കൂറ്റനാട് ∙ പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമ ഓരോ വട്ടം കാണുമ്പോഴും തണ്ണീർക്കോട് ഗ്രാമത്തിലുള്ളവർക്ക് അത് ഓർമയിലേക്കുള്ള മടക്കമാണ്. ഇന്നലെ ശ്രീനിവാസന്റെ നിര്യാണവാർത്ത അറിഞ്ഞപ്പോഴും ആ സിനിമയുടെ ഷൂട്ടിങ് ദിനങ്ങളിലേക്കു പലരും തിരിച്ചുപോയി. 1988ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത, പൊൻമുട്ടയിടുന്ന താറാവിന്റെ ചിത്രീകരണം പൂർണമായി നടന്നത് കൂറ്റനാടിനു സമീപമുള്ള തണ്ണീർക്കോട് ഗ്രാമത്തിലാണ്. സിനിമയുടെ ഭാഗമായിരുന്ന നാഗലശ്ശേരി നാരായണനാണ് സിനിമയ്ക്കായി ഗ്രാമവും പരിസരവും കണ്ടെത്തിയത്. ‘പൊൻമുട്ടയിടുന്ന താറാവ്’ സിനിമയിൽ ഇന്നസന്റ് വേഷമിട്ട കഥാപാത്രത്തിന്റെ വീട്.
സ്വർണപ്പണിക്കാരൻ ഭാസ്‌കരൻ എന്ന കഥാപാത്രമായി ശ്രീനിവാസൻ നടന്ന വഴികൾ ഇന്നും അവിടെ കാണാം. ഷൂട്ടിങ് ദിവസങ്ങളിൽ ചായക്കടയിലും പാടവരമ്പിലും നാട്ടുകാരോടൊപ്പം സമയം ചെലവഴിച്ചിരുന്നു അദ്ദേഹം. സിനിമയിൽ മാമുക്കോയയുടെ ചായക്കടയും മുകളിൽ ശാരിയുടെ ഡാൻസ് ക്ലാസും നടന്നിരുന്ന കെട്ടിടവും വലിയ മാറ്റമില്ലാതെ അവിടെ കാണാം. ജഗതി വെളിച്ചപ്പാടായി ഉറഞ്ഞുതുള്ളിയത് ചാലിശ്ശേരിയിലെ കൗക്കോട് ക്ഷേത്ര പരിസരത്താണ്.
ഇന്നസന്റ് അവതരിപ്പിച്ച പണിക്കരുടെയും ശ്രീനിവാസന്റെ സ്വർണപ്പണിക്കാരന്റെയും വീടുകൾ അടുത്തടുത്താണ്. സിനിമയിലെ കടയുടെ ഉടമയും അഭിനയിച്ചയാളുമായ പുരുഷോത്തമൻ ഇന്നും അന്നത്തെ ഷൂട്ടിങ് ഓർക്കുന്നു. ഗ്രാമത്തിലെ ഒട്ടുമിക്ക ആളുകളും സിനിമയിൽ വിവിധ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രദേശവാസികളായ മംഗലത്ത് വേണുഗോപാലൻ, തണ്ണീർക്കോട് സ്‌കൂളിലെ അധ്യാപകനായിരുന്ന കെ.പി.വേണു, കൃഷ്ണകുമാർ, അന്തരിച്ച കുഞ്ഞുകുട്ടൻ നമ്പ്യാർ തുടങ്ങിയവർ ചെറുവേഷങ്ങളിൽ ക്യാമറയ്ക്കു മുന്നിലെത്തി. English Summary:
Ponmuttayidunna Tharavu filming took place in Thanneerkode village, Kootanad. The movie is a nostalgic reminder for the villagers, especially after the passing of Sreenivasan, showcasing the village\“s charm and the memories created during the film\“s production. |
|