കോഴിക്കോട് ∙ അരക്കോടി രൂപയിലേറെ വിലവരുന്ന മാരക രാസലഹരിയുമായി കോഴിക്കോട് നഗരത്തിൽ രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. 250 ഗ്രാം എംഡിഎംഎ, 44 ഗ്രാമിൽ ഏറെ എക്സ്റ്റസി ഗുളികകൾ, 1.5 ഗ്രാം തൂക്കം വരുന്ന 99 എൽഎസ്ഡി സ്റ്റാംപുകൾ തുടങ്ങിയവയാണ് പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് കുണ്ടുങ്ങൽ എംസി ഹൗസിൽ മുഹമ്മദ് സഹദ്(27), കോഴിക്കോട് തിരുവണ്ണൂർ നടയിൽ ഇർഫാൻസ് ഹൗസിൽ മുഹമ്മദ് ഇർഫാൻ(29) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
കോഴിക്കോട് സിറ്റി ഡിസിപി അരുൺ കെ. പവിത്രന്റെ കീഴിൽ നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ എ.ജെ.ജോർജ് നേതൃത്വം നൽകിയ ഡാൻസാഫ് സംഘവും കോഴിക്കോട് കസബ എസ്ഐ സനീഷിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ബെംഗളൂരുവിൽ നിന്നുള്ള ടൂറിസ്റ്റ് ബസുകൾ, റെയിൽവേ സ്റ്റേഷനുകൾ, കെഎസ്ആർടിസി പ്രൈവറ്റ് ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ പിടി മുറുക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ബെംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസ്സിൽ എത്തിയ രണ്ടു പേരിൽനിന്നു ലഹരിമരുന്നുകൾ കണ്ടെത്തിയത്.
∙ഒളിപ്പിച്ചത് വാട്ടർ ഹീറ്ററിൽ
- ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
- അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
- വൃക്കകള്‍ തകർന്ന് ജനം: കേരളത്തിന്റെ സമീപ സംസ്ഥാന ഗ്രാമത്തിലെ മഹാമാരി: കാറ്റോ വെള്ളമോ? എങ്ങനെയാണീ അജ്ഞാതരോഗം പടരുന്നത്?
MORE PREMIUM STORIES
വാട്ടർ ഹീറ്ററിന്റെ സ്റ്റീൽ ടാങ്കിനുള്ളിൽ ടേപ്പ് ചുറ്റി ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച ലഹരി മരുന്നാണ് പിടികൂടിയത്. ഈ മാസം ഡാൻസാഫ് സംഘം നടത്തുന്ന ആറാമത്തെ ലഹരി വേട്ടയാണിത്. എംഡിഎംഎ അടങ്ങിയ എക്സ്റ്റസി ഗുളികകൾ ജ്യൂസിൽ കലർത്തിയാണ് യുവാക്കൾക്ക് നൽകുന്നത്. ഈ രീതിയിലാണ് വിദ്യാർഥികളെയും സ്ത്രീകളെയും മറ്റും ഈ മാരക ലഹരിമരുന്നിന് അടിമയാക്കുന്നത്. നാവിനടിയിൽ വച്ച് ഉപയോഗിക്കുന്ന ലഹരി സ്റ്റാംപുകളായ എൽഎസ്ഡി 99 എണ്ണമാണ് പിടികൂടിയത്. 10 ദിവസം കൊണ്ട് ഇത്രയും ലഹരിമരുന്നുകൾ നഗരത്തിലെ ആവശ്യക്കാർക്കിടയിൽ വിറ്റുതീരാറുണ്ടെന്നാണ് പിടിയിലായ പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തിയത്
∙ എജ്യുക്കേഷൻ കൺസൾട്ടൻസിയുടെ മറവിൽ വിൽപന
പിടിയിലായ രണ്ടുപേരും മാങ്കാവിലെ ഡ്രീം പാത്ത് എന്ന എജ്യുക്കേഷൻ കൺസൾട്ടൻസി നടത്തുന്നവരാണ്. ഈ കൺസൾട്ടൻസിയുടെ മറവിൽ ലഹരി ഇടപാടുകൾ നടക്കുന്നുണ്ട് എന്നുള്ള രഹസ്യവിവരം ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്തിനു ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവർ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണ വലയത്തിൽ ആയിരുന്നു.
