കൽപറ്റ ∙ വയനാട് എയർസ്ട്രിപ് സ്ഥലപരിശോധന നടപടികൾക്കു വീണ്ടും തുടക്കമാകുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ കിഫ്ബി, റൈറ്റ്സ്–കിഫ്കോൺ സംഘം വയനാട്ടിലെത്തി സ്ഥലപരിശോധന നടത്തി സാധ്യതാപഠനം ആരംഭിക്കുമെന്നാണു വിവരം. നേരത്തെ കിഫ്ബി സംഘം സ്ഥലപരിശോധന നടത്തിയശേഷം 2024 ഓഗസ്റ്റിൽ സാധ്യതാപഠനത്തിനുള്ള ഏജൻസിയെ നിശ്ചയിക്കാൻ കെ റെയിലി (കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ) നെ ഗതാഗതവകുപ്പ് ചുമതലപ്പെടുത്തിയിരുന്നു. തുടർന്ന് റൈറ്റ്സ് (റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസസ്)– കിഫ്കോൺ നൽകിയ ടെൻഡറിന് സർക്കാർ അനുമതി നൽകുകയും ചെയ്തു. എന്നാൽ, കെ റെയിലിനു കൺസൽറ്റൻസിയെ കണ്ടെത്താൻ മാത്രമേ അധികാരമുള്ളൂവെന്ന ടെൻഡർ നിബന്ധന പാലിക്കപ്പെട്ടില്ലെന്നതിനാൽ സാധ്യതാപഠനം നീണ്ടുപോയി. ഈ നിബന്ധന നീക്കി ടെൻഡറിനു സർക്കാർ വീണ്ടും അനുമതി നൽകിയതോടെയാണു ചുവപ്പുനാട അഴിഞ്ഞത്. കിഫ്ബി സീനിയർ പ്രോജക്ട് അഡ്വൈസർ സുകുമാരണ്ണയർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണു സ്ഥലപരിശോധനയ്ക്കെത്തുകയെന്നാണ് അറിയിപ്പ് ലഭിച്ചതെന്ന് വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി പറഞ്ഞു.
നേരത്തെ വയനാട് എയർസ്ട്രിപ് സാധ്യതാപഠനത്തിനായി സംസ്ഥാന സർക്കാർ 1.17 കോടി രൂപ അനുവദിച്ചിരുന്നു. വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ 2023ലെയും 2024ലെയും ബജറ്റിൽ 4.51 കോടി രൂപയും അനുവദിച്ചു. ഇതിനു പുറമെ 2025ലെ ബജറ്റിൽ വയനാട്, കാസർകോഡ്, ഇടുക്കി എയർസ്ടിപ്പുകൾക്കായി 1.50 കോടി രൂപയും അനുവദിച്ചെങ്കിലും തുടർപ്രവർത്തനങ്ങളുണ്ടായില്ല. ടെൻഡറിലെ നിബന്ധന ഒഴിവാക്കിയതിനാലും ഫണ്ടിന്റെ അഭാവമില്ലാത്തതിനാലും ഡിപിആർ തയാറാക്കുന്നതിനുൾപെടെ ഇനി സാങ്കേതിക തടസ്സങ്ങളുണ്ടാകില്ലെന്നാണു വിലയിരുത്തൽ.
വാര്യാട് എസ്റ്റേറ്റ്, ചേലോട് എസ്റ്റേറ്റ്, കാരാപ്പുഴ പദ്ധതി പ്രദേശം എന്നിവിടങ്ങളിലാകും വിദഗ്ധസംഘത്തിന്റെ സന്ദർശനം. ഓരോ ഭൂമിയുടെയും ആകെ വിസ്തൃതി, കെട്ടിടങ്ങളുടെ എണ്ണം, ജലസ്രോതസ്സ്, കണക്ടിവിറ്റി തുടങ്ങിയ കാര്യങ്ങൾ സംഘം പരിശോധിക്കും. മറ്റു ചില സ്ഥലങ്ങളും കണ്ടെത്തിയിട്ടുണ്ടെങ്കിലും പനമരം ചീക്കല്ലൂരിലെ ഭൂമിക്കാണു നിലവിലെ സാഹചര്യത്തിൽ പ്രഥമ പരിഗണന. നേരത്തെ എയർസ്ട്രിപ്പിനായി എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന്റെ സാധ്യത പരിശോധിച്ചെങ്കിലും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ വിഘാതമായി.
ഈ പ്രദേശം മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിനായി ഏറ്റെടുത്തതോടെ ആ അധ്യായം അടഞ്ഞു. കൽപറ്റ, ബത്തേരി, മാനന്തവാടി തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്നുവെന്നതും വയനാടിന്റെ മധ്യഭാഗത്തായി എയർസ്ട്രിപ്പിനാവശ്യമായ എല്ലാ ഭൂമിശാസ്ത്രഘടകങ്ങളും ഒത്തിണങ്ങുന്ന ഭൂമിയാണെന്നതും ചീക്കല്ലൂരിന് അനുകൂലമാണ്. പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളുടെ അതിർത്തിയായ ചീക്കല്ലൂരിൽ നൈറ്റ് ഫ്രാങ്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സാധ്യതാപഠനം നടത്തി എയർസ്ട്രിപ്പിന് അനുകൂലമാണെന്നു കണ്ടെത്തിയിരുന്നു. എന്നാൽ, തുടർപ്രവർത്തനങ്ങളുണ്ടായില്ല. ADVERTISEMENT Go AD-FREE English Summary:
Wayanad airstrip feasibility study is set to resume with a KIIFB and RITES-KIFCON team scheduled to visit Wayanad within two weeks. This resumption follows a delay caused by tender condition issues, now resolved by the government, paving the way for technical progress and potential DPR preparation. |
|