കാക്കനാട് ∙ സിനിമ ഷൂട്ടിങ്ങുകാർ ഉപേക്ഷിച്ചതെന്നു കരുതുന്ന ഡമ്മി കറൻസി നോട്ടുകൾ നാട്ടുകാരെയും പൊലീസിനെയും ചുറ്റിച്ചു. നിരോധിച്ച 2,000 രൂപ നോട്ടിനോട് സാമ്യമുള്ള 50 കെട്ടുകളാണ് പടമുകൾ പാലച്ചുവടിലെ ഒഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. ഓരോ കെട്ടിലും 100 എണ്ണം വീതമുണ്ട്. ഇന്നലെ രാവിലെ ഡമ്മി നോട്ടുകെട്ടുകൾ കണ്ട നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്.
കൺട്രോൾ റൂം, തൃക്കാക്കര എന്നിവിടങ്ങളിൽ നിന്നു പൊലീസെത്തി നോട്ടുകൾ പരിശോധിച്ചു ഡമ്മിയാണെന്ന് ഉറപ്പാക്കി. പ്രദേശത്ത് സിനിമ ലൊക്കേഷനുകളിൽ ജോലി ചെയ്യുന്നവർ താമസിക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. അടുത്തയിടെ സമീപത്തെ സിനിമ കമ്പനി ഓഫിസ് ഇവിടെ നിന്നു മാറ്റിയിരുന്നു. ഉപയോഗശൂന്യമായ സാമഗ്രികൾക്കൊപ്പം അവർ ഉപേക്ഷിച്ചതാകാം ഡമ്മി നോട്ടു കെട്ടുകളെന്നാണ് പൊലീസിന്റെ നിഗമനം. English Summary:
Fake currency notes discovery in Kakkanad created a stir. The dummy 2000 rupee notes, likely abandoned by a film crew, were found in bundles of 100 in an empty field, prompting police investigation and amusement among locals. |
|