ന്യൂഡൽഹി ∙ ചെമ്പ് ഇറക്കുമതിക്കു യുഎസ് ചുമത്തിയ 50% തീരുവയ്ക്കെതിരെ ‘പകരം തീരുവ’ ഏർപ്പെടുത്തുമെന്നു ലോക വ്യാപാര സംഘടനയിൽ ഇന്ത്യയുടെ മുന്നറിയിപ്പ്. യുഎസിലെ ആഭ്യന്തര ചെമ്പ് വിപണി സംരക്ഷിക്കാനാണു (സേഫ്ഗാർഡ് ഡ്യൂട്ടി) തീരുവ ചുമത്തിയതെന്നാണ് ഇന്ത്യയുടെ വാദം. ഇത് ഇന്ത്യയുടെ 8.72 കോടി ഡോളറിന്റെ കയറ്റുമതിയെ ബാധിക്കും. അതുകൊണ്ട് ഇന്ത്യയിലേക്കു വരുന്ന തിരഞ്ഞെടുക്കപ്പെട്ട യുഎസ് ഉൽപന്നങ്ങൾക്കുമേൽ തീരുവ ഏർപ്പെടുത്തി തത്തുല്യമായ തുക ശേഖരിക്കുമെന്നാണു മുന്നറിയിപ്പ്.
എന്നാൽ, ചെമ്പിന് ചുമത്തിയിരിക്കുന്ന നികുതി സേഫ്ഗാർഡിങ് നടപടിയെല്ലെന്നും ദേശസുരക്ഷ മുൻനിർത്തിയാണെന്നുമാണു യുഎസിന്റെ വാദം. രാജ്യത്തിനു ഭീഷണിയാകുന്ന സാഹചര്യങ്ങളിൽ പ്രസിഡന്റിന് ഇറക്കുമതി നിയന്ത്രിക്കാൻ അധികാരമുണ്ട്. ഇന്ത്യയ്ക്ക് ‘പകരം തീരുവ’ ചുമത്താനാകില്ലെന്നും യുഎസ് ചൂണ്ടിക്കാട്ടി. ഓട്ടമൊബീൽ ഉൽപന്നങ്ങൾക്കും സ്റ്റീലിനും യുഎസ് ചുമത്തിയ തീരുവയ്ക്കെതിരെ സമാനമായ മുന്നറിയിപ്പ് ഇന്ത്യ നൽകിയിരുന്നു. English Summary:
WTO Informed: India to Impose Tariffs on US Products Amid Copper Row |