കണ്ണൂർ ∙ അത്താഴക്കുന്നിൽ കാൽനട യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയ കാർ ടൗൺ പൊലീസ് പിടികൂടി. അപകടത്തിൽ പരുക്കേറ്റ അത്താഴക്കുന്ന് സ്വദേശി ഇബ്രാഹിം ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഡിസംബർ 3ന് രാവിലെ 11.45 നാണ് അപകടം നടന്നത്. ഇബ്രാഹിമിനെ ഇടിച്ച ശേഷം കാർ സമീപത്തെ മതിലിലും ഇടിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇബ്രാഹിമിനെ ആദ്യം കണ്ണൂർ ഗവൺമെന്റ് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി പരിയാരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
അപകടസ്ഥലത്ത് സിസിടിവി ഇല്ലാതിരുന്നത് അന്വേഷണത്തിന് വെല്ലുവിളിയായിരുന്നു. കറുത്ത കാറാണ് ഇടിച്ചത് എന്ന ദൃക്സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ, വാഹനം വന്നതും പോയതുമായ ദിശകളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
അത്താഴക്കുന്ന് ടിപി ഹൗസിൽ അജ്ബീറിന്റെ ഉടമസ്ഥതയിലുള്ള കാർ ഇയാളുടെ ബന്ധു മുംതസീറാണ് ഓടിച്ചത്. ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് ശേഷം കാർ വർക്ക് ഷോപ്പിൽ കൊണ്ടുപോയി അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗിച്ചു വരികയായിരുന്നു. ഓടിച്ച വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു.
English Summary:
Kannur Road Accident: A hit-and-run case in Athazhakkunnu led to the arrest of two individuals after a pedestrian, Ibrahim, was critically injured. The police investigation, aided by CCTV footage, revealed the car involved and its subsequent repair attempts. |
|