കഴിഞ്ഞ ആഴ്ച ഇരുവരും ബെംഗളൂരുവിലേക്കു പോയെന്ന വിവരം മനസ്സിലാക്കിയ സിറ്റി ഡാൻസാഫ് സംഘം കൃത്യമായി ഇവരെ നിരീക്ഷിച്ചു വന്നതിനു പിന്നാലെയാണ് രാവിലെ നഗരത്തിലെത്തിയ ഇരുവരെയും പിടികൂടാനായത്. ബെംഗളൂരുവിൽനിന്ന് കോഴിക്കോട് പുതിയ ബസ് സ്റ്റാൻറിൽ ഇറങ്ങിയ പ്രതികളെ ഡാൻസാഫ് സംഘം തടഞ്ഞു നിർത്തിയെങ്കിലും ഇവരിൽനിന്ന് ആദ്യം ഒന്നും കണ്ടെത്താനായില്ല. കോഴിക്കോട് ഡാൻസാഫ് സംഘം പിടിച്ച ലഹരി വസ്തുക്കൾ (Photo: Special Arrangement)
രാസ ലഹരികൾ ഒളിപ്പിച്ച വാട്ടർ ഹീറ്ററുകൾ പാഴ്സലായി കോഴിക്കോട്ടേക്ക് എത്തിച്ച ബസ്സും ബെംഗളൂരുവിൽനിന്ന് പ്രതികൾ കോഴിക്കോട്ടേക്ക് സഞ്ചരിച്ച ബസ്സും ഒന്നായിരുന്നില്ല. അതിനാൽ തന്നെ ഒരിക്കലും പിടിക്കപ്പെടില്ല എന്ന ആത്മവിശ്വാസമായിരുന്നു പ്രതികളുടേത്. എന്നാൽ പ്രതികളുടെ എല്ലാ തന്ത്രപരമായ നീക്കങ്ങളെയും നിഷ്പ്രഭമാക്കി വളരെ ആസൂത്രിതമായ നീക്കത്തിലൂടെയാണ് ഡാൻസാഫ് സംഘം പാഴ്സലുകൾ കണ്ടെത്തിയത്. മുൻപും ഇതേ മാതൃകയിൽ ലഹരിവസ്തുക്കൾ നാട്ടിലേക്ക് എത്തിച്ചതായി പ്രതികൾ പൊലീസിനോട് സമ്മതിച്ചു. ഇവരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ലഹരിമരുന്ന് സംഘത്തിലെ മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.
∙ കടത്തിന് പുതിയ രീതികൾ
വസ്ത്ര വ്യാപാരത്തിനു വരുന്ന പാഴ്സലുകൾ, മാഗ്‌നറ്റ് ബോക്സുകളിൽ വാഹനത്തിന്റെ ശ്രദ്ധിക്കപ്പെടാത്ത ഭാഗങ്ങളിൽ ഒട്ടിക്കുക, വാട്ടർ ഹീറ്റർ, അയേൺ ബോക്സ്, ഇലക്ട്രിക് കെറ്റിൽ, ഫാൻ തുടങ്ങിയ ഉപകരണങ്ങളിൽ ഒളിപ്പിക്കുക, കുറിയർ ബുക്ക് ചെയ്ത് ഷൂ, മരുന്ന് അയക്കുന്നതിൽ ഒളിപ്പിക്കുക തുടങ്ങിയ രീതികളാണ് കോഴിക്കോട് പോലുള്ള നഗരങ്ങളിൽ ലഹരിമരുന്നു കടത്തുകാർ കൂടുതലായി ഉപയോഗിക്കുന്നതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രതികളെ ചോദ്യം ചെയ്ത് ലഭിക്കുന്ന വിവരങ്ങൾ കൂടി അടിസ്ഥാനമാക്കി കൂടുതൽ ഇടങ്ങളിൽ തിരച്ചിൽ നടത്താനാണ് ഡാൻസാഫ് സംഘം ഒരുങ്ങുന്നത്.
ഡാൻസാഫ് എഎസ്ഐമാരായ കെ. അഖിലേഷ് , അനീഷ് മൂസാൻ വീട്, എസ്‌സിപിഒ സുനോജ് കാരയിൽ, ലതീഷ്, സരുൺ കുമാർ, ശ്രീശാന്ത്, ഷിനോജ്, അതുൽ, അഭിജിത്ത്, ദിനീഷ്, മഷ്ഹൂർ. കസബ സ്റ്റേഷൻ എസ്‌സിപിഒ ഷിജിത്ത്, വിപിൻ ചന്ദ്രൻ, സിപിഒ അബ്ദുറഹ്മാൻ, അനൂപ് ഇർഷാദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. English Summary:
Two Arrested in Major Drug Seizure in Kozhikode: Arrested individuals were running a drug racket under the guise of an education consultancy firm. |