കൊടുവള്ളി ∙ ഉപജില്ല കലോത്സവത്തിലേക്കെത്തുന്ന വിദ്യാർഥി പ്രതിഭകളെ സ്വാഗതം ചെയ്ത് ചോദ്യപേപ്പർ ചോർച്ച കേസിലെ ഒന്നാം പ്രതിയുടെ ഫോട്ടോ ഉൾപ്പെടുന്ന പരസ്യ ബോർഡുകൾ പ്രത്യക്ഷപ്പെട്ടത് വിവാദമാകുന്നു. ഏറെ വിവാദമായ ചോദ്യപേപ്പർ ചോർച്ച കേസിലെ ഒന്നാം പ്രതി എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ ഫോട്ടോയോടു കൂടിയ സ്ഥാപനത്തിന്റെ പരസ്യ ബോർഡുകളാണ് കോഴിക്കോട് കൊടുവള്ളി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ റോഡിന്റെ ഇരുവശങ്ങളിലും ഇന്നു പുലർച്ചെയോടെ പ്രത്യക്ഷപ്പെട്ടത്.
കൊടുവള്ളി മാർക്കറ്റ് റോഡിൽ നിന്ന് ആരംഭിച്ച് ഹൈസ്കൂൾ കവാടത്തിനരികെ വരെ ഇരുപത്തഞ്ചോളം ബോർഡാണ് സ്ഥാപിച്ചത്. ബോർഡുകൾ സ്ഥാപിച്ചത് അനുമതിയില്ലാതെയാണെന്നും വ്യക്തമായി. നഗരസഭ അടുത്തിടെ നവീകരിച്ച നടപ്പാതയിലും ഹാൻഡ് റെയിലിലും കയ്യേറ്റം നടത്തി സ്ഥാപിച്ച ബോർഡുകൾക്ക് നഗരസഭയിൽ നിന്നും ഒരു അനുമതിയും വാങ്ങിയിട്ടില്ലെന്ന് കൊടുവള്ളി നഗരസഭാധ്യക്ഷൻ അബ്ദു വെള്ളറ അറിയിച്ചു. കലോത്സവ കമ്മറ്റിയുടെയും അനുമതി വാങ്ങാതെയാണ് പ്രധാന വേദിയുടെ പരിസരത്ത് ബോർഡുകൾ സ്ഥാപിച്ചതെന്ന് ഉപജില്ലാ കലോത്സവ മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി കൺവീനർ മുജീബ് ചളിക്കോടും അറിയിച്ചു.
എംഎസ് സൊല്യൂഷനുമായി ബന്ധപ്പെട്ടവർ എൽഇഡി സ്ക്രീനിലും വേദിയുടെ പരിസരങ്ങളിലും റോഡിലും പരസ്യം ചെയ്യാൻ വലിയ തുക വാഗ്ദാനം ചെയ്ത് പബ്ലിസിറ്റി കമ്മിറ്റിയെ കഴിഞ്ഞ ദിവസം സ്ഥാപനം സമീപിച്ചിരുന്നു. എന്നാൽ ചോദ്യപേപ്പർ ചോർച്ച കേസിൽ ഉൾപ്പെട്ട സ്ഥാപനമായതിനാലും, ഇത് കുട്ടികളിൽ തെറ്റായ സന്ദേശം നൽകുമെന്നതിനാലും ഈ വാഗ്ദാനം നിരസിക്കുകയായിരുന്നുവെന്നും പബ്ലിസിറ്റി കൺവീനർ അറിയിച്ചു.
ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
MORE PREMIUM STORIES
ഇതിനു ശേഷമാണ് അനുമതിയില്ലാതെ സ്വന്തം നിലയിൽ വലിയ തുക ചെലവിട്ട് കലോത്സവത്തിന്റെ പ്രധാന വേദിയിലേക്കുള്ള റോഡിൽ എംഎസ് സൊല്യൂഷൻസ് പരസ്യ ബോർഡുകൾ സ്ഥാപിച്ചത്. കുട്ടികളിൽ തെറ്റായ സന്ദേശം നൽകുന്ന ഈ നീക്കത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും ബോർഡുകൾ നീക്കം ചെയ്യണമെന്നും പൊതുസമൂഹത്തിൽ നിന്നും ആവശ്യമുയർന്നുകഴിഞ്ഞു.
പത്താം ക്ലാസിലെ ഇംഗ്ലിഷ്, പ്ലസ് വൺ കണക്ക് എന്നിവയുടെ ക്രിസ്മസ് പരീക്ഷ ചോദ്യ പേപ്പറുകളായിരുന്നു ചോർന്നത്. സംഭവത്തിൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ്. ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ ജാമ്യത്തിലുള്ള മുഹമ്മദ് ഷുഹൈബ് പരസ്യ പ്രചാരണങ്ങളിലൂടെ സ്ഥാപനം വീണ്ടും സജീവമാക്കാനുള്ള തയാറെടുപ്പിലാണെന്നാണ് സൂചന.