കുമളി ∙ ബോഡിനായ്ക്കന്നൂർ വരെ ട്രെയിൻ സൗകര്യമായതോടെ കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ആന്ധ്രപ്രദേശ്, ഒഡീഷ സംഘങ്ങൾ തേനി ജില്ല താവളമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്നാട് പൊലീസ് തേനി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പിടികൂടിയ കഞ്ചാവ് കേസുകളിൽ ഈ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പെട്ടതോടെയാണ് ഇക്കാര്യത്തിൽ പൊലീസിന് സൂചനകൾ ലഭിച്ചിരിക്കുന്നത്.
സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഇത്തരം സംഘങ്ങളിലുണ്ട്. തൊഴിൽ തേടി എത്തുന്നവർ എന്ന പേരിലാണ് ഇവർ യാത്ര ചെയ്യുന്നത്. ട്രെയിൻ മാർഗം എത്തിക്കുന്ന കഞ്ചാവ് രഹസ്യ സങ്കേതത്തിലേക്ക് മാറ്റും. ഇതിനാവശ്യമായ ക്രമീകരണങ്ങൾ തമിഴ്നാട്ടിലുള്ള സഹായികൾ ഏർപ്പെടുത്തും. ഇത്തരം കേന്ദ്രങ്ങളിൽ നിന്നാണ് കഞ്ചാവ് തേടിയെത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ചരക്ക് എത്തിക്കുക. പൊലീസ് തങ്ങളുടെ താവളം കണ്ടെത്താതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും ഇവർ സ്വീകരിക്കും.
കഴിഞ്ഞ ദിവസങ്ങളിൽ ബോഡിനായ്ക്കന്നൂർ, പെരിയകുളം, തേവാരം എന്നിവിടങ്ങളിൽ നിന്ന് പിടികൂടിയ സംഘത്തിലെല്ലാം ആന്ധ്രാപ്രദേശ്, ഒഡീഷ സ്വദേശികൾ ഉൾപ്പെട്ടിരുന്നു. പെരിയകുളത്ത് നിന്ന് 20 കിലോയും തേവാരത്ത് നിന്ന് 14 കിലോയും കഞ്ചാവാണ് പിടികൂടിയത്. ബോഡിനായ്ക്കന്നൂർ വരെ ട്രെയിനിൽ എത്താം എന്നതിനാലാണ് കഞ്ചാവ് ലോബി ഇത്തരം സ്ഥലങ്ങളിൽ ഇത് സൂക്ഷിക്കാൻ രഹസ്യ താവളങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. 2023 ജൂൺ 15നാണ് ബോഡിനായ്ക്കന്നൂരിലേക്ക് 13 വർഷത്തിന് ശേഷം ട്രെയിൻ ഓടിത്തുടങ്ങിയത്.
English Summary:
Ganja Smuggling to Kerala is increasing because Andhra Pradesh and Odisha gangs are using Theni district as a hub, facilitated by train connectivity to Bodinayakanur. Tamil Nadu police have seized significant amounts of cannabis, revealing the involvement of individuals from these states, who use the train route to transport drugs with the help of local accomplices. |
|