തിരുവനന്തപുരം ∙ ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെ പ്രത്യേക അന്വേഷണ സംഘം കൂടുതല്‍ അറസ്റ്റുകളിലേക്ക് കടക്കുമെന്നു സൂചന. ദേവസ്വം ബോര്‍ഡിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച് എസ്‌ഐടിക്ക് വ്യക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് കൂടുതല്‍ നടപടിയിലേക്കു നീങ്ങുന്നത്. സ്വര്‍ണം കൊടുത്തുവിട്ട സമയത്തെ ദേവസ്വം കമ്മിഷണറുടെ ചുമതല വഹിച്ചിരുന്നത് ആരായിരുന്നുവെന്ന് വ്യക്തത വരുത്തി പേര് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് രേഖപ്പെടുത്തും. ഹൈക്കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കുന്നതിനു മുന്‍പ് ഇന്നലെ രാത്രി തന്നെ പ്രധാന വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍ എസ്‌ഐടി നീക്കം നടത്തിയെങ്കിലും സാങ്കേതികമായ തടസങ്ങള്‍ മൂലം അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. ഇനി ഹൈക്കോടതി നിര്‍ദേശപ്രകാരം മുന്നോട്ടുപോകാനാണ് തീരുമാനം.
ദ്വാരപാലക ശില്‍പങ്ങളിലെയും കട്ടിളപ്പടിയിലെയും സ്വര്‍ണം കവര്‍ന്നതില്‍ രണ്ടു കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരുന്നത്. രണ്ടു കേസുകളിലും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയാണ് ഒന്നാം പ്രതി. പ്രതിപ്പട്ടികയിലുള്ള ദേവസ്വം ഉദ്യോഗസ്ഥരായ മുരാരി ബാബുവും സുധീഷ് കുമാറും അറസ്റ്റിലായി. കട്ടിളപ്പടി കേസില്‍ മൂന്നു മുതലുള്ള പ്രതികള്‍ അന്നത്തെ ദേവസ്വം ഉദ്യോഗസ്ഥരാണ്. മൂന്നാം പ്രതി അന്നത്തെ ദേവസ്വം കമ്മിഷണറും, നാലാം പ്രതി തിരുവാഭരണം കമ്മിഷണറുമാണ്. എക്‌സിക്യൂട്ടീവ് ഓഫിസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ അസിസ്റ്റന്‍ എന്‍ജിനീയര്‍ എന്നിവരും 2019ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളും പ്രതിപട്ടികയിലുണ്ട്.
സുധീഷ് കുമാറിനെ ചോദ്യം ചെയ്തതില്‍നിന്നും വീട് റെയ്ഡ് ചെയ്തതില്‍നിന്നും ചില നിര്‍ണായക രേഖകള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ മുതിര്‍ന്ന ദേവസ്വം ഉദ്യോഗസ്ഥരുടെ അറസ്റ്റുമായി മുന്നോട്ടുപോകാനാണ് എസ്‌ഐടിയുടെ നീക്കം. 2019 മാര്‍ച്ച് 6നാണ് സ്വര്‍ണപ്പാളികള്‍ ചെമ്പാണെന്നു രേഖപ്പെടുത്തി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു കൈമാറാന്‍ ദേവസ്വം കമ്മിഷണര്‍ ബോര്‍ഡിനു ശുപാര്‍ശ നല്‍കിയത്. എക്‌സിക്യൂട്ടീവ് ഓഫിസര്‍ നല്‍കിയ കത്തില്‍ ‘സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികള്‍’ എന്നു രേഖപ്പെടുത്തിയിരുന്നതാണ് ദേവസ്വം കമ്മിഷണറുടെ കത്തില്‍ ചെമ്പ് മാത്രമായത്.
Also Read ഹരിയാനയിൽ 25 ലക്ഷം വോട്ട് കവർന്നെന്ന് രാഹുൽ: ‘സർക്കാരിനെത്തന്നെ തട്ടിയെടുത്തു’
മാതാപിതാക്കളുടെ വിശ്വാസം തെറ്റ്, മക്കൾ മനസ്സു തുറക്കുന്നത് ‘ജീവനില്ലാത്ത’വയോടും; മന്ത്രവാദത്തിലും വിശ്വാസം! ലൈംഗിക അതിക്രമം തുറന്നു പറയുമോ?
അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
MORE PREMIUM STORIES
ഈ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ബോര്‍ഡ് 2019 മാര്‍ച്ച് 20ന് പാളികള്‍ പോറ്റിക്കു കൈമാറാന്‍ തീരുമാനമെടുക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മിഷണര്‍ ആയിരുന്ന എന്‍.വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. സ്വര്‍ണം പൂശലിനു ശേഷം ബാക്കി വന്ന സ്വര്‍ണം ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിനായി ഉപയോഗിക്കുന്നതിന് അഭിപ്രായം തേടി ഉണ്ണികൃഷ്ണന്‍ പോറ്റി മെയില്‍ അയച്ചതു ദേവസ്വം കമ്മിഷണര്‍ ആയിരുന്ന എന്‍.വാസുവിനായിരുന്നു. ഇതിന്റെ തുടര്‍നടപടികളിലും എസ്‌ഐടി സംശയം രേഖപ്പെടുത്തിയിരുന്നു.
