കോഴിക്കോട് ∙ സ്വത്തിനു വേണ്ടി വയോധികയെ അടിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ മകൻ വേങ്ങേരി കൊടക്കാട് വീട്ടിൽ സലിൽ കുമാർ (50) അറസ്റ്റിൽ. ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വേങ്ങേരി കൊടക്കാട് വീട്ടിൽ താമസിക്കുന്ന 76 വയസ്സുള്ള വയോധികയെ വീടും സ്ഥലവും ബാങ്കിലുള്ള നിക്ഷേപവും ആവശ്യപ്പെട്ട് സലിൽ കുമാർ ഉപദ്രവിക്കുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് വയോധിക വീട്ടിലെ കിടപ്പുമുറിയിൽ ഇരിക്കുമ്പോൾ പ്രതി വാതിൽ തള്ളിത്തുറന്ന് അസഭ്യം പറയുകയും വീടും സ്ഥലവും ബാങ്കിലുള്ള നിക്ഷേപവും എഴുതി തരണമെന്ന് പറഞ്ഞ് കൈകൊണ്ട് വയോധികയുടെ നെഞ്ചത്ത് കുത്തുകയും മുഖത്ത് അടിക്കുകയും ചെയ്തു. സ്വത്ത് ഇപ്പോൾ എഴുതി തരില്ല എന്ന് വയോധിക പറഞ്ഞതോടെ മുറിയിൽ ഉണ്ടായിരുന്ന നിലവിളക്ക് കൊണ്ട് വയോധികയുടെ തലയ്ക്ക് അടിക്കാൻ ശ്രമിച്ചു. ബഹളം കേട്ട് ഓടിയെത്തിയ അയൽവാസിയാണ് പ്രതിയെ പിടിച്ചുമാറ്റിയത്.
വയോധികയുടെ പരാതിയിൽ ചേവായൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവേ പ്രതിയെ വേങ്ങേരിയിൽ വച്ച് അന്വേഷണസംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചേവായൂർ സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷിന്റെ നിർദേശപ്രകാരം എസ്ഐമാരായ റഷീദ്, മിജോ, എഎസ്ഐ വിജേഷ്, സിപിഒ ദീപക് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. English Summary:
Elderly abuse is a serious issue highlighted by the recent attempted murder case. A son has been arrested in Kozhikode for attempting to kill his elderly mother over a property dispute, emphasizing the urgent need to address domestic violence and protect vulnerable individuals. |