ഒരു ജനാധിപത്യ സർക്കാർ ജനങ്ങളോട് എപ്പോഴും ഉത്തരം പറയേണ്ടതുണ്ട്. അതിലൂടെ ഭരണം സുതാര്യമാകുകയും ജനങ്ങളുടെ പങ്കാളിത്തം വർധിക്കുകയും ചെയ്യും. സ്വാതന്ത്യ്രത്തിന്റെ 58–ാം വാർഷികം ആഘോഷിച്ച 2005ൽ ജനങ്ങൾക്കു ലഭിച്ച മറ്റൊരു സ്വാതന്ത്യ്രമായിരുന്നു സർക്കാരിൽനിന്നു വിവരങ്ങൾ അറിയാനുള്ള അവകാശം.
അതുകൊണ്ടുതന്നെ, വിവരാവകാശനിയമം പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സർവേ ഇപ്പോൾ ശുപാർശ ചെയ്തത് ജനാധിപത്യ വിശ്വാസികളെയാകെ ആശങ്കയിലാഴ്ത്തുന്നു.
JUST IN
28 MINUTES AGO മകളെ കനാലിൽ മുക്കിക്കൊന്നു, കൊലപാതകം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ; പ്രതിയെ പിടികൂടി പൊലീസ് Latest News
1 HOUR 18 MINUTES AGO മാഞ്ഞു, പാട്ടിന്റെ നിലാവ്; സംഗീത സംവിധായകൻ എസ്.പി.വെങ്കടേഷ് ഇനി ഓർമ Latest News
1 HOUR 23 MINUTES AGO അരൂർ– തുറവൂർ ഉയരപ്പാതയുടെ താഴെ കുഴി നിറഞ്ഞ വഴി നടുവൊടിക്കുന്നു Alappuzha
VIEW MORE
ജനാധിപത്യത്തിൽ ജനങ്ങളാണു യജമാനരെന്നു പറയുമെങ്കിലും പല കാര്യങ്ങളും രഹസ്യമാക്കിവച്ചുകൊണ്ടു പല കാലങ്ങളിലും ഭരണകൂടവും ഉദ്യോഗസ്‌ഥവൃന്ദവും ജനങ്ങളെ അടിച്ചമർത്തുകയായിരുന്നു. ഏഴു വർഷംമുൻപ് വിവരാവകാശ കമ്മിഷണർമാരുടെ നിയമനം സംബന്ധിച്ച കേസിന്റെ വിധിയിൽ സുപ്രീം കോടതി പറഞ്ഞു: ‘വിവരാവകാശനിയമം അഭിപ്രായസ്വാതന്ത്ര്യം ഉറപ്പാക്കാൻ മാത്രമുള്ളതല്ല. ശരിയായ രീതിയിൽ നടപ്പാക്കിയാൽ ഈ നിയമത്തിനു സദ്ഭരണം സാധ്യമാക്കാനുള്ള ശേഷിയുണ്ട്’. ഇത്തരത്തിൽ നിർണായക പ്രാധാന്യമുള്ള വിവരാവകാശനിയമത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കാനുള്ള ശുപാർശകളാണ് ഇപ്പോൾ സാമ്പത്തിക സർവേയിലൂടെ കേന്ദ്രസർക്കാർ നടത്തിയിരിക്കുന്നതെന്നാണ് ആശങ്ക. ADVERTISEMENT Go AD-FREE
‘ഹീറോ’ ആഫ്രിക്കയിലും ഹീറോ; ലാറ്റിനമേരിക്കയെ വരുതിയിലാക്കി ടിവിഎസും ബജാജും; അമേരിക്കയും കീഴടങ്ങും... എന്താണീ വിജയത്തിനു പിന്നിൽ?
ബാല്യകാലസുഹൃത്തും ചതിച്ചു: ചൈനീസ് പട്ടാളത്തിൽ പ്രമോഷനു വരെ ‘കൈമടക്ക്’; കലിതുള്ളി ഷി, ആണവരഹസ്യം വിറ്റതിനോ ഈ പുറത്താക്കൽ?
ആധാർ ദുരുപയോഗം ഇനി നടക്കില്ല! പഴങ്കഥയാകും ഫോട്ടോകോപ്പിയും; വേണ്ട വിവരങ്ങൾ മാത്രം ഈ ക്യുആർ വഴി നൽകാം; ഉടൻ വരുന്ന വമ്പൻ മാറ്റങ്ങൾ ഇവ...
MORE PREMIUM STORIES
വിവരാവകാശ വ്യവസ്ഥകൾ ഭരണനിർവഹണത്തിനു തടസ്സമാകുന്നുവെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച സർവേയിലെ വിലയിരുത്തൽ. ഭരണപരമായ കുറിപ്പുകളും കരടുമെല്ലാം പുറത്തുവരുമെന്ന സ്ഥിതിയുണ്ടാകുമ്പോൾ ഉദ്യോഗസ്ഥർ ധൈര്യപൂർവം അഭിപ്രായങ്ങൾ പറയുന്നതിൽനിന്നു പിൻവാങ്ങുമെന്നും ഫലപ്രദമായ ഭരണത്തിന് ആവശ്യമായ തുറന്ന സമീപനം ഇതോടെ ഇല്ലാതാകുമെന്നും സർവേയിൽ പറയുന്നു. വിവരാവകാശനിയമം സർക്കാരിന്റെ പ്രവർത്തനങ്ങളെ പുറത്തുനിന്നു നിയന്ത്രിക്കാനുള്ള ഉപാധിയായല്ല ഉദ്ദേശിച്ചിട്ടുള്ളതെന്നുകൂടി സർവേ പറയുമ്പോൾ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ ചോദിച്ചുപോകുന്നു: സർക്കാരുകൾക്കു വേണ്ടിയാണോ ജനങ്ങൾക്കു വേണ്ടിയാണോ ഈ നിയമം?
