LHC0088 • 5 hour(s) ago • views 734
എത്രയോ മഹാപ്രതിഭകളുടെ കാൽപാടുകൾ പതിഞ്ഞ, ചരിത്രത്തിന്റെ തിരയിളക്കങ്ങൾക്കു സാക്ഷിയായ കൊച്ചിക്കായലോരത്തേക്ക് ഏറ്റവും പ്രിയപ്പെട്ടൊരു ഉത്സവത്തിലേക്കെന്നപോലെ ഒഴുകിയെത്തിയവർക്കെല്ലാം മലയാള മനോരമ ഹൃദയപൂർവം നന്ദിപറയുന്നു: നിങ്ങൾ ഓരോരുത്തരും ചേർന്നാണ് ഈ ഹോർത്തൂസ് ദിനങ്ങളെ കേരളം അനന്യമായ സാംസ്കാരികാനുഭവമാക്കിയത്.
ഹോർത്തൂസിനെ നിറഞ്ഞ പങ്കാളിത്തത്തോടെ അവിസ്മരണീയമാക്കിയ കൊച്ചിയോടും കേരളത്തോടും ഇതിനു മിഴിയും മൊഴിയും സമ്മാനിച്ച വാഗ്മികളോടും എഴുത്തുകാരോടും ചിന്തകരോടും കലാപ്രവർത്തകരോടും അവരെ കേൾക്കാനും കാണാനുമെത്തിയവരോടുമെല്ലാം ഹൃദയം നിറഞ്ഞു നന്ദി പറയാതെവയ്യ. ഒട്ടേറെപ്പേരുടെ പങ്കാളിത്തം ആഴവും പരപ്പും നൽകി, അഴകും മിഴിവും പകർന്ന് ഈ സംഗമത്തെ കലാസാംസ്കാരിക ചരിത്രത്തിലെത്തിച്ച നാലു നാളുകൾ അതിമനോഹരമായൊരു കായൽജലച്ചായചിത്രം പോലെ ഇനിയെന്നും ഈ നാടിന്റെ ഓർമയിലുണ്ടാവും.
കഴിഞ്ഞ വർഷം കോഴിക്കോട്ടു നടന്ന ഹോർത്തൂസ് ഒന്നാം പതിപ്പിനു കൈവരിക്കാനായ ജനപ്രീതിയുടെ അഭിമാനവുമായാണ് ഇത്തവണ ഹോർത്തൂസ് കൊച്ചിയിൽ ആയിരമിതളുകളോടെ വിരിഞ്ഞത്. ‘ ഞാൻ –നീ – നാം’ എന്ന ബഹുസ്വരതയുടെ, ഒരുമയുടെ, സന്ദേശമായിരുന്നു രണ്ടാം പതിപ്പിന്റെ അടയാളവാക്യം. പാരസ്പര്യത്തിന്റെ സൗന്ദര്യം നിറഞ്ഞ ആ വാക്യം സാഹോദര്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഉൾക്കൊള്ളലിന്റെയും പങ്കുവയ്ക്കലിന്റെയും വിശാലതയിലേക്ക് ആസ്വാദകരെ കൈപിടിച്ചുകൊണ്ടുപോയി.
- അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
- വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
MORE PREMIUM STORIES
ഞാൻ–നീ–നാം എന്ന ചിന്തയുടെ തുടർച്ചയായി ഹോർത്തൂസ് ആഘോഷിച്ചത് ഒരു രാജ്യത്തെ മാത്രമായിരുന്നില്ല; ഭൂപടത്തിന്റെ അതിർത്തികൾക്കപ്പുറത്തേക്കു പടരുന്ന ഭാഷയെത്തന്നെയാണ്; മനുഷ്യർ എത്തുന്നിടത്തെല്ലാം ഒപ്പമെത്തുന്ന ഭാഷയെ. മറുദേശങ്ങളിൽനിന്നുള്ള എഴുത്തുകാരുടെ നിറഞ്ഞ പ്രാതിനിധ്യം ഈ ദിനങ്ങൾക്കു കൂടുതൽ അർഥം പകരുകയും ചെയ്തു. ഹോർത്തൂസ് ‘സാഹിത്യ ഉദ്യാനം’ പോലെ, കേരളം എന്ന ഉദ്യാനത്തിൽ സഹവർത്തിത്വത്തോടെ കഴിയുന്ന പൂക്കളാണു മലയാളികളെന്ന്, ഉദ്ഘാടനച്ചടങ്ങിൽ മമ്മൂട്ടി പറഞ്ഞതിലും കല കാലവും ദേശവും പിന്നിട്ട് മനുഷ്യർ ജീവിച്ചുകൊണ്ടിരിക്കുന്ന ഓരോ ഇടത്തേക്കും സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നുവെന്ന് ഇന്നലെ യേശുദാസിനുള്ള ‘ഹോർത്തൂസ് ഹാൾ ഓഫ് ഫെയിം’ ആദരമുദ്ര ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ മോഹൻലാൽ പറഞ്ഞതിലും ഉള്ളത് പാരസ്പര്യത്തിന്റെ ഹൃദയമുദ്രകൾതന്നെയാണ്.