Also Read എസ്ഐആറോ തിരഞ്ഞെടുപ്പോ?; ഉത്തരവുകളിലൂടെ യുദ്ധം
എന്‍.വാസു 2019 നവംബറില്‍ പ്രസിഡന്റായപ്പോള്‍ കേസില്‍ പ്രതിയായ സുധീഷ് കുമാറിനെയാണ് പഴ്‌സനല്‍ അസിസ്റ്റന്റാക്കിയത്. കട്ടിളപ്പാളിയും ദ്വാരപാലക ശില്‍പപാളികളും അഴിക്കുന്ന സമയത്ത് ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസറായിരുന്നു സുധീഷ്. എന്‍.വാസുവിന്റെ പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളെക്കുറിച്ചു വിവരങ്ങള്‍ ശേഖരിച്ച പ്രത്യേക അന്വേഷണസംഘം വരുംദിവസങ്ങളില്‍ ഇവരെ ചോദ്യം ചെയ്യുമെന്നാണു സൂചന. സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പപാളികള്‍ ചെമ്പ് എന്ന് എഴുതാന്‍ ചില ഉദ്യോഗസ്ഥര്‍ വഴിവിട്ടു സഹായം നല്‍കിയിട്ടുണ്ടെന്നാണു വിവരം. അന്ന് വാസുവിന്റെ ഓഫിസിലുണ്ടായിരുന്ന ചിലര്‍ ഇപ്പോള്‍ ദേവസ്വം ബോര്‍ഡില്‍ വിജിലന്‍സ് വിഭാഗത്തില്‍ അടക്കം ചുമതലകളിലുണ്ട്. നിലവില്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ എ.പത്മകുമാറാണ് 2019 നവംബര്‍ വരെ ബോര്‍ഡ് പ്രസിഡന്റ്. കെ.പി.ശങ്കരദാസ്, എന്‍.വിജയകുമാര്‍ എന്നിവരായിരുന്നു ബോര്‍ഡ് അംഗങ്ങള്‍.
അതേസമയം, നഷ്ടപ്പെട്ട സ്വര്‍ണം എത്രയെന്നു കൃത്യമായി കണ്ടെത്തണമെന്നാണ് ഹൈക്കോടതി എസ്‌ഐടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ശബരിമലയില്‍നിന്ന് അറ്റകുറ്റപ്പണികള്‍ക്കു കൊണ്ടുപോയ പാളികള്‍ അപ്പാടെ തന്നെ മാറ്റി വിറ്റുവെന്ന സംശയവും എസ്‌ഐടിക്കുണ്ട്. പാളികള്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചെടുത്തുവെന്ന പ്രതികളുടെ മൊഴികള്‍ അന്വേഷണം വഴിതെറ്റിക്കാനാണെന്നാണ് എസ്‌ഐടിയുടെ വിലയിരുത്തല്‍. സ്വര്‍ണം വേര്‍തിരിച്ചുവെന്നു വരുന്നതോടെ ചെമ്പുപാളികള്‍ നഷ്ടപ്പെടുകയും സ്വര്‍ണമോഷണത്തിലേക്കു മാത്രമായി കേസ് ഒതുങ്ങുകയും ചെയ്യും.
എന്നാല്‍ ശബരിമലയില്‍നിന്നു കൊണ്ടുപോയ ശില്‍പങ്ങളും പാളികളും അതിന്റെ വിശ്വാസപരമായ മൂല്യം കണക്കാക്കി കോടികള്‍ക്കു വിറ്റിട്ടുണ്ടെങ്കില്‍ കേസിന്റെ വ്യാപ്തി മറ്റൊരു തലത്തിലേക്കു മാറും. അമൂല്യമായ വസ്തുക്കള്‍ കടത്തുന്ന ഏതെങ്കിലും രാജ്യാന്തര സംഘത്തിനു തട്ടിപ്പില്‍ ഏന്തെങ്കിലും ബന്ധമുണ്ടോ എന്ന തരത്തിലും അന്വേഷണം നടക്കുന്നുണ്ട്. English Summary:
Sabarimala Gold Theft Case Devaswom Board Officials Under Scrutiny : Investigation is intensifying with potential arrests of Devaswom Board officials. The SIT is delving deeper into the discrepancies related to the gold plating and missing gold, following the High Court\“s directives to ascertain the exact amount of gold lost.