കൊച്ചി ∙ ഇറ്റലിയിലെ സൂപ്പർമാർക്കറ്റിൽ ജോലിക്കു വേണ്ടി വീസ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മൂവാറ്റുപുഴ സ്വദേശിനിയുടെ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രധാന പ്രതി പിടിയിൽ. ബെംഗളൂരു ജ്ഞാനഹള്ളി വിനായക നഗർ അപ്പാർട്ട്മെന്റ് തേർഡ് ക്രോസിൽ ജോസ് ഫ്രാൻസിസിനെ (42) ആണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാൾ പ്രോട്ടോ ടാലന്റ് ഹയറിങ് സർവീസ് എന്ന പേരിൽ മുൻപ് ബെംഗളൂരുവിൽ സ്ഥാപനം നടത്തിയിരുന്നു.
ഒരു വർഷത്തിലേറെയായി ഒളിവിൽ ആയിരുന്ന പ്രതിയെ ബെംഗളൂരുവിലെ ഒളിസങ്കേതത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾ സമാന തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണ സംഘത്തിൽ എസ്ഐമാരായ അതുൽ പ്രേം ഉണ്ണി, പി.വി.സജി വി.സി.സജി, പി.സി.ജയകുമാർ, എഎസ്ഐ ടി.കെ.ബിജു, സീനിയർ സിപിഒമാരായ എച്ച്.ഹാരിസ്, കെ.കെ.ജയൻ എന്നിവരാണ് ഉണ്ടായിരുന്നത്. English Summary:
Italy job visa fraud arrest made in Bangalore. The main suspect in the Moovattupuzha fraud case, who allegedly swindled ₹5 lakh from a woman under the guise of providing an Italian job visa, has been apprehended by the police. |