ ജോലി രാജിവച്ചാണ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങിയത്. നമുക്ക് അതെല്ലാം ഒരു ബുദ്ധിമുട്ടാണല്ലോ.
∙ പ്രചാരണം തുടരുകയാണോ ?
നിലവിൽ പ്രചാരണം തുടരുന്നില്ല. അപ്പീൽ കഴിഞ്ഞ് വന്നിട്ടേ ഇനി പ്രചാരണം ഉള്ളൂ.
∙ പ്രചാരണം നിർത്തിവയ്ക്കുകയാണോ ?
അപ്പീലിൽ തീരുമാനം തിങ്കളാഴ്ചയോ ചൊവാഴ്ചയോ അല്ലേ ഉണ്ടാകൂ. ഇനി തിങ്കളാഴ്ചയേ കോടതി ഉള്ളൂ. അതുവരെ പ്രചാരണം നിർത്തിവയ്ക്കാമെന്നാണ് എന്റെ അഭിപ്രായം. പാർട്ടി എന്തു പറയുന്നു അതുപോലെ ചെയ്യാനാണ് തീരുമാനം. English Summary:
Vaishna Suresh Responds to Voter List Controversy: Removal has plunged the UDF candidate, Vaishna Suresh for Muttada ward into an election crisis, as the Election Commission removed her name due to an alleged TC number discrepancy. Having resigned from her job, she is mentally distressed and has suspended her campaign to appeal the decision.