തലശ്ശേരി ∙ വലിയമാടാവിൽ ഒ.ചന്തുമേനോൻ സ്മാരക യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി അൻവിൻ വിജേഷിന്റെ കുറിപ്പിന് അഭിനന്ദനമറിയിച്ചു സ്പീ ക്കർ എ.എൻ.ഷംസീറും മന്ത്രി വി.ശിവൻകുട്ടിയും.
‘ഭക്ഷണം ഒരിക്കലും പാഴാക്കരുത്, അങ്ങ് ഗാസയിലും ഉക്രെയ്നിലുമൊക്കെ ഒരുനേരത്തെ ഭക്ഷണം കിട്ടാതെ വലയുന്ന ഒരുപാടു കുട്ടികളുണ്ട്. നിങ്ങൾ ചാടുന്ന ഓരോ വറ്റിനും ഒരു ജീവന്റെ വിലയുണ്ട്. ആഹാരം അമൂല്യമാണ്, അതു വലിച്ചെറിയേണ്ട സാധനമല്ല’ എന്നാണു അൻവിൻ വിജേഷിന്റെ കുറിപ്പിലുള്ളത്. മലയാളം അധ്യാപിക പാഠഭാഗങ്ങൾ റിവിഷൻ ചെയ്യുന്ന സമയത്ത് ‘ഭക്ഷണം പാഴാക്കരുത്’ എന്ന വിഷയം കൊടുത്തപ്പോൾ അതിനുവേണ്ടി അൻവിൻ എഴുതിയതാണ് കുറിപ്പ്.
‘ഭക്ഷണം പാഴാക്കരുത് എന്നു പറഞ്ഞുകൊടുക്കാറുണ്ടെങ്കിലും ഒ രുകുട്ടിയുടെ കാഴ്ചപ്പാടിലുള്ള വിശപ്പിന്റെ അർഥമെന്തെന്നു അവന്റെ കൊച്ചു വിരലുകളാൽ അടയാളപ്പെടുത്തിയ ഈ വരികൾ പറഞ്ഞു തരുന്നു’ എന്ന ഫെയ്സ്ബുക് കുറിപ്പോടെയാണ് സ്പീക്കർ അൻവിൻ വിജേഷിനെ അഭിനന്ദിച്ചത്.
സിപിഎം കോടിയേരി നോർത്ത് ലോക്കൽ കമ്മിറ്റി അംഗം കോടിയേരി ഈങ്ങയിൽപീടിക വലിയപറമ്പത്ത് ഹൗസിൽ വി.പി.വിജേഷിന്റെയും പുന്നോൽ ബാങ്ക് ജീവനക്കാരി കെ.സി.നിമിഷയുടെയും മകനാണ് അൻവിൻ വിജേഷ്. അൻവിൻ വിജേഷ് English Summary:
Food waste awareness is crucial, as highlighted by Anvin Vijesh, a Kerala student. His poignant message about not wasting food, considering those suffering from hunger globally, has garnered praise from prominent figures. |