കോഴിക്കോട്∙ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് എതിരായ പരാതികൾ ഷാഫി പറമ്പിൽ എംപിക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം ഇക്കാര്യത്തിൽ എപ്പോഴും കുറ്റകരമായ മൗനം പാലിച്ചെന്നും വാർത്താസമ്മേളനത്തിലും ആവർത്തിച്ച് കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം.എ.ഷഹനാസ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും ഷാഫി പറമ്പിലിനെതിരെയും സമൂഹമാധ്യമത്തിൽ പരാമർശം നടത്തിയ എം.എ.ഷഹനാസിനെ സംസ്കാര സാഹിതിയുടെ കോഴിക്കോട് ജില്ലാ ഗ്രൂപ്പിൽനിന്ന് കഴിഞ്ഞ ദിവസം രാത്രി പുറത്താക്കിയിരുന്നു. ഇതേക്കുറിച്ചു മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ഷഹനാസ്.
Also Read രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യമില്ല; അറസ്റ്റിന് തടസ്സമില്ലെന്ന് കോടതി, കോൺഗ്രസിൽനിന്ന് പുറത്ത്
‘‘രാഹുലിനെതിരെ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു. ഇതിനിടെയാണ് സംസ്കാര സാഹിതിയുടെ വാട്സാപ് ഗ്രൂപ്പിൽനിന്ന് ജില്ലാ ചെയർമാൻ കാവിൽ പി.മാധവൻ എന്നെ നീക്കം ചെയ്തത്. സംസ്ഥാന ഭാരവാഹിയായ എന്നെ ഗ്രൂപ്പിൽനിന്ന് ഒഴിവാക്കാൻ അദ്ദേഹത്തിന് അധികാരമുണ്ടെന്നു കരുതുന്നില്ല. വ്യക്തിപരമായ വിദ്വേഷം തീർക്കുന്നതായി തോന്നിയതിനാൽ ഇതേക്കുറിച്ചു ചില മാധ്യമങ്ങളോടു രാവിലെ പ്രതികരിച്ചു. തൊട്ടുപിന്നാലെ ഗ്രൂപ്പിൽ കാവിൽ പി. മാധവൻ തന്നെ വീണ്ടും ഉൾപ്പെടുത്തി. സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പറയാൻ സംഘടനയ്ക്കുള്ളിൽ ഇപ്പോഴും അവസരം നിലനിൽക്കുന്നുവെന്ന പ്രതീക്ഷയാണ് ഇത് നൽകുന്നത്’’ – ഷഹനാസ് പറഞ്ഞു.
Also Read രാഹുലിന്റെ അവസാന ലൊക്കേഷൻ സുള്ള്യയിൽ; എട്ടാം ദിവസവും ഒളിവിൽ; ബെംഗളൂരുവിൽ എത്തിച്ച ഡ്രൈവർ കസ്റ്റഡിയിൽ
‘‘തിരഞ്ഞെടുപ്പു വേളയിൽ കോൺഗ്രസിനെതിരെ പ്രതികരിച്ചു എന്ന തോന്നൽ ഉണ്ടായതു കൊണ്ടാകാം ഒരുപാട് പേർ വിമർശിച്ചും ജീവനോടെ വച്ചേക്കില്ല എന്ന് പറഞ്ഞുമൊക്കെ സന്ദേശങ്ങൾ അയച്ചു. കഴിഞ്ഞ ദിവസം രാഹുലിനെതിരെ പരാതി നൽകിയത് ഒരു 23 കാരിയാണ്. സമൂഹമാധ്യമത്തിൽ വലിയ തോതിൽ എതിർപ്പുകൾ നേരിടാനിടയുണ്ട് എന്നതിനാലാകാം പല സ്ത്രീകളും പരാതി ഉന്നയിക്കാത്തത്. തിരഞ്ഞെടുപ്പു കഴിഞ്ഞ ശേഷം ഇക്കാര്യങ്ങളിൽ പ്രതികരിക്കാം എന്ന തോന്നലൊന്നും എനിക്കില്ല. എന്റെ ഉള്ളിലുള്ള സ്ത്രീയും അമ്മയുമാണ് പ്രതികരിച്ചത്. ഈ വിഷയത്തിൽ എതിരെ ഉണ്ടാകുന്ന സൈബർ ബുള്ളിയിങ്ങിന് എതിരെ നിയമപരമായി മുന്നോട്ടു പോകും.
‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...
കസ്റ്റമർ കയ്യൊഴിഞ്ഞ ഫാമിലി ട്രീ ഭാഗ്യമായി; ഓർക്കുട്ടിൽ കമന്റ് ഇട്ട് കാൻവാസിങ്; പരാജയപ്പെട്ട സ്റ്റാർട്ടപ്പിന്റെ തിരിച്ചുവരവ്, ഇന്ന് 6 രാജ്യങ്ങളിൽ ഓഫിസ്!