കേരളത്തിലെ ഏറ്റവും വലിയ കലാ, സാഹിത്യ, സാംസ്കാരിക ഉത്സവമായ ഹോർത്തൂസിൽ വൈവിധ്യമാണ് ആഘോഷിക്കപ്പെട്ടത്. കഥയും കവിതയും നോവലും നാടകവും സിനിമയും പാട്ടും ആരോഗ്യവും ശാസ്ത്രവും മുതൽ ജെൻ സീയുടെ ചിന്തകൾ വരെ അവിടെയുണ്ടായി. ജീവിതവും രാഷ്ട്രീയവും നിലപാടും ദർശനങ്ങളും പങ്കുവച്ച് എത്രയോ പ്രമുഖർ വിവിധ വേദികളിലെത്തി. ആഴമേറിയ ചർച്ചകളിൽ പുതിയ ചിന്തകളിലേക്കും ആശയങ്ങളിലേക്കും ആസ്വാദനശീലങ്ങളിലേക്കുമുള്ള സഞ്ചാരവഴികൾ തുറക്കുകയായിരുന്നു. കേരളം തദ്ദേശ തിരഞ്ഞെടുപ്പു ചർച്ചകളിൽ സജീവമായ ഈ ദിനങ്ങളിൽ ഹോർത്തൂസിൽ ഇത്തവണ രാഷ്ട്രീയ ചർച്ചകൾക്കൊരുക്കിയ പ്രത്യേകവേദിയിൽനിന്നു വാദപ്രതിവാദങ്ങളുടെ തീപാറി.
നിത്യസുഗന്ധിയായി ചരിത്രത്തിൽ നിലകൊള്ളുന്ന ഹോർത്തൂസ് എന്ന സുന്ദരപദമാണ് ഈ സംഗമത്തിന്റെ ആധാരശില. പതിനേഴാം നൂറ്റാണ്ടിൽ ആംസ്റ്റർഡാമിൽ പ്രസിദ്ധീകരിച്ച, ‘മലബാറിന്റെ ഉദ്യാനം’ എന്നർഥമുള്ള ‘ഹോർത്തൂസ് മലബാറിക്കൂസ്’ നമ്മുടെ നാട്ടിലെ സസ്യങ്ങളെക്കുറിച്ചുള്ള പുസ്തകമാണ്. ഈ പുസ്തകത്തിലെ സസ്യനാമങ്ങളിലൂടെയാണ് മലയാളലിപികളിൽ ആദ്യമായി അച്ചടിമഷി പുരണ്ടത്. ഇപ്പോഴിതാ, നൂറ്റാണ്ടുകൾക്കുശേഷം ഇതേ പുസ്തകപ്പേര് നമുക്കേറ്റവും ഇഷ്ടത്തോടെ കൂട്ടം കൂടാനുള്ള പേരായി മാറിയിരിക്കുന്നു.
ചരിത്രത്തിന്റെ കൂടി ആഘോഷമാകുകയായിരുന്നു ഹോർത്തൂസ്. 5 വേദികൾക്കായി കടംകൊണ്ട പേരുകളിൽത്തന്നെ ചരിത്രം മുഖംനോക്കിയത് അതിനൊരു ആമുഖമായി മാറുകയും ചെയ്തു. പഴയകാല കേരളം ഉൾപ്പെട്ട ദ്രാവിഡദേശത്തെ അഞ്ചു തിണകളായി (പ്രദേശങ്ങൾ) തരംതിരിച്ചിരുന്നു. ഭൂമിശാസ്ത്ര പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ രൂപംകൊണ്ട ആ തിണകൾക്ക് ആദരമർപ്പിച്ചാണ് കുറിഞ്ചി, മുല്ലൈ, മരുതം, നെയ്തൽ, പാലൈ എന്നീ പേരുകൾ വേദികൾക്കിട്ടത്.
ഹോർത്തൂസിന്റെ നാലു ദിനങ്ങളിലും വേദികളിലേക്കു കലാസാഹിത്യ പ്രേമികൾ ഒഴുകിയെത്തുകയായിരുന്നു. കൊച്ചി കായലോരത്തെ സുഭാഷ് പാർക്കും രാജേന്ദ്ര മൈതാനവും ഹോർത്തൂസ് പോലെയൊരു ബൃഹത്തായ സാംസ്കാരികോത്സവത്തിനു തുറന്നുനൽകുകവഴി കൊച്ചിയുടെ സാംസ്കാരിക സ്പന്ദനങ്ങളെ സജീവമാക്കിയ നഗരസഭയോടും നന്ദി പറയേണ്ടതുണ്ട്.
കേരളം കണ്ട ഏറ്റവും ഹൃദയഹാരിയായ സാംസ്കാരികോത്സവത്തിന് ഇന്നലെ തിരശീല വീണപ്പോൾ അടുത്ത ഹോർത്തൂസ് അനുഭവത്തിനായി എത്രയോ പേർ കാത്തിരിപ്പു തുടങ്ങിക്കഴിഞ്ഞുവെന്ന് മലയാള മനോരമ തിരിച്ചറിയുന്നു; ആ കാത്തിരിപ്പിനെ സാർഥകമാക്കാനുള്ള വലിയ ഉത്തരവാദിത്തം വിനയത്തോടെ ഏറ്റുവാങ്ങുന്നു. English Summary:
Hortus in Kochi: How a Festival Redefined Kerala\“s Cultural Landscape |
|