LHC0088 • 1 hour(s) ago • views 238
കോയമ്പത്തൂർ ∙ ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടിയിലായ യുവതിയും കാമുകനും മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലും പ്രതികളെന്നു പൊലീസ് കണ്ടെത്തി. കോയമ്പത്തൂർ അന്നൂർ താലൂക്ക് കഞ്ചപ്പള്ളി ജോയ് ക്രിസ്റ്റീന മെറ്റിൽഡ (27), കാമുകനും അന്നൂരിലെ പണയ സ്ഥാപനത്തിൽ മാനേജരുമായ കർണാടക സ്വദേശി വി.നാഗേഷ് (25) എന്നിവരാണു പിടിയിലായത്. ഇടതുപക്ഷ യുവജന സംഘടന നേതാവായ പരാതിക്കാരൻ ഒക്ടോബർ 23നു പുലർച്ചെ ഉറങ്ങുന്നതിനിടെ അജ്ഞാതൻ കഴുത്തു ഞെരിക്കുകയും യുവാവ് കുതറി മാറി രക്ഷപ്പെടുകയും ചെയ്തു.
അന്നൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ നാഗേഷിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണു പരാതിക്കാരന്റെ മുത്തശ്ശി മയിലാത്താളെ കൊലപ്പെടുത്തിയ സംഭവത്തിലും പങ്കുണ്ടെന്നു തെളിഞ്ഞത്. പാർട്ടി കാര്യങ്ങൾക്കായി പരാതിക്കാരൻ ജില്ല വിട്ടതോടെ നാഗേഷ് സ്ഥിരമായി യുവതിയെ കാണാൻ അസമയത്തു വീട്ടിലെത്തിയതു മുത്തശ്ശി കണ്ടതോടെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി കിടപ്പുമുറിയിൽ കിടത്തുകയായിരുന്നു. പ്രായമായ മുത്തശ്ശിയുടേതു സാധാരണ മരണമാണെന്നു കരുതിയ കുടുംബം മുത്തശ്ശിയെ അടക്കം ചെയ്തു.
സമാനരീതിയിൽ ഭർത്താവിനെ കൊലപ്പെടുത്താൻ പുലർച്ചെ വാതിൽ തുറന്നു നൽകിയതു യുവതിയാണെന്നു പൊലീസ് സംശയിച്ചിരുന്നു, നാഗേഷിനെ പിടികൂടി ചോദ്യം ചെയ്യുകയും പിന്നീട് ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുകയും ചെയ്തതോടെ ഇരുവരും കുറ്റം സമ്മതിച്ചു. യുവതിയും നാഗേഷും കർണാടക ആസ്ഥാനമായ പണയ സ്ഥാപനത്തിലെ ജീവനക്കാരാണ്. മുത്തശ്ശിയുടെ മൃതദേഹം പുറത്തെടുത്തു പരിശോധിക്കാൻ അനുമതി തേടുമെന്നു പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. English Summary:
Coimbatore murder case reveals a woman and her lover\“s involvement in two murders. The case involves a husband\“s attempted murder and the murder of the husband\“s grandmother, exposing a web of deceit and crime. |
|