ഇന്ത്യയിൽ ഉണ്ടായിട്ടുള്ള ഏറ്റവും ശക്തമായ നിയമങ്ങളിലൊന്നാണു വിവരാവകാശമെങ്കിലും ഇതിനെ ലഘൂകരിക്കാൻ ഭരണസംവിധാനം വിവിധ പഴുതുകൾ കണ്ടെത്തുന്നത് ജനാധിപത്യവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നതിൽ സംശയമില്ല. യുപിഎ സർക്കാരിന്റെ കാലത്തുകൊണ്ടുവന്ന വിവരാവകാശനിയമം എൻഡിഎ സർക്കാർ ദുർബലമാക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് സർവേയിലെ വിവാദ ശുപാർശകൾ.
അല്ലെങ്കിൽത്തന്നെ വിവരാവകാശനിയമത്തിന്റെ കരുത്തു ചോരുന്നവിധമുള്ള പലവിധ ഇടപെടലുകൾ നടക്കുമ്പോഴാണ് ഈ ശുപാർശകളിലൂടെ പുതിയ ആശങ്കകൂടി ഉരുത്തിരിയുന്നത്. ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ നിയമത്തിന്റെ ഭാഗമായി വിവരാവകാശനിയമത്തിൽ വരുത്തിയ വിവാദ ഭേദഗതി 2025 നവംബറിൽ പ്രാബല്യത്തിലായി. വിവരാവകാശനിയമത്തെ കൂടുതൽ ദുർബലമാക്കുന്നതായിരുന്നു ആ ഭേദഗതി. ഇതോടെ, വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്കു പൊതുതാൽപര്യമുണ്ടെങ്കിൽപോലും ഇനി ആരുടെയും വ്യക്തിഗത വിവരങ്ങൾ മറുപടിയായി ലഭിക്കില്ലെന്ന സ്ഥിതിയായി. ADVERTISEMENT Go AD-FREE
അതുവരെയുള്ള നിയമമനുസരിച്ച് പൊതുതാൽപര്യമില്ലാത്തതും വ്യക്തികളുടെ സ്വകാര്യതയുടെ ലംഘനമാകാൻ സാധ്യതയുള്ളതുമായ വ്യക്തിവിവരങ്ങൾ മറുപടിയായി നൽകേണ്ടതില്ലായിരുന്നു. വ്യക്തിഗത വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന കാരണത്താൽ മറുപടി നിഷേധിക്കാൻ പബ്ലിക് ഇൻഫർമേഷൻ ഓഫിസർമാർക്ക് അധികാരം നൽകുന്നതാണു ഭേദഗതി പ്രകാരമുള്ള വ്യവസ്ഥ. ഇതിനെതിരെ കോൺഗ്രസ് അടക്കമുള്ള പാർട്ടികളും മാധ്യമസംഘടനകളും ശബ്ദമുയർത്തിയിരുന്നു.
വിവരാവകാശനിയമം 20 വർഷം പിന്നിട്ടിട്ടും രഹസ്യാത്മകത മുഖമുദ്രയാക്കുന്നതാണു ഭരണകൂട സമീപനമെന്നു കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ വർഷം ജൂൺ 30 വരെയുള്ള കണക്കിൽ രാജ്യത്തു കെട്ടിക്കിടക്കുന്നതു നാലു ലക്ഷത്തിലേറെ അപ്പീലുകളാണെന്നത് ആ ജനവിരുദ്ധ സമീപനത്തിന്റെ തെളിവല്ലേ? നിസ്സാര കാരണവുമായി വിവരാവകാശ അപേക്ഷ തള്ളിക്കളയുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടികളുമില്ല.
ജനത്തിനു വാഗ്ദാനം ചെയ്യപ്പെട്ട സുതാര്യത പൂർണമായി യാഥാർഥ്യമാകണമെങ്കിൽ സർക്കാർ വിവരാവകാശ നിയമത്തോടൊപ്പമുണ്ടായേതീരൂ. വിവരാവകാശ കമ്മിഷൻ സംവിധാനത്തെ കേന്ദ്ര സർക്കാരിന്റെ കാൽക്കീഴിലാക്കി നിർവീര്യമാക്കുകയല്ല, മറിച്ച് ഭരണഘടനാസ്ഥാപനമാക്കി ഉയർത്തി സദ്ഭരണ താൽപര്യം വ്യക്തമാക്കുകയും അതിലൂടെ ജനാധിപത്യ സംവിധാനത്തിൽ പൗരർക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുകയുമാണു സർക്കാർ ചെയ്യേണ്ടത്. ഈ നിയമത്തെ നിർജീവമാക്കാനുള്ള ശ്രമങ്ങൾക്കെതിരെ പൊതുസമൂഹത്തിന്റെ നിരന്തര ജാഗ്രത ഉണ്ടാവുകയും വേണം. ADVERTISEMENT GO AD-FREE English Summary:
Citizen Rights vs. Bureaucratic Secrecy: The RTI Debate