MORE PREMIUM STORIES
കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഭാഗമായി നിൽക്കാൻ ഒരു പദവിയും വേണമെന്ന് ആഗ്രഹമുള്ളയാളല്ല. നിരന്തരം പ്രതികരിച്ചു മുന്നോട്ടു പോകുന്നതിനാൽ കാലാകാലങ്ങളിൽ എഴുത്തിന്റേത് ഉൾപ്പെടെ എല്ലാ മേഖലയിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. ഒതുക്കി നിർത്തലുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ പോലും എനിക്ക് പറ്റുന്നതൊക്കെ ചെയ്തിട്ടുണ്ട് എന്ന ആത്മസംതൃപ്തിയുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ അശ്ലീല ചുവയുള്ള സന്ദേശങ്ങൾ അയച്ചിരുന്നു. ഡൽഹി കർഷക സമരത്തിൽ പങ്കെടുത്ത് മടങ്ങിയപ്പോൾ പറഞ്ഞിരുന്നെങ്കിൽ നമുക്ക് ഒന്നിച്ചു പോകാമായിരുന്നു എന്ന് രാഹുൽ മെസേജ് അയച്ചു. യൂത്ത് കോൺഗ്രസ് സംഘത്തിനൊപ്പമാണ് പോയതെന്ന് മറുപടി നൽകിയപ്പോൾ, അതല്ല, നമ്മൾ രണ്ടുപേരും മാത്രമുള്ള യാത്രയാണ് താൻ ഉദ്ദേശിച്ചത് എന്ന രീതിയിലായിരുന്നു രാഹുലിന്റെ പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കരുതെന്ന് താൻ അന്ന് അധ്യക്ഷനായിരുന്ന ഷാഫി പറമ്പിലിനോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു.
രാഹുൽ അധ്യക്ഷനായാൽ വനിതാ നേതാക്കൾക്ക് സംഘടനയിൽ സുരക്ഷിതമായി പ്രവർത്തിക്കാൻ കഴിയില്ലെന്നതാണ് ഷാഫിയോട് പറഞ്ഞത്. ഞാൻ മാത്രമായിരിക്കില്ല രാഹുൽ മാങ്കൂട്ടത്തിലിനെ കുറിച്ച് ഇത്തരത്തിൽ ഷാഫിയോടു പറഞ്ഞിട്ടുണ്ടാവുക. യൂത്ത് കോൺഗ്രസിലും മഹിളാ കോൺഗ്രസിലുള്ള മറ്റു സ്ത്രീകൾ പറഞ്ഞിട്ടുണ്ടാകുമെന്ന് ഉറപ്പായും വിശ്വസിക്കുന്നു. പാർട്ടിയുടെ ഔദ്യോഗിക പദവിയിലുള്ള ആളുകൾ ആണെങ്കിൽ സംഘടനയ്ക്ക് ഉള്ളിലുള്ള പ്രശ്നങ്ങൾ പാർട്ടിക്കകത്ത് തന്നെയാണ് പറയുക. അപ്പോഴൊക്കെ കനത്ത മൗനം അദ്ദേഹം സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് വലിയ തെറ്റാണ്. ഞാൻ കള്ളമാണോ പറയുന്നത് എന്നുള്ളത് നിങ്ങൾക്ക് അദ്ദേഹത്തോടു ചോദിക്കാം. ഞാൻ ആ കാര്യം പറഞ്ഞു കഴിഞ്ഞിട്ടും രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ആയി. വ്യക്തിപരമായി ഷാഫി പറമ്പിലിനോട് എനിക്ക് ഒരു പ്രശ്നവുമില്ല. ഞാൻ ഇപ്പോഴും അദ്ദേഹവുമായി സംസാരിക്കാറുണ്ട്. വ്യക്തി വിദ്വേഷം തീർക്കാൻ വേണ്ടിയിട്ടല്ല നിലപാട് പറഞ്ഞത്. യൂത്ത് കോൺഗ്രസ് എന്ന യുവജന സംഘടനയിൽ ഒരുപാട് പെൺകുട്ടികൾ കടന്നുവരാനുള്ളതാണ്. ആ കടന്നുവരവിനെ തടയും വിധം ഇതുപോലെയുള്ള ഒരാളെ പ്രസിഡന്റ് ആയിട്ട് വയ്ക്കരുത് എന്നാണ് ഞാൻ പറഞ്ഞത്’’ – ഷഹനാസ് പറഞ്ഞു.
ഹണി ഭാസ്കരനുമായും കോൺഗ്രസിൽനിന്ന് സിപിഎമ്മിലെത്തിയ ഡോ.പി.സരിനുമായും ചേർത്തുള്ള ചില പോസ്റ്റുകൾ മാങ്കൂട്ടത്തിലിനെതിരായ പരാമർശത്തിനു പിന്നാലെ സൈബർ ഇടങ്ങളിൽ വരുന്നല്ലോ എന്ന ചോദ്യത്തിന് സരിനോ, ഒരു ഹണിയോ പറഞ്ഞാൽ പോസ്റ്റിടുന്ന പാവയല്ല താനെന്നായിരുന്നു ഷഹനാസിന്റെ മറുപടി. ‘‘യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കുമ്പോൾ അതിന്റെ സംസ്ഥാന സെക്രട്ടറി ആയിരുന്നയാളാണ് സരിൻ. മറ്റൊരു രാഷ്ട്രീയ പാർട്ടിയിലേക്കു മാറി എന്നുള്ളതുകൊണ്ട് അദ്ദേഹവുമായി വ്യക്തിപരമായി വിദ്വേഷമില്ല. ഷാർജ പുസ്തകോത്സവത്തിൽ അദ്ദേഹത്തെ കാണുകയും അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തിട്ടുണ്ട്. അതിൽ മോശമായ എന്തെങ്കിലും ഉണ്ടെന്നു വിശ്വസിക്കുന്നില്ല. ഹണി ഭാസ്കരൻ എന്റെ സുഹൃത്താണ്. രാഷ്ട്രീയത്തിനപ്പുറം സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ്. അത്തരത്തിലുള്ള ഒരു ചർച്ച പോലും ഞങ്ങൾ തമ്മിൽ ഉണ്ടായിട്ടില്ല. തോന്നുന്ന കാര്യങ്ങളിൽ മാത്രമേ പ്രതികരിക്കാറുള്ളൂ’’ – ഷഹനാസ് വിശദീകരിച്ചു. English Summary:
Rahul Mamkootathil controversy: MA Shahanas statements highlight internal conflicts within the Congress party and concerns about the safety of women in the Youth Congress.