കൊച്ചി∙ ‘ഉദ്യാന’ത്തിലേക്കു ക്ഷണിച്ചുകൊണ്ട് വലിയ പൂക്കളും ഇലകളുമായി പല വർണങ്ങളിലെ ചെടികൾ, കായൽത്തീരത്ത് പുസ്തകക്കാറ്റേറ്റ് ഒരു കൂട്ടം കൂണുകൾ, മരച്ചില്ലകളിൽനിന്നു തലനീട്ടുന്ന അക്ഷരനാമ്പുകൾ... ഇതെല്ലാം ആർട് ഡയറക്ടർ സന്തോഷ് രാമന്റെ നേതൃത്വത്തിലുള്ള സംഘം ഇൻസ്റ്റലേഷനുകളായി ഒരുക്കിയിരിക്കുന്നതാണ്. പക്ഷേ, കൊച്ചിക്കായലില്‍നിന്നു വരുന്ന നേർത്ത കാറ്റിൽ തലയാട്ടി പൂക്കളും പൂമ്പാറ്റകളും പൂച്ചെടികളുമെല്ലാം ചേർന്ന് നമുക്ക് സമ്മാനിക്കുന്നത് അറിവിന്റെ ഒരു പൂന്തോട്ടമാണ്– അതിനു പേര് ഹോർത്തൂസ് 2025. കൊച്ചിയിൽ ഇന്നാരംഭിക്കുന്ന, കേരളത്തിലെ ഏറ്റവും വലിയ കലാ– സാഹിത്യ– സാംസ്കാരികോത്സവത്തിന് തിരി തെളിയുംമുൻപേത്തന്നെ ജനം എത്തിത്തുടങ്ങിയിരുന്നു.
- Also Read നിലപാടുതറയിലേക്ക് രാഷ്ട്രീയകേരളം; ഹോർത്തൂസ് ഫെസ്റ്റിവലിൽ രാഷ്ടീയ ചർച്ചകൾക്ക് പ്രത്യേക വേദി
ഏറക്കുറെ പൂർത്തിയായ സ്റ്റാളുകളിലേക്ക് നവംബർ 26നു രാത്രിതന്നെ കാണികൾ എത്തിത്തുടങ്ങി. അവർ കൗതുകത്തോടെ എല്ലാ വേദികളിലും നടന്നു, ചിലർ ചിത്രങ്ങൾ പകർത്തി, മറ്റു ചിലർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടു, പരിപാടികളെപ്പറ്റി അന്വേഷിച്ചു, വർണക്കാഴ്ചകൾക്കു മുന്നിൽ ആശ്ചര്യത്തോടെ നിന്നു, പുസ്തകങ്ങൾ വാങ്ങി... അറിവിന്റെ കാറ്റും കാഴ്ചകളുമായിരുന്നു അവർ ആഘോഷിച്ചത്. സുഭാഷ് പാർക്കിലും രാജേന്ദ്രമൈതാനത്തുമായി 225ലേറെ സെഷനുകളാണ് ഹോർത്തൂസിൽ ഒരുങ്ങുന്നത്. എത്തുന്നത് ലോകപ്രശസ്ത എഴുത്തുകാരും ചലച്ചിത്രകാരന്മാരും ചരിത്രകാരന്മാരും കഥപറച്ചിലുകാരുമെല്ലാം ചേർന്ന വൻ സംഘം. വിശദ വിവരങ്ങൾക്ക്: manoramahortus.com
- Also Read മനോരമ ഹോർത്തൂസിന് ഇന്നു തുടക്കം; രാവിലെ 11 മുതൽ ചർച്ചാ സെഷനുകൾ, വൈകിട്ട് 6ന് മമ്മൂട്ടി തിരി തെളിക്കും
ഹോർത്തൂസിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന ഇൻസ്റ്റലേഷനുകളിലൊന്ന് (ചിത്രം: മനോരമ ഓൺലൈൻ)
ഹോർത്തൂസിന്റെ കൗതുകങ്ങൾ വേദിയിൽനിന്നു തന്നെ തുടങ്ങുന്നു. ചരിത്രത്തിലേക്കു കാലൂന്നിയാണ് ഹോർത്തൂസ് വേദികളിലൂടെയുള്ള നമ്മുടെ യാത്ര ആരംഭിക്കുന്നതുതന്നെ. ഇന്നത്തെ കേരളം ഉൾപ്പെടുന്ന ദ്രാവിഡദേശത്തെ പണ്ട് അഞ്ചു തിണകളായി (പ്രദേശങ്ങൾ) തരംതിരിച്ചിരുന്നു. ഭൂമിശാസ്ത്ര പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ട ആ തിണകളുടെ പേരുകളാണ് ഓരോ വേദിക്കും. വേദി 1, രാജേന്ദ്രമൈതാനം അറിയപ്പെടുന്നത് കുറിഞ്ചി എന്ന്. വേദി 2, സുഭാഷ് പാർക്ക്: മുല്ലൈ, വേദി 3, സുഭാഷ് പാർക്ക്: മരുതം, വേദി 4, സുഭാഷ് പാർക്ക്: നെയ്തൽ, വേദി 5, സുഭാഷ് പാർക്ക്: പാലൈ. ഇവയ്ക്കു പുറമേ, നിലപാടുതറ, കബനി എന്നീ വേദികളും ചിൽഡ്രൻസ് പവിലിയൻ ഉൾപ്പെടെ വിവിധ പവിലിയനുകളുമുണ്ട്.
- അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
- നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
MORE PREMIUM STORIES
മനുഷ്യൻ അവന്റെ കഥ പറഞ്ഞുകൊണ്ടാണ് ഹോർത്തൂസ് ആരംഭിക്കുന്നതുതന്നെ. ഓരോ മനുഷ്യനും ഒരു തുറന്ന പുസ്തകമാണെന്നു പറയാറില്ലേ. അത്തരത്തിൽ മനുഷ്യർ അവരുടെ കഥ പറയുന്ന ഹ്യൂമൻ ലൈബ്രറിയാണ് ഇത്തവണത്തെ ഹോർത്തൂസിന്റെ വലിയ പ്രത്യേകതകളിലൊന്ന്. സാഹിത്യോത്സവങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ഹ്യുമൻ ലൈബ്രറി തുറക്കുന്നത്– എന്റെ കഥ; ദ് ഹോർത്തൂസ് ലിവിങ് ലൈബ്രറി. നവംബർ 27ന് രാവിലെ 10ന് കബനി വേദിയിൽ ഇത് ആരംഭിക്കും. നിലപാടുകൾ കൊണ്ട് ശ്രദ്ധേയരായവർ അവരുടെ മനസ്സു തുറക്കുന്ന നിലപാടുതറയും കേൾവിക്കാർക്കായി ഒരുങ്ങുകയാണ്. ആദ്യ ദിനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് വേദിയിലെത്തുന്നത്.
- Also Read മനോരമ ഹോർത്തൂസ്: 7 വേദികൾ, ഇന്ന് 47 സെഷനുകൾ; പ്രവേശനം സൗജന്യം
സാഹിത്യവും ചരിത്രവുമൊക്കെ ജെൻസീക്ക് ദഹിക്കുമോ എന്ന ചോദ്യം ഹോർത്തൂസിന് ഒട്ടും ചേരുന്നതല്ലെന്നു വ്യക്തമാകുന്ന കാഴ്ചയാണ് ഹോർത്തൂസ് വേദിയിലാകെ. ഇവിടെക്കണ്ടതിലേറെയുെ ജെൻസീ തലമുറയാണ്. പുസ്തകശാലയിലും മലയാള മനോരമയുടെ ചരിത്ര പവലിയനിലുമെല്ലാം അവരാണു നിറയെ. ജെൻസീ ചിന്തകൾ പങ്കുവയ്ക്കുന്ന പ്രത്യേക സെഷനുകളും ഹോർത്തൂസിലുണ്ട്. ‘നിധി തേടി ഞാൻ അകലങ്ങളിലേക്കു പോകാറില്ല. എപ്പോഴെല്ലാം ഞാൻ പുസ്തകശാലകളിലേക്കു പോകുന്നോ അപ്പോഴെല്ലാം ആ നിധി ഞാൻ കണ്ടെത്താറുണ്ട്’– എഴുത്തുകാരനായ മൈക്കേൽ എംബ്രിയുടെ വാക്കുകളെ അന്വർഥമാക്കുന്ന നിധിയാണ് കായൽത്തീരത്ത് ഒരുക്കിയിരിക്കുന്ന മറ്റൊരു കൗതുകം. ഹോർത്തൂസ് ഔദ്യോഗികമായി ആരംഭിക്കുന്നതിന് ഒരു ദിവസം മുൻപേ പുസ്തകശാല പ്രവർത്തനം ആരംഭിച്ചിരുന്നു. പല പ്രസാധകരുടെ ആയിരക്കണക്കിനു ടൈറ്റിലുകൾ ഇനംതിരിച്ച് ഇവിടെ കാണാം. ഹോർത്തൂസിന്റെ വിളംബര പ്രഖ്യാപനം എന്ന പോലെ നേരത്തേതന്നെ ഇവിടേക്ക് വായനക്കാർ ഒഴുകിയെത്തിയിരുന്നു. ഹോർത്തൂസിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന പുസ്തകശാല (ചിത്രം: മനോരമ ഓൺലൈൻ)
ഇതോടൊപ്പമാണ് മലയാള മനോരമയുടെ ചരിത്രം പറയുന്ന പവലിയനും. മലയാള മനോരമ പത്രത്തിന്റെ ആദ്യത്തെ കോപ്പി മുതൽ സുപ്രധാന ചരിത്ര മുഹൂർത്തങ്ങളിലിറങ്ങിയ ഒന്നാം പേജുകള്‍ ഉൾപ്പെടെ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. ഒപ്പം മനോരമയുടെ പ്രശസ്തങ്ങളായ കാർട്ടൂണുകളും. ചരിത്രത്തിലൂടെയുള്ള ഒരു യാത്രയാണ് ഈ പവലിയനിൽ നിങ്ങളെ കാത്തിരിക്കുന്നത്. അവിടെനിന്നിറങ്ങി ഓരോ വേദികളിലേക്കും സഞ്ചരിക്കുമ്പോഴും കൗതുകക്കാഴ്ചകളാണ്. ഓരോ വേദിക്കും അതിന്റേതായ ‘ഐഡന്റിറ്റി’ നൽകിക്കൊണ്ടാണ്ട് തയാറാക്കിയിരിക്കുന്നത്. വമ്പൻ പെയിന്റിങ്ങും, വലിയൊരു പുസ്തകവും ഗ്രന്ഥശാലയുമെല്ലാമാണ് വേദിയുടെ പശ്ചാത്തലമാകുന്നത്. ഓല മെടഞ്ഞും, മുളങ്കാൽ നാട്ടിയുമൊക്കെ അതിനെ മനോഹരമാക്കിയിരിക്കുന്നു.
വേദികൾക്കിടയിലൂടെ നടക്കുമ്പോൾ അക്ഷരങ്ങളുടെ വിവിധങ്ങളായ ഇൻസ്റ്റലേഷനുകളും നിങ്ങളെ ആകർഷിക്കും. ഓരോ ഇൻസ്റ്റലേഷനും ഓരോ സെൽഫി പോയിന്റായി മാറുന്നു. ആ യാത്രയ്ക്കിടെ നിങ്ങളെ നോക്കി മോഹൻലാലും മമ്മൂട്ടിയും സത്യനും നസീറുമെല്ലാം ചിരിക്കുന്നുണ്ടാകും. അത്തരം കൗതുകക്കാഴ്ചകളാണെങ്ങും.
അറിവാണ് ഇവിടെ ആഘോഷമാകുന്നത്. ഞാൻ–നീ– നാം, നമ്മളെല്ലാവരുമുണ്ട്. നമുക്കായി ഈ ഉദ്യാനം തയാറായിക്കഴിഞ്ഞു– മലയാള മനോരമ വിളിക്കുന്നു, വരൂ ഹോര്‍ത്തൂസിന്റെ ഏറ്റവും പുതിയ എഡിഷനിലേക്ക്, അറിവിന്റെ തീവ്രാനുഭവങ്ങളിലേക്ക്... English Summary:
Welcome to Manorama Hortus 2025: Malayala Manorama Horthus 2025 launches in Kochi, bringing together Human Library, Books, Knowledge, Art, Literature, Culture, Cinema and More. |